ഇന്ത്യ കുതിക്കുന്നു; സാമ്പത്തിക രംഗത്ത് 11 ല്‍ നിന്ന് ആറിലെത്തി, കോണ്‍ഗ്രസ് രാജ്യത്തെ തകര്‍ത്തു
ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് മറുപടിപറയവേ പ്രതിപക്ഷത്തെ ആഞ്ഞടിച്ചും തന്‍റെ സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നതു മാഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നെന്നും താനതു നിറവേറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിമതന്‍മാര്‍ ഒളിവില്‍ തന്നെ; ബജറ്റില്‍ വീഴുമോ സഖ്യസര്‍ക്കാര്‍, അവസരം കാത്ത് ബിജെപി
കോണ്‍ഗ്രസില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് അംബേദ്കറും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചു എന്നാല്‍ താന്‍ ഭരിച്ചത് വെറും 55 മാസം മാത്രമാണെന്നത് ഓര്‍ക്കണം. എങ്കിലും രാജ്യം വിദേശ നിക്ഷേപത്തില്‍ ഒന്നംസ്ഥാനത്ത് എത്തി. സാമ്പത്തിക രംഗത്ത് രാജ്യം പതിനൊന്നാം സ്ഥാനത്തുനിന്ന് ആറിലെത്തിയെന്നും മോദി സഭയില്‍ പറഞ്ഞു.
അതിവേഗം വളരുന്നു
വ്യോമായേന മേഖലയില്‍ രാജ്യം അതിവേഗം വളരുന്നു. ഇതിനോടകം തന്നെ 13 കോടി സൗജന്യ ഗ്യാസ് കണക്ഷനുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴു ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ പാവപെട്ടവര്‍ക്ക് നല്‍കിയെന്നും വികസന നേട്ടങ്ങളായി മോഡി അവകാശപ്പെട്ടു.
ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിച്ചത്
സത്യം കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഇത്രയും കാലം രാജ്യം ഭരിച്ചിട്ടും അവര്‍ പാവപ്പെട്ടവന് വൈദ്യുതി പോലും എത്തിച്ചില്ല. ഭരണഘടനയിലെ 356 ആം വകുപ്പ് ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണ്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിച്ചത് ഉദാഹരണമാണ്.
സിപിഎം-കോണ്‍ഗ്രസ് സഹകരണം
പ്രതിപക്ഷത്ത് വികസിച്ചു വരുന്ന മഹാസഖ്യം മഹാമായമാണ്. ജനങ്ങള്‍ അതിനെക്കുറിച്ച് ബോധമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ സിപിഎം -കോണ്‍ഗ്രസ് സഹകരണത്തെയും മോദി പരിഹസിച്ചു. കേരളത്തില്‍ ഉള്‍പ്പടെ പരസ്പരം കണ്ടുകൂടാത്തവര്‍ സഖ്യത്തിനൊരുങ്ങുകയാണ്. എന്നാല്‍ വിശാല സഖ്യം ഒരിക്കലും അധികാരത്തില്‍ എത്താന്‍ പോവുന്നില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
കള്ളന്‍ ശകാരിക്കുന്നത് പോലെ
കള്ളന്‍ കാവല്‍ക്കാരനെ ശകാരിക്കുന്നത് പോലെയാണ് റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്. വ്യോമസേന ശക്തിപ്പെടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. റഫാല്‍ ഇടപാടിനെക്കുറിച്ച് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്ര ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതെന്നും ഞാന്‍ അദ്ഭുതപ്പെട്ടു.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു പോലും
പിന്നീടാണ് മനസ്സിലായത്. അവര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സഥ്യസന്ധമായ ഒറ്റപ്രതിരോധ ഇടപാടു പോലുമുണ്ടായിരുന്നില്ലെന്ന്. അതിനാലാണ് സത്യസന്ധമായ ഒരിടപാട് ഒപ്പുവെച്ചപ്പോള്‍ കോണ്‍ഗ്രസ് നിരാശരായത്. തങ്ങളുടെ കാലത്തും മിന്നലാക്രമണം നടന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സേനക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു പോലും വാങ്ങിക്കൊടുത്തിട്ടില്ല.
പൊതുമുതൽ കൊള്ളയടിച്ച കോൺഗ്രസ്
നിങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതിലൂടെ എല്ലാവരും ഇന്ത്യയെ തന്നെ വിമർശിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസുകാർ ലണ്ടനിൽ പോയി പത്ര സമ്മേളനം വിളിച്ച് ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ്. പൊതുമുതൽ കൊള്ളയടിച്ചവരാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ കാലത്ത് അഴിമതി വൻ തോതിൽ വർധിച്ചു. തന്‍റെ സർക്കാർ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കിയെന്നും മോദി അവകാശപ്പെട്ടു.
അകത്തും പുറത്തും
താന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതാണ് രാഷ്ട്രപതി സഭയില്‍ പറഞ്ഞതെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. സത്യം പറയുന്നവര്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും ഒരുപോലെയേ സംസാരിക്കൂ. സേനയേയും റിസര്‍വ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളേയും അന്വേഷണ ഏജന്‍സികളെയും ജനാധിപത്യത്തെയുമൊക്കെ കോണ്‍ഗ്രസ് അപമാനിക്കുന്നു.
അധികാരത്തിന്‍റെ ആര്‍ത്തി
മനസ്സില്‍ അധികാരത്തിന്‍റെ ആര്‍ത്തിയുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. കോണ്‍ഗ്രസ് വന്നപ്പോഴൊക്കെ രാജ്യത്ത് വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. ഇന്ദിര ഭരിക്കുമ്പോഴും 'റിമോട്ട് കണ്‍ട്രോള്‍ പ്രധാനമന്ത്രി' ഭരിക്കുമ്പോഴും വിലക്കയറ്റം ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
40 ആയി കുറഞ്ഞത്
2 ജി സ്പെക്രടം ഇടപാടിലേയും കോമണ്‍വെല്‍ത്ത് ഗെയിസിലേയും അഴിമതിയാരോപണങ്ങല്‍ ആവര്‍ത്തിച്ചും പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എഴുന്നേറ്റപ്പോള്‍ നിങ്ങളുടെ അഹങ്കാരമാണ് എംപിമാരുടെ എണ്ണം 400 ല്‍ നിന്ന് നാല്‍പ്പതായി കുറച്ചതെന്ന് മോദി തിരിച്ചടിച്ചു.