ജാമിയ മിലിയയില്‍ നടന്നത് ജാലിയന്‍ വാലാബാഗ്, യുവാക്കൾ ബോംബാണ്, രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ!
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ച ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് ക്യാംപസ്സില്‍ കയറി നേരിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ശിവസേന. ജാമിയ മിലിയയില്‍ നടന്നത് ജാലിയന്‍ വാലാബാഗാണ് എന്ന് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. യുവാക്കളുടെ ശക്തി ബോംബ് പോലെയാണെന്നും അതിനോട് കളിക്കരുതെന്നും ഉദ്ധവ് താക്കറെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
പോലീസ് ക്യാംപസ്സില്‍ കടന്ന് കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് പോലുളള അന്തരീക്ഷമാണ് രാജ്യമൊട്ടാകെ എന്ന് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. തനിക്ക് ജാലിയന്‍ വാലാബാഗ് ദുരന്തമാണ് ഓര്‍മ്മ വരുന്നത്. വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിക്കൊണ്ട് ജാലിയന്‍ വാലാബാഗിന് സമാനമായ അന്തരീക്ഷമാണ് രാജ്യമെമ്പാടും സൃഷ്ടിക്കുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഒരു രാജ്യത്ത് അല്ലെങ്കില്‍ ഒരു സംസ്ഥാനത്ത് യുവാക്കള്‍ രോഷാകുലരാണ് എങ്കില്‍ അവിടെ സമാധാനം ഉണ്ടാകില്ലെന്നും മഹാരാഷ്ട്ര നിയമസഭയില്‍ താക്കറെ പറഞ്ഞു. യുവാക്കളാണ് നമ്മുടെ നാടിന്റെ ശക്തി. ഏറ്റവും കൂടുതല്‍ യുവാക്കളുളള നാടായി നമ്മുടെ രാജ്യം അധികം വൈകാതെ മാറും. യുവാക്കളുടെ ശക്തി ബോംബ് പോലെയാണ്. അതിന് തീ കൊടുക്കാന്‍ ശ്രമിക്കരുത് എന്നാണ് തനിക്ക് സര്‍ക്കാരിനോട് പറയാനുളളതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
Recommended Video
ഞായറാഴ്ച വൈകിട്ടാണ് പ്രതിഷേധം നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് അടിച്ചൊതുക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ചു. പോലീസ് വെടിവെപ്പ് നടത്തിയതായും ആരോപണമുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. രാജ്യമെമ്പാടു നിന്നും സമരക്കാര്‍ക്ക് വന്‍ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.