മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും കരകയറാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടതുണ്ട്. എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച 25 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ഇത്തവണ മഹാരാഷ്ട്രയില്‍ വിജയിക്കാന്‍ കഴിഞ്ഞത്. അതേസമയം 19 സീറ്റുകളില്‍ മത്രിച്ച സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റുകളിലാണ് വിജയിച്ചത്.
കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ
മോദി തരംഗം ആദ്യമായി ആഞ്ഞടിച്ച 2014 ല്‍ പോലും 4 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണത്തെ ദയനീയ പരാജയം വലിയ തിരിച്ചടിയാണ് നല്‍കിയത്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ലോക്സഭതിരഞ്ഞെടുപ്പില്‍ എന്‍സിപി സഖ്യം തുടരാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് കൂടുതല്‍ പ്രാദേശിക കക്ഷികളേയും സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്‍സിപിയുമായി സീറ്റ് വീതംവെപ്പില്‍ ധാരണയാക്കിയ ശേഷമായിരിക്കും മറ്റ് കക്ഷികളുമായുള്ള ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടക്കുക.. വിശദാംശങ്ങള്‍ ഇങ്ങനെ..
എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച
നിയമസഭ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാക്കിയുള്ള ആദ്യ എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച ചൊവ്വാഴ്ച്ച മുംബൈയില്‍ നടക്കും. പുതിയ പിസിസി അധ്യക്ഷന്‍ ബാലാസാഹേബ് തോറത്ത് മുന്‍കൈ എടുത്താണ് ചര്‍ച്ച നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്നും വരും ദിവസങ്ങളിലും ചര്‍ച്ച തുടരുമെന്നും എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ വ്യക്തമാക്കുന്നു.
ദില്ലിയില്‍ ചര്‍ച്ച
മഹാരാഷ്ട്രയിലെ സഖ്യരൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ദില്ലിയില്‍ തോറാത്ത് സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടും സീറ്റ് പങ്കിടല്‍ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട വിട്ടുവീഴ്ച്ചകളെക്കുറിച്ചുമായിരുന്നു അദ്ദേഹം പ്രധാനമായും ചര്‍ച്ച ചെയ്തത്.
2009,2014
ഇതിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 2009 ലായിരുന്നു കോണ്‍ഗ്രസ് എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് 174 സീറ്റിലും എന്‍സിപി 114 സീറ്റിലുമായിരുന്നു വിജയിച്ചത്. 144 (കോണ്‍ഗ്രസ് 82, എന്‍സിപി 62) സീറ്റുകളില്‍ വിജയിച്ച സഖ്യം ആ വര്‍ഷം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2014 ല്‍ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു ഇരുപാര്‍ട്ടികളുടേയും തീരുമാനം. ആ തീരുമാനം തെറ്റായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് വിധി. കോണ്‍ഗ്രസിന് 40 ഉം എന്‍സിപിക്ക് 38 ഉം സീറ്റുകളിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.
തുല്യ സീറ്റുകള്‍ വേണം
സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തുല്യമായ സീറ്റുകള്‍ വേണമെന്നാണ് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ തങ്ങളാണ് നേട്ടമുണ്ടാക്കിയത് എന്ന കാര്യം ഉയര്‍ത്തിക്കാട്ടിയാണ് എന്‍സിപി നേതാക്കള്‍ ഇത്തരമൊരു ആവശ്യം ഉന്നിയിക്കുന്നത്. എന്‍സിപിയുമായി വരും ദിവസങ്ങളില്‍ തന്നെ ധാരണയില്‍ എത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. കർഷക നേതാവ് രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷെട്കരി സംഘ്താന (എസ്എസ്എസ്), ബഹുജൻ വികാസ് അഗദി (ബിവിഎ), റിപ്പബ്ലിക്കൻ പാർട്ടിയുടെ വിഭാഗങ്ങളോടൊപ്പം രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേനയും സഖ്യത്തിലെത്തുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
സോണിയ ഗാന്ധിയുമായി ചര്‍ച്ച
49 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്എസ്എസ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചന നേതാക്കള്‍ നല്‍കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി-ശിവസേന സഖ്യത്തിനെതിരെ പ്രചാരണം നടത്തിയ എംഎന്‍എസ് നേതാവ് രാജ് താക്കറെ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി മേധാവി ശരദ് പവാറുമായും രാജ് താക്കറെ കൂടിക്കാഴ്ച്ച നടത്തിയത് അദ്ദേഹം കോണ്‍ഗ്രസ് സഖ്യത്തിലേക്ക് തന്നെയെന്ന സൂചനയാണ് നല്‍കുന്നത്.