മഹാരാഷ്ട്രയിൽ ഒരു മുഴം മുമ്പേയെറിഞ്ഞ് ബിജെപി; മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ' ദുരന്ത നിവാരണ സംഘം'
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ബിജെപി നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേടിയ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണഅ പ്രതീക്ഷ പ്രതിപക്ഷത്തിലെ ഭിന്നതയും പ്രതിസന്ധികളും ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തെച്ചൊല്ലി സഖ്യകക്ഷിയായ ശിവസേനയുമായി ഉണ്ടായിരുന്ന ഭിന്നതകൾക്കും പരിഹാരമായിരിക്കുകയാണ്. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചതോടെ ഔദ്യോഗിക സഖ്യപ്രഖ്യാപനം ഉടൻ ഉണ്ടാകും.
അന്തിമ തീരുമാനങ്ങൾക്ക് ബാക്കിയുള്ളത് ഒരു ദിവസം മാത്രം; ആശങ്കയിൽ ബിജെപി കേന്ദ്രങ്ങൾ, അനിശ്ചിതത്വം
അതേസമയം മഹാരാഷ്ട്രയിൽ എല്ലാ ഭദ്രമല്ലെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം പാർട്ടിയിൽ പൊട്ടിത്തെറികൾക്ക് സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് വിമതരെ അനുനയിപ്പിക്കാൻ ഒരുമുഴം മുമ്പേ നീട്ടിയെറിയുകയാണ് പാർട്ടി. ഇതിനായി മുതിർന്ന നേതാക്കളുടെ ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്.
മണ്ഡലങ്ങളിലേക്ക് നേതാക്കൾ
സ്ഥാനാർത്ഥി നിർണയത്തിലെ ഭിന്നത കലാപത്തിന് വഴിവെക്കുമോ എന്ന് മുൻകൂട്ടി അറിയാൻ സംസ്ഥാനത്തെ ബിജെപി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലേക്കും മുതിർന്ന നേതാക്കൾ അടങ്ങിയ ഒരു സംഘത്തെ അയക്കാനാണ് തീരുമാനം. ഓരോ സീറ്റിനും അവകാശവാദം ഉന്നയിച്ച് കുറഞ്ഞത് മൂന്നോ അഞ്ചോ നേതാക്കൾ രംഗത്തുണ്ട്. ജയസാധ്യയുളള ശക്തരായ നേതാക്കളാണ് എല്ലാവരും എന്നതാണ് മറ്റൊരു വെല്ലുവിളി. ഒരാൾക്ക് മാത്രമെ സീറ്റ് നൽകാനാകു. ടിക്കറ്റ് വിതരണത്തിന് ശേഷമുള്ള കലാപം നിയന്ത്രിക്കുക എന്നതാണ് പാർട്ടിക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. കലാപത്തിന് സാധ്യതയുണ്ടോയെന്ന് മുൻകൂട്ടി അറിഞ്ഞ് നിയന്ത്രിക്കുകയാണ് പ്രത്യേക ടീമിന്റെ ദൗത്യം. നേതാക്കളെ അനുനയിപ്പിക്കാനാണ് മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തിയിരിക്കുന്നത്- പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ബിജെപി നേതാവ് പ്രതികരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്തുകൊണ്ട് പ്രതിസന്ധി
ബിജെപി- ശിവസേനാ സീറ്റ് വിഭജനം പൂർത്തിയായി എന്നാണ് വിവരം. 126 സീറ്റിൽ ശിവസേനയും 144 സീറ്റിൽ ബിജെപിയും മത്സരിച്ചേക്കും. ശിവസേനയുമായി സഖ്യം വേണ്ട എന്ന വാദം തുടക്കം മുതൽ പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്. കഴിഞ്ഞ തവണ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതിനെ തുടർന്ന് ബിജെപിയും ശിവസേനയും ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാൽ ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സഖ്യം നിയമസഭ തിരഞ്ഞെടുപ്പിലേക്കും നീണ്ടു. ഇതോടെ കഴിഞ്ഞ തവണ മത്സരിച്ച പകുതിയോളം പേർക്കും ഇക്കുറി സീറ്റ് നിഷേധിക്കപ്പെടുകയാണ്. സീറ്റ് മോഹികൾ പാർട്ടിയിൽ കലാപക്കൊടി ഉയർത്താനാണ് സാധ്യത. ഈ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.
പ്രതിസന്ധി
ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി എന്നിവരാണ് അനുനയ നീക്കങ്ങൾക്ക് നേതൃത്വം നൽകുക. അമ്രാവതി, കൊങ്കൺ, ഔറമഗാബാദ്, നാഗ്പൂർ, നാസിക് പൂനെ എന്നിങ്ങനെ മഹാരാഷ്ട്രയിലെ ആറ് മേഖലകൾക്കുമായി പ്രത്യേകം പ്രത്യേകം ചുമതലക്കാരുണ്ടാകും. പ്രാദേശിക നേതാക്കളുടെ സഹായത്തോടുകൂടിയാകും ബിജെപിയുടെ ഈ '' ദുരന്ത നിവാരണ സംഘം'' പ്രവർത്തിക്കുക.
പ്രതീക്ഷയോടെ ബിജെപി
മഹാരാഷ്ട്രയിൽ ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശിവസേനയുമായുളള സഖ്യം ഭൂരിപക്ഷം ഉയർത്തിയേക്കും. 2017ൽ ഉത്തർപ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റിനായി ശക്തരായ നേതാക്കളുടെ കൂട്ടപ്പാച്ചിൽ ഉണ്ടായിരുന്നു. എന്നാൽ നേതാക്കളുടെ കാര്യക്ഷമമായ ഇടപെടൽ മൂലമാണ് തർക്കങ്ങൾ പരിഹരിച്ച് ബിജെപിക്ക് വലിയ വിജയം സ്വന്തമാക്കാൻ സാധിച്ചതെന്ന് ബിജെപി നേതാക്കൾ പറയുന്നു. ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. കേന്ദ്രസർക്കാരിന്റെ വിലയിരുത്തലായി നിയമസഭാ തിരഞ്ഞെടുപ്പ് വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മികച്ച വിജയം ബിജെപിക്ക് അനിവാര്യമാണ്.
തന്ത്രം മെനഞ്ഞ് പ്രതിപക്ഷം
വിജയം ഉറപ്പിച്ച് ബിജെപി- ശിവസേനാ സഖ്യം മത്സരത്തിനിറങ്ങുമ്പോൾ കടുത്ത പ്രതിസന്ധിയിലാണ് കോൺഗ്രസും എൻസിപിയും. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടാമെന്ന നിലപാടിലാണ് കോൺഗ്രസ്. സീറ്റ് നിഷേധിക്കപ്പെടുന്ന ചില നേതാക്കളെങ്കിലും ബിജെപി വിടാനുള്ള സാധ്യത പാർട്ടി മുന്നിൽ കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ഇവർക്ക് സീറ്റ് നൽകിയേക്കും. എന്നാൽ പാർട്ടി പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ കോൺഗ്രസ് നേതാക്കളിൽ പലരും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.