നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്.. പുതിയ അധ്യക്ഷനെ നിയമിച്ചു
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ പുതിയ അധ്യക്ഷനെ നിയമിച്ച് കോണ്‍ഗ്രസ്. മുന്‍ മന്ത്രിയായ ബാലാസാഹേബ് തോറത്തിനെ ശനിയാഴ്ചയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷനായ അശോക് ചവാന്‍ രാജിവെച്ചിരുന്നു. ഇതോടെയാണ് പുതിയ നിയമനം.
അധ്യക്ഷനെ കൂടാതെ അഞ്ച് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരേയും നിയമിച്ചിട്ടുണ്ട്. നിതിന്‍ റൗത്ത്, ബസവരാജ് എം പാട്ടീല്‍, വിശ്വജീത്ത് കദം, യശോമതി ചന്ദ്രകാന്ത് താകൂര്‍, മുസഫര്‍ ഹുസൈന്‍ എന്നിവരെയാണ് നിയമിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് നിയമനങ്ങള്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതില്‍ എവിടേയും രാഹുല്‍ ഗാന്ധിയുടെ പേര് പ്രതിപാദിച്ചിട്ടില്ല. ഈ വര്‍ഷം അവസാനമാണ് മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്ന സംസ്ഥാനങ്ങളിലൊന്നായിരുന്ന മഹാരാഷ്ട്ര. ഇവിടെ എന്‍സിപിയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ശിവസേന-ബിജെപി സഖ്യം സംസ്ഥാനം തൂത്തുവാരി. ബിജെപിക്ക് 23 സീറ്റുകള്‍ നേടാനായി. ശിവസേന 17 സീറ്റുകളിലും വിജയിച്ചു. എന്‍സിപി നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും ഒരു സീറ്റ് മാത്രമാണ്.
ഇതോടെ സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. പിന്നാലെയായിരുന്നു അശോക് ചവാന്‍ രാജിവെച്ചത്.
ബിജെപിയില്‍ തമ്മിലടി! യെഡ്ഡിക്കെതിരെ വാളെടുത്ത് നേതാക്കള്‍! വിമതരെ വാഴിക്കില്ല
'പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്'