ബിജെപിയിൽ ഗുണ്ടകളുടെ എണ്ണം പെരുകുന്നു, പാർട്ടി വിടുകയാണെന്ന് മഹാരാഷ്ട്ര എംഎൽഎ
മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ വെല്ലുവിളികളാണ് ബിജെപി നേരിടുന്നത്. പ്രധാനസഖ്യകക്ഷിയായ ശിവസേന കേന്ദ്രസർക്കാരിനടക്കം തലവേദനയായി മാറിയിരിക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കാൻ മുൻപിൽ തന്നെയുണ്ടാകും ശിവസേനാ നേതാക്കൾ.
ശിവസേനയുമായുള്ള പടലപ്പിണക്കത്തിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമാക്കി ഉൾപാർട്ടിപോരുകളും സജീവമാകുന്നത്. പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവെച്ച് പാർട്ടിവിടാൻ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ശക്തനായ നേതാവ് അനിൽ ഗോട്ടെ. രണ്ടുമാസത്തിനുള്ളിൽ പാർട്ടി വിടുന്ന രണ്ടാമത്തെ എംഎൽഎയാണ് അനിൽ ഗോട്ടെ
അനിൽ ഗോട്ടെ
മഹാരാഷ്ട്രയിലെ ദുലെ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണ് അനിൽ ഗോട്ടെ. മഹാരാഷ്ട്രയിലെ മുദ്രപത്ര തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാലു വർഷത്തോളം ജയിൽ വാസമനുഭവിച്ചിട്ടുണ്ട് ഇദ്ദേഹം. 2009 മുതൽ ദുലെ മണ്ഡലത്തിലെ എംഎൽഎയാണ് അനിൽ ഗോട്ടെ.
പാർട്ടിയിൽ ഗുണ്ടകൾ
ബിജെപി ഗുണ്ടകളുടെ പാർട്ടിയായി മാറുകയാണെന്നാരോപിച്ചാണ് അനിൽ ഗോട്ടെ പാർട്ടി വിടാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് നേതൃത്വം പാർട്ടിയിലേക്ക് ക്രമിനൽ പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റുന്നതെന്നാണ് ഗോട്ടെ ആരോപിക്കുന്നത്.
രാജി പ്രഖ്യാപനം
തിങ്കളാഴ് വൈകിട്ടാണ് അനിൽ ഗോട്ടെ രാജി പ്രഖ്യാപനം നടത്തിയത്. നവംബർ 19ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ സ്പീക്കർക്ക് രാജിക്കത്ത് കൈമാറും. തുടർന്ന് ബിജെപിയിൽ നിന്നും പുറത്തുവരും. എൻസിപിയിൽ നിന്നും ചില നേതാക്കൾ ബിജെപിയിലേക്കെത്തിയതിനെ ശക്തമായി അനിൽ ഗോട്ടെ എതിർത്തിരുന്നു.
തിരഞ്ഞെടുപ്പ്
ദുലെ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയിലേക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റിയത് തിരിച്ചടിയാകുമെന്നാണ് ഗോട്ടെയുടെ വാദം. ഇവിടെ ബിജെപിയുടെ പ്രചാരണ റാലികളിൽ നിന്നും എംഎൽഎ വിട്ടുനിൽക്കുകയായിരുന്നു. ബിജെപിയിൽ നിന്നും പൂർണമായി അകലാനാണ് തന്റെ തീരുമാനമെന്ന് ഗോട്ടെ വ്യക്തമാക്കി.
വിശുദ്ധരാകും
ക്രിമിനലുകൾ ബിജെപിയിലെത്തുമ്പോൾ വിശുദ്ധൻമാരായി മാറുമെന്നാണ് പാർട്ടി നേതൃത്വം നൽകിയ മറുപടിയെന്നാണ് ഗോട്ടെ പറയുന്നത്. അനിൽ ഗോട്ടെ തന്റെ പ്രതിഷേധം തുറന്ന് പറഞ്ഞദിവസം തന്നെ പോലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേർ പാർട്ടിയിലേക്ക് സ്വീകരിച്ചതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
രണ്ടാം രാജി
കഴിഞ്ഞ മാസമാണ് ബിജെപി എംഎൽഎയായിരുന്ന ആശിഷ് ദേശ്മുഖ് എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം പാർട്ടി വിട്ടത്. കേന്ദ്രസർക്കാരിനെതിരെ റാഫേൽ അഴിമതി ആരോപണം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്നാണ് ആശിഷ് വ്യക്തമാക്കിയത്. ആശിഷ് കോൺഗ്രസിലേക്ക് മടങ്ങിപ്പോകുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അനിൽ ഗോട്ടെയുടെ പടിയിറക്കം പാർട്ടിക്ക് വലയി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി അപകടം പിടിച്ച പാര്‍ട്ടി; പരസ്യവിമര്‍ശനവുമായി രജനീകാന്ത്, കനത്ത തിരിച്ചടിയേറ്റ് ബിജെപി
ശബരിമല കേസില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും... എന്താണ് റിട്ട് ഹര്‍ജി, എന്താണ് റിവ്യു ഹര്‍ജി?