സിഎഎ- എൻആർസി പ്രമേയം: മഹാരാഷ്ട്രയിൽ ബിജെപി മുനിസിപ്പൽ കോർപ്പറേഷൻ ചെയർപേഴ്സണ് സസ്പെൻഷൻ
മുംബൈ: പൌരത്വ നിയമഭേദഗതിക്കെതിരായ നടപടി സ്വീകരിച്ച രണ്ട് തദ്ദേശ നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തുു. പൌരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം. സെലു മുനിസിപ്പിൽ കൌൺസിൽ ചെയർപേഴ്സൺ വിനോദ് ബൊറാഡെ, പാലം മുനിസിപ്പൽ കൌൺസിൽ ബാലാസാഹാബ് റോക്കഡെ എന്നിവരെയാണ് മഹാരാഷ്ട്ര ബിജെപി സസ്പെൻഡ് ചെയ്തത്. പൌരത്വ നിയമത്തിനെതിരെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രമേയം പാസാക്കിയതിനെ തുടർന്നാണ് നീക്കം.
മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലാണ് ഇരു നേതാക്കളെയും സസ്പെൻഡ് ചെയ്യുന്നതായി കത്ത് പുറപ്പെടുവിച്ചത്. പാർട്ടി വക്താവ് കേശവ് ഉപാധ്യായായാണ് ട്വിറ്ററിൽ കത്ത് പോസ്റ്റ് ചെയ്തത്. പൌരത്വ നിയമത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയ ഇരു നേതാക്കളും അച്ചടക്കലംഘനം കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്തിൽ ചന്ദ്രകാന്ത് പാട്ടീലാണ് ഒപ്പുവെച്ചിട്ടുള്ളത്. എന്നാൽ സസ്പെൻഷൻ കാലാവധി കത്തിൽ പരാമർശിച്ചിട്ടില്ല.

ബിജെപി അധികാരത്തിലിരിക്കുന്ന സെലു മുനിസിപ്പൽ കോർപ്പറേഷൻ ഫെബ്രുവരി 28ന് ഏകകണ്ഠേന സിഎഎക്കും എൻആർസിക്കുമെതിരെ പ്രമേയം പാസാക്കുകയായിരുന്നു. 27 കൌൺസിലർമാരുള്ള നഗർ പരിഷത്ത് ഏകകണ്ഠേനയാണ് സമ്പൂർണ്ണ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയതെന്നാണ് തിങ്കളാഴ്ച ബൊറാഡെ പ്രതികരിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറോളം മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ളതാണ് പൌരത്വ നിയമഭേദഗതി. രാജ്യവ്യാപകമായി പൌരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകൾ സിഎഎക്കെതിരായ പ്രമേയം പാസാക്കുന്നത്.












Click it and Unblock the Notifications