കർണാടകയിലെ തന്ത്രം മധ്യപ്രദേശിലും പയറ്റാനൊരുങ്ങി ബിജെപി; നിഴൽ മന്ത്രിസഭ രൂപികരിക്കും
ഭോപ്പാൽ: കർണാടകയിലെ രാഷ്ട്രീയ സാഹചര്യം എത് നിമിഷവും മധ്യപ്രദേശിലും ആവർത്തിക്കാമെന്ന് ബിജെപി. എംഎൽഎമാരോട് കരുതിയിരിക്കാൻ ബിജെപി നേതൃത്വം നിർദ്ദേശം നൽകി. മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭ ഏത് നിമിഷവും താഴെവീഴാമെന്നും ബിജെപി ഉടൻ അധികാരത്തിലേക്ക് തിരികെയെത്തുമെന്നും മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാൽ ഭർഗവ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടു വരണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനായി നിഴൽ മന്ത്രിസഭ രൂപികരിക്കാനും തീരുമാനമായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി നേരിടാൻ കാരണമെന്നും യോഗം വിലയിരുത്തി.
സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഒന്നും ചെയ്യില്ല, പക്ഷെ കർണാടകയിലെ കോൺഗ്രസിന്റെ സ്ഥിതി മധ്യപ്രദേശിലും ആവർത്തിക്കാനുള്ള സാധ്യത തളളിക്കളയാനാകില്ല. മുതിർന്ന നേതാക്കളും മന്ത്രിമാരും തമ്മിലുള്ള ഭിന്നത കോൺഗ്രസിന് തിരിച്ചടി ആയേക്കുമെന്ന് പ്രതിപകഷ നേതാവ് ഗോപാൽ ഭാർഹവ വിലയിരുത്തി. രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം മധ്യപ്രേശിലെ കോൺഗ്രസിനെ ബാധിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
മുതിർന്ന പാർട്ടി നേതാക്കളെയും മുൻ മന്ത്രിമാരെയും ഉൾപ്പെടുത്തിയാണ് ബിജെപിയുടെ നിഴൽ മന്ത്രിസഭ. ഇതിലൂടെ കമൽനാഥ് സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി പിന്തുടരാൻ ബിജെപിക്ക് സാധിക്കും. ഓരോ മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും പ്രത്യേകം പ്രത്യേകം നിരീക്ഷിക്കും. കാർഷികം കടം എഴുതിത്തള്ളൽ, പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാൽ ഇതിനുള്ള ഫണ്ട് കണ്ടെത്തായി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല മന്ത്രിമാരുടെ ആഡംബരങ്ങൾക്കായി വൻ തുക ചെലവാക്കുകയും ചെയ്യുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി.