'മഹായുതി' പോരിൽ കണ്ണും നട്ട് കോൺഗ്രസ്; സന്ദർശനം റദ്ദാക്കി അമിത് ഷാ, കോൺഗ്രസ് തന്ത്രം ഇങ്ങനെ
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കെ ശിവസേനാ- ബിജെപി പോര് കൂടുതൽ രൂക്ഷമാവുകയാണ്. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നെങ്കിലും ആഴ്ചകൾ മുന്നേ തുടങ്ങിയ സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ ഫലം കണ്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണ പ്രകാരം തുല്യമായി സീറ്റുകൾ വിഭജിക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ട് പോകാൻ ശിവസേന തയ്യാറല്ല. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശിവസേനയ്ക്ക് അതിനുള്ള അർഹതയില്ലെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.
കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം; ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍, പഞ്ചാബില്‍ കൂട്ട അറസ്റ്റ്
മറുവശത്ത് കോൺഗ്രസും എൻസിപിയുമാകട്ടെ ശിവസേനാ- ബിജെപി തമ്മിലടിയിൽ കണ്ണുംനട്ടിരിക്കുകയാണ്. തർക്കം മുറുകിയാൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. മഹായുതി സഖ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം മതി അടുത്ത നീക്കമെന്നാണ് എൻസിപി- കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനം.
പ്രതിസന്ധി രൂക്ഷം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് 122 സീറ്റുകളാണ് ബിജെപി നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയവും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതടക്കമുള്ള നിർണായക നീക്കങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സീറ്റ് നേട്ടം ഉയർത്തുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ശിവസേനയുമായുള്ള സഖ്യം അനാവശ്യമാണെന്ന വാദവും സംസ്ഥാന നേതൃത്വത്തിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ശിവസേനയെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അടക്കമുളള മുതിർന്ന നേതാക്കളുടെ നീക്കം. തക്കം കിട്ടുമ്പോഴൊ ബിജെപിക്കെതിരെ വിമർശനം ഉന്നയിക്കാൻ ശിവസേനാ നേതാക്കൾ മടിക്കാറുമില്ല. ബിജെപി എല്ലാം തീരുമാനിച്ചു കഴിഞ്ഞുവെന്നും ഇനി വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്തിയാൽ മാത്രം മതിയെന്നുമാണ് കഴിഞ്ഞ ദിവസം ശിവസേന വിമർശിച്ചത്.
അമിത് ഷാ വരില്ല
സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതിനെ തുടർന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സെപ്റ്റംബർ 26ന് നടത്താനിരുന്ന മഹാരാഷ്ട്ര സന്ദർശനം റദ്ദാക്കിയിരിക്കുകയാണ്. മുംബൈയിൽ എത്തുന്ന അമിത് ഷാ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി- ശിവസേനാ സഖ്യ പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യാ-പാക് വിഭജനത്തേക്കാൾ ബുദ്ധിമുട്ടാണ് ശിവസേനാ-ബിജെപി സീറ്റ് വിഭജനം എന്നാണ് കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് പരിഹസിച്ചത്. 288 മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ ബിജെപിക്ക് 122 സീറ്റുകളും ശിവസേനയ്ക്ക് 63 സീറ്റുകളുമാണുള്ളത്.
ബിജെപി ഫോർമുല ഇങ്ങനെ
കഴിഞ്ഞ തവണ നേടിയ മേൽക്കൈയ്യുടെ ബലത്തിൽ ശിവസേനയ്ക്ക് മുമ്പിൽ മുട്ടുമടക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് ശിവസേനയ്ക്ക് ഗുണം ചെയ്യില്ലെന്നും വ്യക്തമാണ്. ചുരുങ്ങിയത് 130 സീറ്റുകളെങ്കിലും വേണമെന്നാണ് ശിവസേനയുടെ നിലപാട്. കഴിഞ്ഞ തവണ നേടിയ 122 സീറ്റുകൾ ബിജെപിക്കും 63 സീറ്റുകൾ ശിവസേനയ്ക്കും നൽകുക. ആർപിഐ അടക്കമുള്ള മറ്റ് ചെറുകക്ഷികൾക്ക് നൽകിയതിന് ശേഷം മിച്ചമുള്ള സീറ്റുകൾ ഇരുപാർട്ടികൾക്കും ഇടയിൽ തുല്യമായി വീതിക്കുകയെന്നതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ഫോർമുല. 2014 ലെ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചകൾ തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് ബിജെപിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചത്.
സീറ്റ് മാത്രം പോര
തിരഞ്ഞെടുപ്പിന് പ്രചാരണങ്ങൾക്ക് മുന്നോടിയായി അടുത്തിടെ നാസിക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനേയും കുറിച്ച് വാതോരാതെ സംസാരിച്ചു. എന്നാൽ 50 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ ഒരു തവണ പോലും ശിവസേനയെക്കുറിച്ചോ ഉദ്ധവ് താക്കറേയോ കുറിച്ചോ പരാമർശിക്കാത്തത് സേനാ നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ദേവേന്ദ്ര ഫട്നാവിസ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന അമിത് ഷായുടെ പ്രഖ്യാപനവും സേനയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെുടെ മകൻ ആദിത്യ താക്കറെയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശിവസേന മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതീക്ഷയോടെ കോൺഗ്രസ്
ബിജെപി- ശിവസേനാ തർക്കം മുതലെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മഹായൂതി സഖ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ സീറ്റ് നിഷേധിക്കപ്പെടുന്ന ചിലരെങ്കിലും പ്രതിപക്ഷ പാളയത്തിൽ എത്തുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. 40 സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കി മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലിഖാർജ്ജുൻ ഖാർഗെ മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ട്. ' പിതൃപക്ഷം' കഴിഞ്ഞ് ഈ മാസം 28ന് അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നേതാക്കൾ മറുചേരിയിലേക്ക് ചാടാതിരിക്കാൻ ജാഗ്രതയോടെയാണ് പാർട്ടി നീക്കം.