മഹാരാഷ്ട്രയിൽ ബിജെപിയെ പിടിച്ച് കെട്ടാൻ കോൺഗ്രസ്; വിദർഭ തുണച്ചാൽ കളിമാറും..നേർക്ക് നേർ പോരാട്ടം
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിർണായകമാവുക ബി ജെ പിയും കോൺഗ്രസും നേർക്ക് നേർ മത്സരിക്കുന്ന 76 സീറ്റുകൾ. ഇതിൽ വിദർഭ മേഖലയിൽ മാത്രം 36 സീറ്റുകളാണ് ഉള്ളത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ , സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോൾ തുടങ്ങിയ നേതാക്കളെല്ലാം തന്നെ വിദർഭ മേഖലയിൽ നിന്നാണ് മത്സരിക്കുന്നത്.
ഫഡ്നാവിസിന്റെ പോരാട്ടം നാഗ്പൂർ സൗത്തിൽ നിന്നാണ്. കോൺഗ്രസിന്റെ പ്രഫുൽ ഗുധാഗ്ധേയാണ് കോൺഗ്രസിന് വേണ്ടി കളത്തിൽ. ബവൻകുലയ്ക്കെതിരെ കോൺഗ്രസിലെ സുരേഷ് ഭോയർ ആണ് മത്സരിക്കുന്നത്. സകോലിയിൽ ബി ജെ പിയുടെ അവിനാഷ് ബ്രഹ്മാൻകറിനെതിരെയാണ് പട്ടോൾ മത്സരത്തിനിറങ്ങുന്നത്. ബി ജെ പിയുടെ കൃഷ്ണലാൽ സാഹാരെക്കെതിരെയാണ് കോൺഗ്രസിന്റെ മറ്റൊരു പ്രമുഖ നേതാവായ വിജയ് വഡേത്തിവാർ മത്സരിക്കുന്നത്.

വിദർഭ മേഖലയിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലെ 10 ൽ അഞ്ച് സീറ്റിലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച 17 ൽ 14 സീറ്റുകളിലും കോൺഗ്രസിന് വിജയിക്കാൻ സാധിച്ചിരുന്നു. വിദർഭയിൽ ബി ജെ പി നേടിയത് കനത്ത തിരിച്ചടിയായിരുന്നു. വെറും 2 സീറ്റിൽ മാത്രമാണ് ഇവിടെ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. വിദർഭയിലെ നഷ്ടം പാർട്ടിയുടെ മൊത്തത്തിലുള്ള വിജയത്തെ തന്നെ ബാധിച്ചിരുന്നു. മത്സരിച്ച 28 സീറ്റിൽ വെറും 9 സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് സംസ്ഥാനത്ത് വിജയിക്കാൻ കഴിഞ്ഞത്.
2014 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 122 സീറ്റ് നേടിയ ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് വിദർഭയിൽ നിന്നും 62 ൽ 44 സീറ്റുകളിൽ ബി ജെ പി വിജയിച്ചു. 2019 ൽ 19 സീറ്റുകളായിരുന്നു മേഖലയിൽ ബി ജെ പിക്ക് നഷ്ടം. ഇത്തവണ വിദർഭ പിടിക്കാൻ ആർഎസ്എസിനെ ഉൾപ്പെടെ കളത്തിലിറക്കിയാണ് ബി ജെ പിയുടെ പ്രവർത്തനം. മറ്റ് പിന്നോക്ക വിഭാഗത്തിലെ വോട്ടർമാരെ ഏകീകരിക്കുന്നത് മുതൽ ദലിള് വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളും ബി ജെ പി ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്.
ഇക്കുറി വിദർഭയിൽ വലിയ മുന്നേറ്റം തന്നെ ബി ജെ പി ഉണ്ടാക്കുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. പാർട്ടിയുടെ ശക്തരായ നേതാക്കളായ നിതിൻ ഗഡ്കരി, ഫഡ്നാവിസ്, ബവൻകുലെ പോലുള്ളവർ വിദർഭ മേഖലയിൽ നിന്നുള്ളവരാണ്. ഇതെല്ലാം പാർട്ടിക്ക് ഗുണം ചെയ്യും', നേതാക്കൾ പറഞ്ഞു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ വിദർഭ മേഖലയിൽ ഉണ്ടാക്കിയ നേട്ടം ആവർത്തിക്കാൻ തങ്ങളുടെ ദളിത്, മുസ്ലീം, കുൻബി വോട്ടുബാങ്കുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നത്. യുവാക്കൾക്ക് ജോലി പോലുള്ള വിഷയങ്ങളാണ് മേഖലയിൽ കോൺഗ്രസ് പ്രധാന പ്രചരണവിഷയം ആക്കുന്നത്.












Click it and Unblock the Notifications