മഹാരാഷ്ട്രയിൽ ബിജെപിയെ വെട്ടിലാക്കി സംസ്ഥാന അധ്യക്ഷൻ; വീഡിയോ വൈറൽ, എതിരാളി ശിവസേനയിൽ
മുംബൈ: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളിൽ 23 സീറ്റുകളിലും ബിജെപി വിജയിച്ചു. സഖ്യകക്ഷിയായ ശിവസേനയാകട്ടെ 18 സീറ്റുകളും നേടി. അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷത്തിന്റെ സ്വരമായിരുന്നു സഖ്യകക്ഷിയായ ശിവസേനയ്ക്ക്. ഇക്കുറി തിരഞ്ഞെടുപ്പിൽ ശിവസേന ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന് കരുതിയെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവരും വീണ്ടും കൈകൊടുത്തു.
സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യ നീക്കങ്ങൾ സജീവമാണ്. സഖ്യ നീക്കം ബിജെപിയെ ഭയപ്പെടുത്തുണ്ടെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോട്ടുചെയ്യാനായി പണം വാഗ്ദാനം ചെയ്യുന്ന ബിജെപി അധ്യക്ഷന്റെ വീഡിയോ പുറത്ത് വന്നതോട് മഹാരാഷ്ട്രയിൽ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.
സേവാഗും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? പ്രഖ്യാപനം മാർച്ച് 10നുള്ളിൽ, മുൻ കോൺഗ്രസ് എംപിയും ബിജെപിയിൽ
പണം വാഗ്ദാനം ചെയ്യുന്നു
മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ റാവുസാഹേബ് ധാൻവേയുടെ ഒരു വീഡിയോയാണ് മഹാരാഷ്ട്രയിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ പകരം പണം നൽകാമെന്ന് റാവുസാഹേബ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പൊതുചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് നേതാവിന്റെ പ്രഖ്യാപനം. നിലവിൽ ജാൽനയിലെ എംപിയാണ് റാവു.
വോട്ടിന് പകരം പണം
ഈ തിരഞ്ഞെടുപ്പിൽ എന്നെ പിന്തുണയ്ക്കാൻ ഞാൻ നിങ്ങൾക്ക് പണം നൽകാം. എന്റെ എതിരാളികളുടെ പക്കൽ പണം ഇല്ല. നിങ്ങൾ എന്നെ പിന്തുണയ്ക്കുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നും ബിജെപി എംപി വോട്ടിന് പകരം പണം വാഗ്ദാനം നൽകുന്നുവെന്ന് വ്യക്തമാണ്. മാർച്ച രണ്ടിന് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു നേതാവിന്റെ വിവാദ പരാമർശം.
മോദിക്കെതിരെ നേതാക്കൾ
രാജ്യത്തെ എല്ലാ കളളന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒന്നിച്ചിരിക്കുകയാണ്. ജാൽനയിലെ കള്ളന്മാർ എനിക്കെതിരെയും ഒന്നിച്ചിരിക്കുന്നുവെന്ന് റാവുസഹേബ് ധാൻവേ വീഡിയോയിൽ പറയുന്നത് വ്യക്തമാണ്. സംഭവം വിവാദമായെങ്കിലും ഇതിനോട് പ്രതികരിക്കാൻ ധാൻവെ ഇതുവരെ തയാറായിട്ടില്ല,
ശിവസേനാ നേതാവ്
അടുത്തിടെ പ്രദേശത്തെ എംഎൽഎയും ശിവസേനാ മന്ത്രിയുമായ അർജുൻ ഖോട്കാർ ധാൻവെയ്ക്കെതിരെ ജാൽനയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ അഹങ്കാരത്തിന് മറുപടി പറയാൻ ജാൽനയിൽ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ധാൻവയ്ക്കെതിരെ മത്സരിക്കുന്നതിൽ നിന്നും അർജുൻ ഖോട്കാറിനെ പിന്തിരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് വിവാദ പരാമർശം.
ശിവസേനാ ബിജെപി സഖ്യം
കഴിഞ്ഞ മാസമാണ് നീണ്ട ചർച്ചകൾക്കും അനുനയശ്രമങ്ങൾക്കും ഒടുവിൽ ശിവസേനയും ബിജെപിയും തമ്മിൽ വീണ്ടും സഖ്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നാണ് പ്രഖ്യാപനം. സഖ്യത്തിൽ ബിജെപി- ശിവസേനാ അണികൾക്കും ചില നേതാക്കൾക്കും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപി മന്ത്രി സുഭാഷ് ദേശ്മുഖിന്റെ നേതൃത്വത്തിൽ ധാൻവേയും അർജുൻ ഖോട്കാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തി വരികയാണ്. 1999 മുതൽ ജാൽനയിലെ എംപിയാണ് റാവിസാഹേബ് ദാൻവേ.
|
വീഡിയോ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റാവുസാഹേബ് ധാൻവേയുടെ വീഡിയോ