നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാംകഥയും രാംലീലയും; പുതിയ അടവുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചരണ തന്ത്രങ്ങളുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്. രാമനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും ഭാഗമായി പ്രത്യേക പരിപാടികളും പ്രാര്‍ഥനകളും സംഘടിപ്പിക്കാന്‍ സംസ്ഥാനത്തുടനീളമുള്ള യൂണിറ്റുകളോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ചിത്രകൂട്, ഓര്‍ച്ച എന്നിവിടങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികള്‍ ബിജെപി സംഘടിപ്പിക്കാറുണ്ട്. സംസ്ഥാനത്തെ എല്ലാ രാമക്ഷേത്രങ്ങളിലും മണ്‍വിളക്ക് തെളിക്കും.
രാമനവമി ദിനത്തില്‍ രാമകഥ പാരായണം, രാമലീല അവതരണം എന്നിവ അവതരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. ഹനുമാന്‍ ജയന്തി ദിനത്തില്‍ സുന്ദര്‍ കാണ്ഡത്തിന്റെയും ഹനുമാന്‍ ചാലിസയുടെയും വായനകള്‍ ഉണ്ടായിരിക്കണമെന്നും നേതൃത്വം നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് ഇതു സംബന്ധിച്ച നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ശ്രീരാമനെ ഒരു സാങ്കല്‍പിക കഥാപാത്രമായാണ് കോണ്‍ഗ്രസ് കണക്കാക്കുന്നതെന്നും അതാണ് കോണ്‍ഗ്രസ് നിലപാടെന്നും ബിജെപി പരിഹസിച്ചു. അതേ സമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ തീരുമാനം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നേതൃത്വത്തിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരു സമുദായത്തിന്റെ ഉത്സവം ഇത്തരത്തില്‍ ആഘോഷിക്കുന്നതിന്റെ ആവശ്യകതയെന്താണെന്നും ഇത്തരത്തില്‍ ഒരു പുതിയ ആചാരം തുടങ്ങുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഭോപ്പാല്‍ എംഎല്‍എ ആരിഫ് മസൂദ് പ്രതികരിച്ചു.

റംസാനും ദുംഖവെള്ളിയും ആഘോഷിക്കാന്‍ സമാന രീതിയില്‍ നേതൃത്വത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ വരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ട് വക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എംഎല്‍എയുടെ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തി. ഇത് അച്ഛേ ദിന്‍ ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രങ്ങളില്‍ പോകുകയാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഡോ. നരോട്ടം മിശ്ര പറഞ്ഞു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് അസംബ്ലിയില്‍ ഭൂരിപക്ഷത്തോടെ 2019ല്‍ അധികാരത്തില്‍ കയറിയ കോണ്‍ഗ്രസ് സര്‍ക്കാരിന് 15മാസത്തിന് ശേഷം അധികാരം നഷ്ടമാകുകയായിരുന്നു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി കമല്‍നാഥ് രാജി പ്രഖ്യാപിക്കുകയായിരുന്നു. കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യ എന്നീ നേതാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭരണനഷ്ടത്തിലേക്ക് നയിച്ചത്. സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎല്‍എമാര്‍ രാജിവച്ചതിനെ ത്തുടര്‍ന്നാണ് നിയമസഭയില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം നഷ്ടമായത്.

മധ്യപ്രദേശ് നിയമസഭയിലില്‍ 230 സീറ്റുകളാണ് ഉള്ളത്. രണ്ട് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്ന് ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ശേഷിക്കുന്ന 228 എംഎല്‍എമാരില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 114 ആയിരുന്നു. ഇതില്‍ നിന്നാണ് 22 എംഎല്‍എമാര്‍ രാജിവച്ചത്. സ്വതന്ത്രര്‍ ഉള്‍പ്പടെ 121 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിനുണ്ടായിരുന്നത്. കമല്‍നാഥുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുകയായിരുന്നു.
ജെ.പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യ ബിജെപിയില്‍ പ്രവേശിച്ചത്. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതില്‍ അമിത് ഷാ നിര്‍ണായക പങ്കുവഹിച്ചുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്ത വര്‍ഷമാണ് മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അധികാരം തിരികെപിടിക്കാനാകും കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.












Click it and Unblock the Notifications