ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്
മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്. മഹാരാഷ്ട്രയിലെ ധർമബാദ് മജിസ്ട്രേറ്റ് കോടതിയാണ് ചന്ദ്രബാബു നായിഡുവിനും മറ്റ് 15 പേർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2010ൽ ഗോദാവരി നദിയിൽ നടപ്പാക്കാനിരുന്ന ബബ്ലി പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് അറസ്റ്റ് വാറന്റ്.
സെപ്റ്റംബർ 21ന് മുൻപായി പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ആന്ധ്രാ വിഭജനത്തിന് മുൻപ് ബബ്ലി പദ്ധതി പ്രദേശത്ത് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ അനധികൃത നിർമാണം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ ആന്ധ്രാ ജലവിഭവ വകുപ്പ് മന്ത്രിയായ ദേവിനേനി ഉമേശ്വര റാവു, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി എൻ ആനന്ദ് ബാബു, മുൻ എംഎൽഎയും ഇപ്പോൾ തെലുങ്കാന രാഷ്ട്ര സമിതി നേതാവുമായ ജി. കമൽകർ തുടങ്ങിയവരും കേസിൽ പ്രതികളാണ്.
അതിക്രമം, ഔദ്യോഗിക കൃത്യ നിർവഹണത്തിൽ തടസ്സം നിൽക്കുക, മാരാകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചന്ദ്രബാബു നായിഡുവും മറ്റുള്ളവരും കോടതിയിൽ ഹാജരാകുമെന്ന് ആന്ധ്രാപ്രദേശ് ഐടി വകുപ്പ് മന്ത്രിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ എൻ ലോകേഷ് വ്യക്തമാക്കി. തെലങ്കാനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ടിഡിപി നേതാക്കൾ സമരത്തിൽ പങ്കെടുത്തതെന്നും ലോകേഷ് പറഞ്ഞു.












Click it and Unblock the Notifications