ലക്ഷ്യം നാലിൽ മൂന്ന് ഭൂരിപക്ഷം, വിമത ശല്യം ഒഴിവാക്കി ബിജെപി, മഹാരാഷ്ട്രയിൽ 4 നേതാക്കളെ പുറത്താക്കി!
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ വിമതരെ പൂര്‍ണമായും തുടച്ച് നീക്കി ബിജെപി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരരംഗത്തിറങ്ങിയ നാല് നേതാക്കളെ ബിജെപി പുറത്താക്കി. ചരണ്‍ വാഗ്മാരേ, ഗീത ജെയ്ന്‍, ബാലാസാഹേബ് ഓവാള്‍, ദിലിപ് ദേശ്മുഖ് എന്നീ നേതാക്കളെ പുറത്താക്കിയതായി ബിജെപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പല്‍ഗട് ജില്ലാ ജനറല്‍ സെക്രട്ടറി ആയിരുന്ന സന്തോസ് ജാട്ടെ പാര്‍ട്ടി വിട്ടതിന് ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. എന്‍ഡിഎ മത്സരിക്കുന്ന സീറ്റുകളിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 3239 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്.
നിലവില്‍ ഭരണകക്ഷിയായ ബിജെപി നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി ശിവസേനയ്‌ക്കൊപ്പം സഖ്യം ചേര്‍ന്നാണ് ബിജെപിയുടെ മത്സരം. 126 സീറ്റുകളിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന മത്സരിക്കുന്നത്. അതേസമയം ബിജെപിയും മറ്റ് എന്‍ഡിഎ സഖ്യകക്ഷികളും ചേര്‍ന്ന് 162 സീറ്റുകളിലാണ് മത്സരിക്കുന്നത്.
തുല്യ സീറ്റുകള്‍ വേണമെന്ന ശിവസേനയുടെ നിലപാട് കാരണം സീറ്റ് വിഭജനം നീണ്ട് പോയിരുന്നു. പിന്നീട് നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സീറ്റ് ധാരണയായത്. ഇക്കുറി മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണം എന്ന ആവശ്യവും ശിവസേന മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദവി നല്‍കാന്‍ ബിജെപി ഒരുക്കമല്ല. നരേന്ദ്രമോദിയെ കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ശിവസേനയുടെ സഹായം കൂടാതെ തന്നെ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും എന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.