സന്തോഷ വകുപ്പ് പൂട്ടിക്കെട്ടാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി? സന്തോഷ മന്ത്രിക്ക് പോലും സങ്കടം
ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹിന്ദി ഹൃയദഭൂമിയിൽ നേടിയ വിജയം കോൺഗ്രസിന് നിർണായകമാണ്. അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചും കാർഷിക കടങ്ങൾ എഴുതിത്തള്ളിയും ലോക്സഭാ തിരഞ്ഞെടുപ്പിലും ജന പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമം.
പതിനഞ്ച് വർഷം തുടർച്ചയായി മധ്യപ്രദേശ് ഭരിച്ച ബിജെപി സർക്കാരിനെ താഴെയിറക്കിയാണ് സംസ്ഥാനത്ത് കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചത്. മൂന്ന് തവണയും മുഖ്യമന്ത്രിപദത്തിലെത്തിയത് ശിവരാജ് സിംഗ് ചൗഹാനെ വെട്ടി കമൽനാഥ് മുഖ്യമന്ത്രി പദത്തിലെത്തി. രാജ്യത്ത് ആദ്യമായി സന്തോഷത്തിനായി പ്രത്യേക വകുപ്പുണ്ടാക്കിയ സംസ്ഥാനമാണ് മധ്യപ്രദേശ്. ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി സന്തോഷ വകുപ്പ് പൂട്ടിക്കെട്ടുകയാണ് കമൽ നാഥ് സർക്കാർ.
ഭരണ പരിഷ്കാരങ്ങൾ
മധ്യപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാമത്തേതായിരുന്നു കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നത്. മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഉടൻ കമൽനാഥിന്റെ ആദ്യ പ്രഖ്യാപനം വന്നു. 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് സംസ്ഥാന സർക്കാർ എഴുതി തള്ളുന്നത്. അധികാരമേറ്റ ആദ്യ 10 ദിവസത്തിനുള്ളില്‍ കടം എഴുതിതള്ളുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം.
ഭരണ തലത്തിൽ മാറ്റം
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം നൽകുന്നതായിരുന്നു കമൽ നാഥിന്റെ അടുത്ത പരിഷ്കാരം. 24 ജില്ലാ കളക്ടർമാർ ഉൾപ്പെടെ 48 ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റവും സ്ഥാനചലനവും ഉണ്ടായിരിക്കുന്നത്. ബിജെപി, ആർഎസ് ബന്ധമുള്ള ഉദ്യോഗസ്ഥരെ അപ്രധാന വകുപ്പുകളിലേക്ക് മാറ്റിയെന്ന് ആരോപണവും ഉയർന്നു കഴിഞ്ഞു.
സന്തോഷ വകുപ്പ്
രാജ്യത്ത് ആദ്യമായി സന്തോഷത്തിനായി പ്രത്യേക വകുപ്പ് രൂപികരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. സാധാരണ ജനങ്ങളുടെ സന്തോഷം ഉറപ്പ് വരുത്താനായാണ് വകുപ്പ് രൂപികരിച്ചതെന്നാണ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ അവകാശപ്പെട്ടത്. വിവിധ പദ്ധതികൾ സന്തോഷ വകുപ്പിന്റെ കീഴിൽ ആസൂത്രണം ചെയ്തിരുന്നു. 3.80 കോടിയോളം രൂപയാണ് വകുപ്പിന്റെ പ്രവർത്തനത്തിനായി നീക്കി വച്ചിരുന്നത്.
താൽപര്യം ഇല്ല
മുഖ്യമന്ത്രിയായി അധികാരമേറ്റ കമൽനാഥിന് സന്തോഷ വകുപ്പിനോട് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്തോഷ വകുപ്പിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കമൽനാഥ് തീരുമാനമെടുത്തതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിലവ് ചുരുക്കൽ
സർക്കാരിന്റെ ചിലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായാണ് സന്തോഷ വകുപ്പും പൂട്ടിക്കെട്ടുന്നതെന്നാണ് സൂചന. സന്തോഷ വകുപ്പിനെ കൂടാതെ അധിക ചിലവുകൾ വരുത്തിവയ്ക്കുന്ന സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം അടിമുടി മാറ്റാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
ഫലം കണ്ടില്ല
ഭൂട്ടാനിൽ നിന്നും കടമെടുത്ത ആശയമാണ് സന്തോഷ വകുപ്പ്. എന്നാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 ജൂലൈയിലാണ് സന്തോഷ വകുപ്പ് രൂപികരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കായി വിവിധ വിനോദ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഗ്രാമീണ മേഖലയിലുള്ളവർക്കായി കായിക പരിശീലനങ്ങളും വിനോദങ്ങളും സംഘടിപ്പിച്ചു. പക്ഷേ തണുപ്പൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.
സന്തോഷ മന്ത്രിയും തോറ്റു
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സന്തോഷ വകുപ്പിന്റെ ചുമതലയുള്ള ഹാപ്പിനെസ്സ് മന്ത്രി ലാൽ സിംങ് ആര്യയും പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി രൺവീർ യാദവിനോട് 25,000 വോട്ടുകൾക്കാണ് ഹാപ്പിനെസ് മന്ത്രി തോറ്റത്. രാജ്യത്തെ ആദ്യ പശുക്ഷേമ വകുപ്പ് മന്ത്രി ഒട്ടാറാം ദേവാസിയും തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു.
കേരളം കടുത്ത ഭീതിയില്‍... കടല്‍ രണ്ടര അടിയിലേറെ ഉയരും; ഇന്ത്യൻ തീരങ്ങളെ കടലെടുക്കാൻ ഇനി എത്ര നാൾ?