'ഞാൻ ബാൽ താക്കറെയുടെ മകൻ, ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ വീഴ്ത്ത്'! ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ്!
Recommended Video
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാരില്‍ വിളളല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ചില നീക്കങ്ങളില്‍ കോണ്‍ഗ്രസും എന്‍സിപിയും ഒരുപോലെ അസംതൃപ്തരാണ്. സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ അവസരം മുതലെടുത്ത് അടുത്ത ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി തയ്യാറെടുക്കുകയാണ് എന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.
ധൈര്യമുണ്ടെങ്കില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉദ്ധവ് താക്കറെയെ ഫട്‌നാവിസ് വെല്ലുവിളിച്ചിരിക്കുകയാണ്. വെല്ലുവിളിക്ക് ഉദ്ധവ് മറുപടിയും നല്‍കിയിരിക്കുന്നു. അതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മന്ത്രിമാരുടെ യോഗം വിളിച്ചതും അഭ്യൂഹങ്ങള്‍ ശക്തമാക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
കോൺഗ്രസിനും എൻസിപിക്കും അതൃപ്തി
ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയ്ക്ക് കൈ കൊടുത്തത്. എന്നാല്‍ ഭീമ കൊറേഗാവ് അന്വേഷണം എന്‍ഐഎക്ക് വിട്ട തീരുമാനത്തോടെ ഉദ്ധവ് താക്കറെയോട് കോണ്‍ഗ്രസും എന്‍സിപിയും അതൃപ്തരാണ്. പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററിനെ ഉദ്ധവ് താക്കറെ പിന്തുണച്ചതും സഖ്യകക്ഷികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
ബിജെപിക്ക് സുവർണാവസരം
കപ്പിനും ചുണ്ടിനും ഇടയില്‍ അധികാരം നഷ്ടപ്പെട്ട ബിജെപിക്ക് സഖ്യസര്‍ക്കാരിലെ വിളളല്‍ സുവര്‍ണാവസരമാണ്. ഈ വരുന്ന ഏപ്രിലില്‍ ഒരു ഓപ്പറേഷന്‍ ലോട്ടസ് മഹാരാഷ്ട്രയില്‍ സംഭവിച്ചേക്കാം എന്നാണ് സൂചനകള്‍. മുന്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുളള ബിജെപി നേതാക്കള്‍ ഉദ്ധവ് താക്കറയെ പരസ്യമായി വെല്ലുവിളിച്ച് കൊണ്ട് രംഗത്ത് വന്നുകഴിഞ്ഞു.
രാജി വെച്ച് ജനവിധി തേടൂ
ധൈര്യമുണ്ടെങ്കില്‍ രാജി വെച്ച് പുതുമായി ജനവിധി തേടാനാണ് ഫട്‌നാവിസിന്റെ വെല്ലുവിളി. ബിജെപി തനിച്ച് മത്സരിക്കുമെന്നും എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും സഖ്യമായി മത്സരിച്ചാലും തോല്‍പ്പിക്കുമെന്നും ഫട്‌നാവിസ് പറയുന്നു. ബിജെപിയുടെ കരുത്ത് വരാനിരിക്കുന്ന നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തെളിയുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
ബിജെപിക്ക് വെല്ലുവിളി
ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ധവ് താക്കറെ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. മഹാവികാസ് അഖാഡി സര്‍ക്കാരിനെ അട്ടിമറിക്കാം എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ അങ്ങനെ ചെയ്യാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. ഞാന്‍ ബാല്‍ താക്കറെയുടെ മകനാണ്. നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണ് ഉദ്ധവ് പറഞ്ഞത്.
സർക്കാർ ഒറ്റക്കെട്ട്
ശരദ് പവാറിനെ വേദിയിലിരുത്തിക്കൊണ്ടാണ് ബിജെപിയെ ഉദ്ധവ് വെല്ലുവിളിച്ചത്. തങ്ങള്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ബിജെപി വിമര്‍ശിച്ച് കൊണ്ടിരിക്കുകയാണ്. സഖ്യസര്‍ക്കാര്‍ അധികകാലം മുന്നോട്ട് പോകില്ലെന്നും അവര്‍ അധികാരത്തില്‍ തിരിച്ചെത്തും എന്നുമാണ് ബിജെപി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഏപ്രിൽ വരെ കാത്തിരിക്കേണ്ട
ഓപ്പറേഷന്‍ താമര നടപ്പിലാക്കാന്‍ ബിജെപി ഏപ്രില്‍ വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇന്ന് തന്നെ സര്‍ക്കാരിനെ താഴെ ഇറക്കട്ടെ എന്നും താക്കറെ പരിഹസിച്ചു. മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകും എന്നാണ് ബിജെപി നേതാക്കള്‍ പലപ്പോഴായി സൂചിപ്പിക്കുന്നത്. ഇത് സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര നടപ്പിലാക്കാനുളള നീക്കമാണോ എന്നാണ് സംശയിക്കപ്പെടുന്നത്. ഒരു സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ബിജെപിക്ക് ഉദ്ദേശം ഇല്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറയുന്നു.
ബിജെപി തനിച്ച് മറുപടി നൽകും
അത്തരം സ്വപ്നങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും ഫട്‌നാവിസ് വ്യക്തമാക്കുകയുണ്ടായി. ഉദ്ധവ് താക്കറെ സര്‍ക്കാരിന് അത്ര ആത്മവിശ്വാസം ഉണ്ടെങ്കില്‍ രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തിന് മഹാരാഷ്ട്രയിലെ ജനങ്ങളുടെ പിന്തുണ ഉണ്ടോ എന്ന് ഉദ്ദവ് താക്കറെ ഉറപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കട്ടെ, ബിജെപി തനിച്ച് അവര്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും ഫട്‌നാവിസ് അവകാശപ്പെട്ടു.
കർണാടക ആവർത്തിക്കുമോ
അതേ സമയം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ സംശയത്തിലാക്കിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയെങ്കിലും ഓപ്പറേഷന്‍ താമര വഴി ബിജെപി അധികാരം തിരിച്ച് പിടിച്ചിരുന്നു. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷി ആയിരുന്ന ശിവസേനയെ അടര്‍ത്തിയെടുത്താണ് കോണ്‍ഗ്രസും എന്‍സിപിയും സര്‍ക്കാരുണ്ടാക്കിയത്.
മഹാരാഷ്ട്രയിൽ വിജയിക്കില്ല
മഹാരാഷ്ട്രയില്‍ കര്‍ണാടക ആവര്‍ത്തിക്കാന്‍ ബിജെപി ശ്രമിക്കുമോ എന്നതാണ് സഖ്യസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. കര്‍ണാടകയിലേത് പോലെ ഓപ്പറേഷന്‍ ലോട്ടസ് മഹാരാഷ്ട്രയില്‍ വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കില്ല എന്നാണ് താക്കറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതിനിടെ സര്‍ക്കാരുമായി നിലനില്‍ക്കുന്ന അതൃപ്തിക്കിടെ ശരദ് പവാര്‍ തന്റെ മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തതും സംശയങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
എൻസിപി മന്ത്രിമാരുടെ യോഗം
എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 16 മന്ത്രാമാരണ് ഉളളത്. ഈ മന്ത്രിമാരുടെ നിര്‍ണായക യോഗമാണ് പവാര്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത് എന്ന് മാത്രമാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനാണ് യോഗം എന്നാണ് വിശദീകരണം. അതേസമയം ഭീമ കൊറേഗാവ് അടക്കമുളള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് മന്ത്രിമാരെ അറിയിക്കുന്നതിന് കൂടിയാണ് യോഗം എന്നാണ് സൂചന.