സോണിയ ഗാന്ധി കടുത്ത സമ്മർദ്ദത്തിൽ, ശിവസേനയെ പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസിന്റെ അവസാനം!
ദില്ലി: കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരണത്തിനുളള ഭൂരിപക്ഷം അവകാശപ്പെടാനായിട്ടില്ല. രാഷ്ട്രപതി ഭരണം നിലവില്‍ വന്നതോടെ ബിജെപിക്കും ശിവസേനയ്ക്കും കോണ്‍ഗ്രസിനും എന്‍സിപിക്കും കൂടുതല്‍ സമയം ലഭിച്ചിരിക്കുന്നു.
കൊടുംശത്രുക്കളായ ബാൽ താക്കറെയും സോണിയാ ഗാന്ധിയും! സാംമ്നയിലെ 'ഇറ്റാലിയൻ മമ്മി'!
ബിജെപി ബന്ധം ഉപേക്ഷിച്ച ശിവസേന കോണ്‍ഗ്രസില്‍ നിന്നോ എന്‍സിപിയില്‍ നിന്നോ ഉറപ്പ് കിട്ടാത്തതോടെ ത്രിശങ്കുവിലാണ്. ശിവസേനയ്ക്ക് കൈ കൊടുക്കുന്നതിന് മുന്‍പ് ശക്തമായ വിലപേശല്‍ നടത്തുകയാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും ലക്ഷ്യം. അതേസമയം മഹാരാഷ്ട്രയില്‍ നിന്നുളള എംഎല്‍എമാര്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നതിലേക്ക് എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ശിവസേന സഖ്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട സോണിയാ ഗാന്ധി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
ഉത്തരം കണ്ടെത്താനാവാതെ കോൺഗ്രസ്
ബിജെപിക്ക് സമാനമായ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടിയായ ശിവസേനയ്ക്കൊപ്പം സര്‍ക്കാരുണ്ടാക്കണമോ എന്ന ചോദ്യത്തിന് അത്ര എളുപ്പത്തില്‍ ഉത്തരം കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. മഹാരാഷ്ട്രയ്ക്ക് പുറത്തുളള പാര്‍ട്ടിയെ ആ സഖ്യം ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുളള എംഎല്‍എമാര്‍ക്ക് അതൊന്നും വിഷയമല്ല.
പിന്തുണയ്ക്കണമെന്ന് എംഎൽഎമാർ
ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശിവസേനയ്ക്ക് പിന്തുണ കൊടുക്കണമെന്നും സര്‍ക്കാരില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ ഉറപ്പാക്കണം എന്നുമാണ് എംഎല്‍എമാരുടെ വാദം. കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് എംഎല്‍എമാരെ സോണിയാ ഗാന്ധി വിളിച്ച് വരുത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പാര്‍ട്ടി അധ്യക്ഷയ്ക്ക് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അയഞ്ഞ് സോണിയ
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടി പരാജയപ്പെടുകയാണ് എങ്കില്‍ അത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അവസാനമായിരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ സോണിയാ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കിയത്. ശിവസേന സഖ്യത്തെ അതുവരെ എതിര്‍ത്തിരുന്ന സോണിയാ ഗാന്ധി ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എതിർപ്പുമായി ഒരു വിഭാഗം
മഹാരാഷ്ട്രയില്‍ നിന്നുളള നേതാക്കളായ അശോക് ചൗഹാന്, പൃഥ്വിരാജ് ചൗഹാന്, ബാലാസാഹേബ് തോറട്ട്, രജനി പാട്ടീല്‍ അടക്കമുളള നേതാക്കളാണ് സോണിയയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. തീരുമാനം വൈകുന്നത് പാര്‍ട്ടി എംഎല്‍എമാരെ അസ്വസ്ഥരാക്കുകയാണ് എന്നും നേതാക്കള്‍ സോണിയയെ അറിയിച്ചു. മാത്രമല്ല സ്വന്തം നിലയ്ക്കാണ് തിരിഞ്ഞെടുപ്പ് ജയിച്ചത് എന്ന് എംഎല്‍എമാര്‍ അവകാശപ്പെടുന്നതും പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.
കുതിരക്കച്ചവടം ഭയന്ന്
അസ്വസ്ഥരായ പാര്‍ട്ടി എംഎല്‍എമാരെ ബിജെപി വശത്താക്കുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. കര്‍ണാടകയിലെ അനുഭവം കോണ്‍ഗ്രസ് നേതൃത്വം മറന്നിട്ടില്ല. ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് ദില്ലിയില്‍ നിന്ന് എംഎല്‍എമാരെ തിരിച്ചെത്തിച്ചിട്ടുണ്ട്. അതേസമയം എകെ ആന്റണി, മുകുള്‍ വാസ്നിക്, ശിവ് രാജ് പാട്ടീല്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ ശിവസേന സഖ്യത്തെ ശക്തമായി എതിര്‍ക്കുന്നു.
ന്യൂനപക്ഷത്തെ അകറ്റും
ശിവസേനയുടെ തീവ്ര ഹിന്ദുത്വ മുഖം മാത്രമല്ല, കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാര്‍ പിന്നീട് താഴെ വീണതും കാരണമായി കെസി വേണുഗോപാല്‍ അടക്കമുളള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എകെ ആന്റണിയും വേണുഗോപാലും സോണിയാ ഗാന്ധിയെ പ്രത്യേകമായി കണ്ടും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് ന്യൂനപക്ഷത്തെ അകറ്റുമെന്നും അഭിപ്രായം ഉയരുന്നു.
കടുത്ത നിബന്ധനകൾ
എന്നാല്‍ മഹാരാഷ്ട്രയിലെ നേതാക്കളുടെ മുന്നറിയിപ്പ് സോണിയാ ഗാന്ധി ഗൗരവത്തോടെ തന്നെ എടുത്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് സഖ്യകക്ഷിയായ എന്‍സിപി തലവന്‍ ശരദ് പവാറുമായി സോണിയ ഫോണില്‍ സംസാരിച്ചു. കൃത്യമായ ധാരണകള്‍ ഉണ്ടാക്കാതെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇറങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും തീരുമാനം. പൊതുമിനിമം പരിപാടി അടക്കമുളള നിബന്ധനകൾ ഉൾപ്പെടുത്തി മൂന്ന് പേജുളള ലിസ്റ്റാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ആ കുടുംബത്തിൽ നിന്ന് വേണ്ട
താക്കറെ കുടുംബത്തില്‍ നിന്നായിരിക്കരുത് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി എന്ന നിര്‍ബന്ധവും കോണ്ഗ്രസിനുളളതായി സൂചനയുണ്ട്. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പൊതുമിനിമം പരിപാടിയുണ്ടാക്കുകയും ഒപ്പ് വെയ്ക്കുകയും വേണമെന്നും കോണ്‍ഗ്രസിന്റെ മൂന്ന് പേജ് ലിസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുണ്ടാക്കാനുളള നീക്കത്തിലാണ് പാര്‍ട്ടിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരുന്നു.
നാല് മന്ത്രിസ്ഥാനം വേണം
മാത്രമല്ല അധികാര സ്ഥാനങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ചും കോണ്‍ഗ്രസിന് നിബന്ധനകളുണ്ട്. കോണ്‍ഗ്രസ് എംഎല്‍മാരില്‍ ഒരാളെ സ്പീക്കറാക്കണമെന്നതും നാല് മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിക്കണം എന്നതുമാണ് ആവശ്യങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ പുറത്ത് നിന്നേ പിന്തുണയ്ക്കൂ എന്ന തീരുമാനം മാറ്റണമെന്നും സര്‍ക്കാരിന്റെ ഭാഗമായി കൂടുതല്‍ നേട്ടമുണ്ടാക്കണമെന്നും കോണ്‍ഗ്രസില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മൂന്നാം ശക്തിയാകേണ്ട
ശിവസേന ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയും എന്‍സിപി താക്കോലായി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസ് ബ്രേക്കായി മാറുകയും ചെയ്യുന്ന ഒരു സഖ്യമാണ് കോണ്‍ഗ്രസിന്റെ മനസ്സിലുളളത്. ശിവസേന-എന്‍സിപി സര്‍ക്കാരുണ്ടാക്കുകയും കോണ്‍ഗ്രസ് മൂന്നാം ശക്തിയായി മാറുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നത് പാര്‍ട്ടിക്ക് താല്പര്യമില്ല. മൂന്ന് പാര്‍ട്ടികളും കൂടിച്ചേരുകയാണെങ്കില്‍ 154 എംഎല്‍എമാരാണ് സര്‍ക്കാരിലുണ്ടാവുക. 144 എന്ന കേവല ഭൂരിപക്ഷം ഇതോടെ മറികടക്കാനാവും.