ശിവസേനയും കോൺഗ്രസും എൻസിപിയും നടന്ന് കയറുന്നത് അമിത് ഷാ ഒരുക്കിയ ചക്രവ്യൂഹത്തിലേക്ക്! ഇത് തന്ത്രം
മുംബൈ: രാഷ്ട്രപതി ഭരണത്തിന് കീഴിലായ മഹാരാഷ്ട്രയില്‍ ആരാകും സര്‍ക്കാരുണ്ടാക്കുക എന്നത് സസ്പെന്‍സായി തുടരുകയാണ്. കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂടെക്കൂട്ടി ശിവസേന സര്‍ക്കാരുണ്ടാക്കും എന്ന നിലയിലേക്ക് എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.
'മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ്'! ഫാത്തിമയുടെ സഹപാഠി ലത്തീഫിന് അയച്ച വോയിസ് മെസ്സേജ്!
തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി പല സംസ്ഥാനങ്ങളിലും പ്രതിസന്ധി നേരിട്ടപ്പോള്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയത് അമിത് ഷാ ആയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ അമിത് ഷാ നേരിട്ട് ഇറങ്ങിയിട്ടില്ല. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും കൈ പിടിച്ച് ശിവസേന നടന്ന് കയറുന്നത് അമിത് ഷാ ഒരുക്കിയ ചക്രവ്യൂഹത്തിലേക്കാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് തിരിച്ചടിയുണ്ടായാലും അന്തിമ നേട്ടം ബിജെപിക്ക് തന്നെയായിരിക്കും.
അമിത് ഷാ പറഞ്ഞത്
ബിജെപിയുടെ ചാണക്യന് എന്നറിയപ്പെടുന്ന അമിത് ഷാ മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിയില്‍ വളരെ വൈകിയാണ് പ്രതികരിച്ചത് പോലും. അക്കൂട്ടത്തില്‍ അമിത് ഷാ പറഞ്ഞ ഒരു വാചകമുണ്ട്. '' ജനങ്ങളുടെ സിംപതി ഇതിലൂടെ പിടിച്ച് പറ്റാനാവും എന്നാണ് ശിവസേന കരുതുന്നത് എങ്കില്‍ അവര്‍ക്ക് പൊതുജനത്തെ അറിയില്ല ''. അമിത് ഷാ അത് ഒന്നും കാണാതെ പറഞ്ഞതല്ല.
സേനയുടെ സമ്മർദ്ദം
എന്‍ഡിഎ സഖ്യകക്ഷിയായി മത്സരിച്ച് ജയിച്ച ശേഷമാണ് അധികാരം തുല്യമായി പങ്ക് വെയ്ക്കണം എന്നും മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് തങ്ങള്‍ക്ക് വേണം എന്നും ആവശ്യപ്പെട്ട് ശിവസേന ബിജെപിക്ക് മേലെ സമ്മര്‍ദ്ദം ചെലുത്തിയത്. ഉപമുഖ്യമന്ത്രി പദവി എന്ന സമവായത്തിന് ശിവസേന വഴങ്ങും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും കാറ്റില്‍ പറത്തി ഉദ്ധവ് എന്‍പിസുമായി ചര്‍ച്ച നടത്തി.
നേരിട്ട് ഇടപെടാതെ അമിത് ഷാ
ശിവസേനയുമായി സമവായ ചര്‍ച്ചയ്ക്ക് അമിത് ഷാ ഇറങ്ങിയില്ല. മറിച്ച് ആ ഉത്തരവാദിത്തം ദേവേന്ദ്ര ഫട്നാവിസിനെ തന്നെ ഏല്‍പ്പിച്ചു. അമിത് ഷാ നേരിട്ട് ഇടപെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷേ ശിവസേന വഴങ്ങുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷാ ഇടപെട്ടാണ് ശിവസേനയെ ബിജെപിക്കൊപ്പം മത്സരിപ്പിക്കാനുളള ധാരണ ഉണ്ടാക്കിയത്.
എൻസിപി അല്ലാതെ വേറെ വഴിയില്ല
അമിത് ഷാ ഉദ്ധവ് താക്കറെയെ കാണാനായി മധോശ്രീയിലേക്ക് എത്തിയേക്കും എന്നായിരുന്നു ദിവസങ്ങളോളം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. ബിജെപി വഴങ്ങുമെന്ന് കണക്ക് കൂട്ടിയ ശിവസേനയ്ക്ക് എന്‍സിപിയുടെ സഹായം തേടുക എന്നതല്ലാതെ മറ്റ് വഴികള്‍ ഇല്ലാതായി. തന്റെ നിബന്ധനകള്‍ അനുസരിച്ച് മുന്നണിയില്‍ തുടരുക അല്ലെങ്കില്‍ വിട്ട് പോകുക എന്ന വ്യക്തമായ സന്ദേശമാണ് ഷാ താക്കറെയ്ക്ക് നല്‍കിയത്.
അധികാരത്തിന് വേണ്ടി മാത്രം
പ്രത്യയ ശാസ്ത്രപരമായ പല തലങ്ങളില്‍ നില്ക്കുന്ന മൂന്ന് പാര്‍ട്ടികളാണ് അധികാരത്തിന് വേണ്ടി മാത്രം ഒന്നിക്കുന്നത്. അധികാരത്തോടുളള ആര്‍ത്തി മൂത്ത് ശിവസേന ദേവേന്ദ്ര ഫട്നാവിസിനെ പോലെ ജനപ്രിയനായ നേതാവിനെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്ന് തടയുകയാണ് എന്ന തോന്നലാണ് പൊതുജനത്തിനുണ്ടാവുക എന്ന് അമിത് ഷായ്ക്കറിയാം. ബിജെപി-ശിവസേന സഖ്യം സര്‍ക്കാരുണ്ടാക്കണം എന്നതായിരുന്നു ജനഹിതം.
ഉടമ്പടി ജനത്തിന് അറിയില്ല
ഉദ്ധവ് താക്കറെയെയോ മകന് ആദിത്യ താക്കറെയോ മുഖ്യമന്ത്രിയാക്കാം എന്ന് ബിജെപിയുമായി ശിവസേന ഉടമ്പടി ഉണ്ടാക്കിയതായി തെരഞ്ഞെടുപ്പിന് മുന്‍പ് പൊതുസമൂഹത്തിന് മുന്നിലെത്തിയിട്ടില്ല. ജനം വിലയിരുത്തുക, ജനസേവനത്തിന് വേണ്ടിയല്ല മറിച്ച് അധികാരം കൈയിലെത്താന്‍ വേണ്ടി മാത്രമാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒരുമിക്കുന്നത് എന്നാണ്.
ഇമേജിന് കോട്ടം തട്ടി കോൺഗ്രസ്
മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ അധികാരത്തിന് വേണ്ടി ശിവസേനയെ കൂടെ നിര്‍ത്തുന്നത് ഇതിനകം തന്നെ പാര്‍ട്ടിയുടെ ഇമേജിനെ മോശമായി ബാധിച്ച് കഴിഞ്ഞു. ശിവസേന സര്‍ക്കാരിനെ പുറത്ത് നിന്നല്ല പിന്തുണയക്കേണ്ടത് എന്നും മന്ത്രിസഭയുടെ ഭാഗമാകണം എന്നുമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വീകരിച്ച നിലപാട്.
അധിക കാലം മുന്നോട്ട് പോകില്ല
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത് ബിജെപിയെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. എന്നാല്‍ പല വൈരുദ്ധ്യങ്ങളുമുളള സഖ്യസര്‍ക്കാര്‍ അധികകാലം മുന്നോട്ട് പോകില്ല എന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടല്‍. കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിന് എന്ത് സംഭവിച്ചുവോ അത് തന്നെയാണ് മഹാരാഷ്ട്രയിലും സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
സേനയുടെ അന്ത്യം കുറിക്കും
സഖ്യസര്‍ക്കാര്‍ താഴെ വീണാല്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായി വരും. അതും ബിജെപിക്ക് നേട്ടമാണ്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധിക്ക് കാരണക്കാര്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയുമാണെന്ന് ജനങ്ങളോട് പറയാം. 2024ല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കിത് നേട്ടമാവും. അങ്ങനെ വന്നാല്‍ മഹാരാഷ്ട്രയില്‍ ശിവസേന തനിച്ച് മത്സരിക്കേണ്ടി വരും. നേരത്തെ ബിജെപിക്കൊപ്പം വോട്ട് പിടിച്ച് 56 സീറ്റ് നേടിയ ശിവസേനയുടെ അന്ത്യം കുറിക്കാന്‍ ഇതോടെ ബിജെപിക്കാവുമെന്നും വിലയിരുത്തപ്പെടുന്നു.