കൊവിഡിന് കൊറോണിൽ മരുന്ന്, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി
ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ തുരത്താനുളള മരുന്ന് എന്ന് അവകാശപ്പെട്ട് കൊറോണില്‍ എന്ന പേരില്‍ മരുന്ന് പ്രചാരണം നടത്തിയതിനാണ് കോടതി പതഞ്ജലിക്ക് പിഴ വിധിച്ചിരിക്കുന്നത്. കൊറോണില്‍ എന്ന പേരിന് അവകാശവാദം ഉന്നയിച്ച് ചെന്നൈയിലുളള കമ്പനി നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
1993 മുതല്‍ കൊറോണില്‍ എന്ന പേരിന് അവകാശികളാണ് എന്നാണ് കമ്പനിയുടെ വാദം. കൊറോണില്‍-92-ബി എന്ന പേരില്‍ ഉളള ഉല്‍പ്പന്നമാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുളള വന്‍ യന്ത്രങ്ങളും മറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ തയ്യാറാക്കുന്ന കമ്പനിയാണ് കേസ് കൊടുത്ത അരൂദ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.
2027 വരെ കൊറോണില്‍ എന്ന പേരുപയോഗിക്കാനുളള അവകാശം ഈ കമ്പനിക്കാണ്. പതഞ്ജലിയുടെ ഉല്‍പ്പന്നത്തിന് കൊറോണില്‍ എന്ന പേരുപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇത് പതജ്ഞലി കമ്പനി വരുത്തി വെച്ചതാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് മാര്‍ക്ക്സ് രജിസ്ട്രി പരിശോധിച്ചിരുന്നുവെങ്കില്‍ കൊറോണില്‍ എന്ന പേര് നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി മനസ്സിലാക്കാമായിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പരിഗണന അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞാണ് 10 ലക്ഷം പിഴ ചുമത്തിയിരിക്കുന്നത്.
ജസ്റ്റിസ് സിവി കാര്ത്തികേയന് ആണ് കേസില്‍ വിധി പറഞ്ഞത്. 10 കോടി വരുമാനമുളള കമ്പനിയാണെന്ന് പറയുമ്പോഴും പതഞ്ജലി ആളുകളുടെ ഭയവും ആശങ്കയും മുതലെടുത്ത് കൊവിഡിനെ പ്രതിരോധിക്കാം എന്ന് പറഞ്ഞ് കൊറോണില്‍ ഗുളികകള്‍ വില്‍പ്പന നടത്തുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. എന്നാല്‍ പനിക്കും ചുമയ്ക്കും അടക്കം ഉപയോഗിക്കാവുന്ന പ്രതിരോധ മരുന്ന് മാത്രമാണ് പതഞ്ജലിയുടെ മരുന്ന്. ഓഗസ്റ്റ് 21 ന് മുന്‍പായി പത്ത് ലക്ഷം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.