'പെണ്ണായിപ്പോയി, അല്ലേൽ ചേമ്പറിന് പുറത്തിട്ട് തല്ലിച്ചതച്ചേനെ'! വനിതാ ജഡ്ജിക്ക് അഭിഭാഷകരുടെ ഭീഷണി
തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റിനെ വഞ്ചിയൂര്‍ കോടതിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസിന്റെ എഫ്ഐആര്‍. അഭിഭാഷകര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപ മൊഴി നല്കി. 'പെണ്ണായിപ്പോയി, അല്ലെങ്കില്‍ ചേമ്പറിന് പുറത്തിട്ട് തല്ലിച്ചതച്ചേനെ' എന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്നും വനിതാ ജഡ്ജി മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രസിഡണ്ട് കെപി ജയചന്ദ്രന് അടക്കമുളള 10 അഭിഭാഷകരെ പ്രതിചേര്‍ത്താണ് വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 അഭിഭാഷകര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്.
വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കെപി ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം അഭിഭാഷകന് വനിതാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയത്. കെപി ജയചന്ദ്രന് കൈ ചൂണ്ടി തന്റെ നേര്‍ക്ക് ആക്രോശിക്കുകയും ഉത്തരവ് മാറ്റിയെഴുതണം എന്ന് ആവശ്യപ്പെട്ടുമെന്നും ജഡ്ജിയുടെ മൊഴിയില്‍ പറയുന്നു. ഇനി ഇവിടെ ഇരുന്നുകൊളളണമെന്നും പുറത്തേക്ക് ഇറങ്ങിപ്പോകരുതെന്നും കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണാമെന്നും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ്സിടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റ കേസില്‍ ഡ്രൈവറായ മണിയുടെ ജാമ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായ ദീപ മോഹന്‍ റദ്ദാക്കിയിരുന്നു. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ് മണി.മണി ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ഒത്തുതീര്‍പ്പ് നീക്കത്തില്‍ നിന്ന് സാക്ഷി പിന്മാറുകയുമുണ്ടായി. ജാമ്യം റദ്ദാക്കിയ വിവരം പ്രതിയുടെ അഭിഭാഷകന് ബാര്‍ അസോസിയേഷന് ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്നാണ് അഭിഭാഷകന് ചേംബറിലെത്തി മജിസ്ട്രേറ്റിനെ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയത്.