ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു
Recommended Video
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം കൊലപാതകമാണോ? കുടുംബത്തിന്റെ സംശയത്തിന് ബലം നല്കുന്ന സംഭവങ്ങളാണ് വിദ്യാര്‍ഥിനിയുടെ മരണശേഷം നടന്നത്. ഫാത്തിമ മരിച്ച വിവരം അറിഞ്ഞ ഉടനെ ഐഐടിയില്‍ പോയ ബന്ധുക്കള്‍ അവളുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. ശേഷം ചെന്നൈ കോട്ടൂര്‍പുരും പോലീസ് സ്റ്റേഷനിലും പോയി.
സഹപാഠികളുമായി സംസാരിച്ചതില്‍ നിന്നാണ് ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന സംശയം ബന്ധുക്കള്‍ക്കുണ്ടാകാന്‍ കാരണം. പോലീസ് ഫാത്തമയുടെ മരണം ആത്മഹത്യയാണെന്ന് നേരത്തെ തീരുമാനിച്ച പോലെയാണ് പെരുമാറിയത്. നിര്‍ണായക തെളിവായിരുന്ന മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കിയതുപോലുമുണ്ടായിരുന്നില്ല. ബന്ധു ഷെമീറിന്റെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
മൃതദേഹം ഏറ്റുവാങ്ങാന്‍
മൃതദേഹം ഏറ്റുവാങ്ങാന്‍ പോയ ബന്ധുക്കളില്‍ ഷെമീറുമുണ്ടായിരുന്നു. അസാധാരണമായ കാര്യങ്ങളാണ് അവിടെ കണ്ടതെന്ന് അദ്ദേഹം പറയുന്നു. മൃതദേഹം എംബാം ചെയ്യാന്‍ കൊണ്ടുപോയത് അലക്ഷ്യമായ രീതിയില്‍ ട്രക്കിലായിരുന്നുവെന്ന് ഷെമീര്‍ പറയുന്നു.
ഫാത്തിമ മരിച്ച ദിവസം
ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സഹപാഠികളുമായി സംസാരിച്ചിരുന്നു. എല്ലാവരും വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞത്. കൊലപാതമാണെന്ന സംശയം ഉണര്‍ന്നത് അവിടെ വച്ചാണ്. ഇക്കാര്യം പോലീസിനോട് പറഞ്ഞു. പരാതി എഴുതിനല്കാന് പോലീസ് ആവശ്യപ്പെട്ടുവെന്നും ഷെമീര്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ അവിടെ കണ്ടു
സിഐക്കാണ് പരാതി നല്‍കിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ അവിടെ കണ്ടു. അത് ഓണ്‍ ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വിസമ്മതിച്ചു. ചില നമ്പറുകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നു.
ഡിസ്പ്ലേയില്‍ കണ്ടത്
സ്വിച്ച്ഡ് ഓഫ് ആയിരുന്നു മൊബൈല്‍. ഓണ്‍ ചെയ്തപ്പോള്‍ ഡിസ്പ്ലേയില്‍ കണ്ടത് സുദര്‍ശന പത്മനാഭന് ആണ് തന്റെ മരണത്തിന് കാരണം എന്ന എഴുതിയതാണ്. നേരത്തെ സുദര്ശന് പത്മനാഭനില്‍ നിന്ന് മോശമായ സമീപനമുണ്ടായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞിരുന്നുവെന്നും ഷെമര്‍ പ്രതികരിച്ചു.
തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം?
കേസ് തെളിവുകള്‍ നശിപ്പിച്ച് ഇല്ലാതാക്കുമോ എന്നാണ് ഫാത്തിമയുടെ ബന്ധുക്കളുടെ സംശയം. ഫാത്തിമയുടെ മുറി സീല്‍ ചെയ്തിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പോലീസ് നല്‍കിയില്ല. ഐഐടിയിലെ അധ്യാപകരോ മറ്റ് ജീവനക്കാരോ മരണ വിവരം അറിഞ്ഞിട്ടു വന്നതുപോലുമില്ല. ഇതെല്ലാം ബന്ധുക്കള്‍ക്ക് സംശയം വര്‍ധിപ്പിച്ചു.
പോലീസ് നീക്കത്തിലും സംശയം
ആത്മഹത്യാകുറിപ്പ് എഫ്ഐആറില്‍ പോലീസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ദുരൂഹമാണെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് പറയുന്നു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ലത്തീഫും ബന്ധുക്കളും നേരിട്ട് കണ്ടു.
മുഖ്യമന്ത്രിയുടെ ഇടപെടല്‍
തമിഴ്നാട് പോലീസ് മേധാവിയെ മുഖ്യമന്ത്രി പളനിസ്വാമി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞു. കേരള ഡിജിപി ലോക്നാഥ് ബെഹറ തമിഴ്നാട് ഡിജിപിയോട് സംസാരിച്ചിട്ടുണ്ട്. സുതാര്യമായ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഐഐടി ഡയറക്ടറില്‍ നിന്ന് മൊഴിയെടുക്കും
മദ്രാസ് ഐഐടി ഡയറക്ടറില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും. ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ക്ക് പരാതി നല്കാന് ഫാത്തമയുടെ കുടുംബം തീരുമാനിച്ചു. ഡിഎംകെ, യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ, ക്യാംപസ് ഫ്രണ്ട് എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
28 ദിവസത്തെ സംഭവങ്ങള്‍ മൊബൈലില്‍
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഫാത്തിമയുടെ മൊബൈല്‍ കോള്‍ രേഖകളും മറ്റും വിശദമായി പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ച്. 28 ദിവസത്തെ സംഭവങ്ങള്‍ മൊബൈലിലെ നോട്ടില്‍ ഫാത്തിമ എഴുതിയിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ ആരും മൊഴി നല്‍കിയിട്ടില്ല.
അധ്യാപകനെ ചോദ്യം ചെയ്തു
അതേസമയം, ഐഐടി അധ്യാപകന് സുദര്ശന് പത്മനാഭനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ഇയാളോട് ക്യാംപസ് വിട്ടുപോകരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാനാണ് പോലീസിന്റെ തീരുമാനം. ക്യാംപസില്‍ പോലീസിനെ വിന്യസിച്ചു.
പിന്നോട്ടില്ലെന്ന് ലത്തീഫ്
സത്യം തെളിയുന്നതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു. നീതി തേടി സുപ്രീംകോടതി വരെയും പോകും. മകളുടെ മരണത്തിന്റെ സത്യം പുറത്തുവരണമെന്നും ലത്തീഫ് പറഞ്ഞു. കേസില്‍ പിന്നീട് പ്രതികരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈശ്വര മൂര്‍ത്തി പറഞ്ഞു.
ഫാത്തിമയുടെ മരണം; ഉന്നത അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് പോലീസിന് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി