മധ്യപ്രദേശിലേത് രാജ്യത്തെ ഏറ്റവും വലിയ ഹണിട്രാപ്പ് ; കണ്ടെത്തിയത് ഉന്നതരുടെ 4000ത്തോളം ദൃശ്യങ്ങൾ
ഭോപ്പാൽ: മധ്യപ്രദേശിലെ ഹണിട്രാപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംസ്ഥാനത്തെ പല ഉന്നതരും ഉൾപ്പെടുന്ന നാലായിരത്തോളം ഫയലുകളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ലാപ്ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികൾക്കൊപ്പമുള്ള പല ഉന്നതരുടെയും നഗ്ന ദൃശ്യങ്ങളും , സെക്സ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും, ഓഡിയോ ക്ലിപ്പുകളും അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
'കഞ്ചാവ് പിടികൂടണോ, ഫോളോ മീ...', പട്ടാപ്പകൽ എക്സൈസുകാരെ പറ്റിച്ച് ബൈക്കുമായി മുങ്ങി കളളൻ!
അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പായി ഇത് മാറുകയാണെന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ബിജെപിയും കോൺഗ്രസും പരസ്പരം ആരോപണം ഉന്നയിച്ച് തുടങ്ങിയതോടെ ചുരുളഴിയാനുള്ളത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണെന്നാണ് വിലയിരുത്തുന്നത്.
തട്ടിപ്പ് ഇങ്ങനെ
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുമാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എഞ്ചിനീയറായ ഹർഭജൻ സിംഗ് 3 കോടി രൂപ ആവശ്യപ്പെട്ട് സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പണം നൽകാനെന്ന വ്യാജേന യുവതികളെ വിളിച്ച് വരുത്തി പോലീസ് തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.
കുടുങ്ങിയത് വമ്പൻമാർ
ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളും ഫോട്ടോകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫോറൻസിക് സംഘം. 18 വയസ് മുതൽ 48 വയസുവരെ പ്രായമുള്ള സ്ത്രീകളാണ് ഹണിട്രാപ്പ് സംഘത്തിൽ ഉള്ളത്. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ഭോപ്പാലിലെ പ്രമുഖ ക്ലബ്ബിൽ അടിക്കടി എത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഈ ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ കൃത്യമം നടത്താൻ ശ്രമം നടന്നതായും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിച്ച് കളയാൻ ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയക്കാരും
ഉന്നത പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ മുതൽ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വരെ ഹണി ട്രാപ്പ് തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്, ഭോപ്പാൽ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ പ്രവർത്തനം. സമ്പന്നർ മാത്രമ താമസിക്കുന്ന കോളനികളിലും ആഡംബര വാഹനങ്ങളിലുമായിരുന്നു കറക്കം. ഹണി ട്രാപ്പിൽ അകപ്പെട്ട ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
ജാഗ്രതയോടെ അന്വേഷണ സംഘം
സംസ്ഥാനത്തെ പ്രമുഖരുടെ അശ്ലീല ദൃശ്യങ്ങൾ ലീക്കാതെ നോക്കുകയാണ് അന്വേഷണത്ത സംഘത്തിന് മുമ്പിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പിടിച്ചെടുത്ത മൊബൈൽ ഫോണിലുള്ള ദൃശ്യങ്ങൾ തന്റെ ഫോണിലോട്ട് പകർത്താൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനെ കയ്യോടെ പിടികൂടിയിരുന്നു. ഇയാൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അതീവ ജാഗ്രതയോടെയാണ് അന്വേഷണ സംഘം തെളിവുകൾ പരിശോധിച്ച് വരുന്നത്.
ലക്ഷ്യം എന്ത് ?
പണം തട്ടുക മാത്രമായിരുന്നോ ഹണിട്രാപ്പ് സംഘത്തിന്റെ ലക്ഷ്യമെന്ന ദിശയിലേക്കും അന്വേഷണം നീളുന്നുണ്ട്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കും. അഴിമതി തടയൽ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 7 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.