ബിജെപിയിൽ ചേർന്ന മകന് പിന്തുണ ഉറപ്പിച്ച് കോൺഗ്രസ് നേതാവ്; കനത്ത തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടി. ബിജെപിയിൽ ചേർന്ന മകന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടിൽ. സ്വന്തം മകന് പിന്തുണ ഉറപ്പിക്കാനായി രാധാകൃഷ്ണ വിഖെ പാട്ടിൽ സ്വകാര്യ യോഗങ്ങൾ വിളിച്ചു ചേർക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാധാകൃഷ്ണെയുടെ മകൻ സുജയ് വിഖെ പാട്ടിൽ അടുത്തിടെയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മകന് പിന്നാലെ പിതാവും ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രാധാകൃഷ്ണ വിഖെ പാട്ടിൽ ഇത് നിഷേധിക്കുകയായിരുന്നു. ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ആവശ്യം ഉന്നയിച്ചിരുന്നു.
'സുധാകരാ,ഇത്തിരി ഉളുപ്പ്.. പ്രിയങ്കയും സോണിയയും ഇത് കേള്‍ക്കുന്നുണ്ടല്ലോ ല്ലേ"
ബിജെപിയിലേക്ക്
സംസ്ഥാനത്ത് പാർട്ടി ശക്തമായ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിൽ കൊഴിഞ്ഞു പോക്ക് ഒഴിവാക്കാൻ കോൺഗ്രസ് നടത്തിയ എല്ലാ ശ്രമങ്ങളും മറി കടന്നായിരുന്നു സുജയ് വിഖെ പാട്ടിൽ ബിജെപി പാളയത്തിൽ എത്തിയത്. എൻസിപിയുടെ പരമ്പരാഗത മണ്ഡലമായ അഹമ്മദ്നഗറിൽ നിന്നുള്ള നേതാവാണ് രാധാകൃഷ്ണ വിഖെ. ഈ മണ്ഡലം മകന് വിട്ടു നൽകണമെന്ന് ശരദ് പവാറിനോടും രാഹുൽ ഗാന്ധിയോടും രാധാകൃഷ്ണ വിഖെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് സുജയ് കോൺഗ്രസ് വിടുകയായിരുന്നു.
സീറ്റ് നൽകി
കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിലെത്തിയ സുജയിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അഹമ്മദ് നഗറിൽ ബിജെപി സ്ഥാനാർത്ഥിയായി സുജയ് വിഖെയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. പ്രതിപക്ഷ മഹാസഖ്യത്തിന് ഇത് വലിയ തിരിച്ചടിയായിരുന്നു. മകൻ പാർട്ടി വിടാൻ കാരണം ശരദ് പവാറാണെന്നാരോപിച്ച് രാധാകൃഷ്ണ വിഖെയും കലാപക്കൊടി ഉയർത്തിയിരുന്നു.
മകന് പിന്നാലെ അച്ഛനും
അഹമ്മദ് നഗറിലെ എൻസിപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തില്ലെന്ന് രാധാകൃഷ്ണ വിഖെ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മകനെ നിലയ്ക്ക് നിർത്താൻ കഴിയാത്ത നേതാവ് പാർട്ടിയെ എങ്ങനെ നയിക്കുമെന്ന ചോദ്യയുയർത്തി ഒരു വിഭാഗം വിഖെ പാട്ടിലിനെതിരെ പ്രതിഷേധം ഉയർത്തിയതോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും രാജി വയ്ക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാധാകൃഷ്ണ വിഖെ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നു.
രഹസ്യ യോഗങ്ങൾ
മകന് പിന്തുണ ഉറപ്പിക്കാൻ അഹമ്മദ് നഗറിൽ രാധാകൃഷണ വിഖെ പാട്ടീൽ രഹസ്യ യോഗങ്ങൾ നടത്തുന്നതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്. അഹമ്മദ് നഗറിൽ നിന്നും അകലെ രാഹുരി ടൗണിലെ സ്വകാര്യ ബംഗ്ലാവിൽ നടന്ന യോഗത്തിൽ നൂറു കണക്കിന് കർഷകർ പങ്കെടുത്തുവെന്നാണ് സൂചന. ഈ യോഗത്തിൽ മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ദേശീയ മാധ്യമ സംഘത്തോട് ദൃശ്യങ്ങൾ പകർത്തരിതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
വിഖെ കുടുംബത്തിന് സ്വാധീനം
കരിമ്പ് കർഷകരാണ് യോഗത്തിൽ പങ്കെടുത്തവരിൽ അധികവും. വിഖെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ നിരവധി കരിമ്പ് മില്ലുകളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ വിഖെ കുടുംബത്തോട് വിധേയത്വം പുലർത്തുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. ഞങ്ങളും ഇപ്പോൾ ബിജെപിയിലാണെന്ന് യോഗത്തിൽ പങ്കെടുത്ത കർഷകർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ബിജെപിയുടെ പക്കലാണ് ഈ മണ്ഡലമുള്ളത്. അതുകൊണ്ട് തന്നെ ബിജെപി ടിക്കറ്റിൽ സുജയ് പാട്ടീൽ വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്.
സഖ്യത്തിൽ എതിർപ്പ്
രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പിതാവ് ബാലാ സാഹേബ് വിഖെ പാട്ടിലിന്റെ കാലം മുതൽ എൻസിപി നേതാവ് ശരദ് പവാറുമായി വിഖെ കുടുംബം ശത്രുതയിലാണ്. ഇക്കുറി എൻസിപി- കോൺഗ്രസ് സഖ്യമാണ് മഹാരാഷ്ട്രയിൽ ജനവിധി തേടുന്നത്. സുജയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ ശരദ് പവാറാണെന്നാണ് രാധാകൃഷ്ണ വിഖെ പാട്ടിൽ ആരോപിക്കുന്നത്. 26 സീറ്റിൽ കോൺഗ്രസും 22 സീറ്റിൽ എൻസിപിയുമാണ് മത്സരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ