ശ്രീലങ്കയിൽ സീതയ്ക്ക് ക്ഷേത്രം നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ: ചർച്ച നടത്തിയെന്ന് കമൽനാഥ്!!
ഭോപ്പാൽ: ശ്രീലങ്കയിൽ സീതയ്ക്കായി ക്ഷേത്രം നിർമിക്കുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ. സീത തീയിലെരിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം നിർമിക്കാനാണ് നീക്കമെന്നും ഈ ആശയം ശിവരാജ് ചൌഹാന് കീഴിലുള്ള ബിജെപി സർക്കാർ പത്ത് വർഷങ്ങൾക്ക് മുമ്പ് മുന്നോട്ടുവെച്ചിരുന്നതായും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കൂട്ടിച്ചേർക്കുന്നു.
അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് യുഎസ് സൈനിക വിമാനം? താബിലാൻ വാദം ഇങ്ങനെ, സംഭവം താലിബാൻ അധീന പ്രദേശത്ത്
എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ബിജെപി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് സർക്കാർ അവകാശപ്പെടുന്നു. നിയമ മന്ത്രി പിസി ശർമയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അടുത്തിടെ ശ്രീലങ്ക സന്ദർശിച്ച് പ്രസിഡന്റ് ഗോട്ടഹായ രജപക്സെയുമായി കൂടിക്കാഴ്ച നടത്തിയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അംഗീകാരം നൽകിയ പ്രമേയത്തിൽ പറയുന്നു.
ക്ഷേത്ര നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർക്കൊപ്പം മഹാ ബോധി സൊസൈറ്റിയിലെ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മറ്റിക്ക് രൂപം നൽകുമെന്നും കമൽനാഥ് പറഞ്ഞു. സമയബന്ധിതമായി ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് നീക്കമെന്നും നിർമാണത്തിനാവശ്യമായ പണം ഈ സാമ്പത്തിക വർഷത്തിൽ തന്നെ വകയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കയിലെ സെൻട്രൽ പ്രവിശ്യയിൽ ദിവുരുമ്പൊല ബുദ്ധിസ്റ്റ് മൊണാസ്ട്രിക്ക് സമീപത്തായാണ് ക്ഷേത്രത്തിനായി സ്ഥലം നിശ്ചയിച്ചത്.