മാഗി ന്യൂഡിൽസ് വീണ്ടും സംശയനിഴലിൽ! അളവിൽ കൂടുതൽ ചാരം ചേർത്തു, 62 ലക്ഷം രൂപ പിഴ...
ഷാജഹാൻപൂരിൽ നിന്നും പരിശോധനയ്ക്ക് അയച്ച ന്യൂഡിൽസ് സാമ്പിളുകളിലാണ് കൃത്രിമം കണ്ടെത്തിയത്.
ലഖ്നൗ: ജനപ്രിയ ന്യൂഡിൽസ് ബ്രാൻഡായ നെസ്ലെ മാഗി വീണ്ടും സംശയനിഴലിൽ. 2015ലെ അതേ ആരോപണം തന്നെയാണ് ഇത്തവണയും മാഗിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നും പരിശോധനയ്ക്ക് അയച്ച ന്യൂഡിൽസ് സാമ്പിളുകളിലാണ് കൃത്രിമം കണ്ടെത്തിയത്.
വീണ്ടും കണ്ണന്താനം! സ്വന്തം കാറോടിച്ച് ഓഫീസിലെത്തി, അകത്തേക്ക് വിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ...
മാഗി ന്യൂഡിൽസിൽ അമിത അളവിൽ ചാരം ചേർത്തിരിക്കുന്നു എന്നാണ് വിദഗ്ദ പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാഗി നിർമ്മാതാക്കളായ നെസ്ലെയ്ക്കും ആറ് വിതരണക്കാർക്കുമെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം 62 ലക്ഷം രൂപ പിഴയും ചുമത്തി. എന്നാൽ ഇതുസംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടെങ്കിൽ അപ്പീൽ നൽകുമെന്നുമാണ് നെസ്ലെ അധികൃതർ പ്രതികരിച്ചത്.
ഷാജഹാൻപൂരിൽ...
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. മാഗി ന്യൂഡിൽസിൽ അളവിൽ കൂടുതൽ ചാരവും മറ്റു ചേരുവകളും ചേർത്തിട്ടുണ്ടെന്നായിരുന്നു പരിശോധനാഫലം. അമിത അളവിൽ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
പരിശോധന...
ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് മാഗി ന്യൂഡിൽസ് സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയത്. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ മാഗി പരാജയപ്പെട്ടു. അളവിൽ കൂടുതൽ ചാരം ചേർത്ത, ഗുണനിലവാരമില്ലാത്ത ന്യൂഡിൽസുകളാണ് നെസ്ലെ വിപണിയിൽ എത്തിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്.
പിഴ...
ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ അളവിൽ കൂടുതൽ ചാരം ഉപയോഗിച്ചതിന് 62 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇതിൽ 45 ലക്ഷം രൂപ നെസ്ലെ കമ്പനിയാണ് പിഴ അടക്കേണ്ടത്. മാഗി ന്യൂഡിൽസിന്റെ ആറു വിതരണക്കാർ ചേർന്ന് 17 ലക്ഷം രൂപയും പിഴ അടയ്ക്കണം.
അപ്പീൽ പോകും...
എന്നാൽ ഇത്തരമൊരു പരിശോധനഫലത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് നെസ്ലെ അധികൃതർ പ്രതികരിച്ചത്. പിഴ അടക്കണമെന്ന നോട്ടീസും കമ്പനിക്ക് ലഭിച്ചിട്ടില്ല. നോട്ടീസും പരിശോധന റിപ്പോർട്ടും ലഭിക്കുകയാണെങ്കിൽ ഇതിനെതിരെ അപ്പീൽ നൽകുമെന്നും നെസ്ലെ അറിയിച്ചു. മാഗി ന്യൂഡിൽസിൽ മായമില്ലെന്നും, കൃത്രിമം നടത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത, 100% സുരക്ഷിതമായ ന്യൂഡിൽസാണ് മാഗിയെന്നും കമ്പനി അവകാശപ്പെട്ടു.
നേരത്തെയും...
ഇതിനു മുൻപും മാഗിക്കെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. ഈയവും മോണോ സോഡിയം ഗ്ലൂട്ടാമേറ്റും അമിതമായ അളവിൽ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് കർണാടകയും ഗുജറാത്തും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാഗി നിരോധിക്കുകയും ചെയ്തു. കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ മാഗി വിജയിച്ചതിന് ശേഷമാണ് നിരോധനം പിൻവലിച്ചത്.