എംഎൽഎമാരെ ഒളിപ്പിക്കാൻ നെട്ടോട്ടമോടി കോൺഗ്രസ്, രാജസ്ഥാനിലെ റിസോർട്ടിൽ സുഖവാസം!
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. തനിച്ച് ഭരിക്കാനുളള ഭൂരിപക്ഷം ബിജെപിക്കോ ശിവസേനയ്‌ക്കോ എന്‍സിപിക്കോ കോണ്‍ഗ്രസിനോ ഇല്ല. സര്‍ക്കാരുണ്ടാക്കാന്‍ ആര് ആര്‍ക്കൊപ്പം ചേരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയും വന്നിട്ടില്ല.
ബിജെപിക്ക് ആശ്വാസം! കാവൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും ഫട്നാവിസ് മുഖ്യമന്ത്രിയായി തുടർന്നേക്കും!
ഭൂരിപക്ഷം തികയ്ക്കാന്‍ കുതിരക്കച്ചവടം നടത്തുന്നത് തടയാനുളള റിസോര്‍ട്ട് നാടകത്തിന് കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്ര തുടക്കമിട്ടിരിക്കുകയാണ്. ശിവസേനയെ കൂടാതെ കോണ്‍ഗ്രസും എംഎല്‍എമാരെ ഒളിപ്പിക്കാന്‍ നെട്ടോട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
121 പേർ ഒപ്പമെന്ന് ബിജെപി
സ്വതന്ത്ര എംഎല്‍എമാരും ചെറുപാര്‍ട്ടികളും അടക്കമുളളവരുടെ പിന്തുണയില്‍ 121 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. ബിജെപിയുടെ അവകാശവാദം ശരിയാണെങ്കില്‍ പോലും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അത് പോര. 288 അംഗ നിയമസഭയില്‍ 145 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ ബിജെപിക്ക് ഇനിയും എംഎല്‍മാരെ ആവശ്യമുണ്ട്.
കുതിരക്കച്ചവടം ഭയന്ന് നീക്കം
അതുകൊണ്ട് തന്നെ ബിജെപി പണമെറിഞ്ഞ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കുമോ എന്ന ആശങ്ക മറ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ശിവസേന ഇതിനകം തന്നെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് കഴിഞ്ഞു. മുഖ്യമന്ത്രിക്കസേര സ്വപ്‌നം കാണുന്ന ആദിത്യ താക്കറെ രംഗ്ഷര്‍ദ റിസോര്‍ട്ടിലെത്തി കഴിഞ്ഞ ദിവസം രാത്രി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എംഎൽഎമാരെ ഒളിപ്പിച്ച് കോൺഗ്രസും
കോണ്‍ഗ്രസിനും എന്‍സിപിക്കും സമാന ആശങ്കകളുണ്ട്. മഹാരാഷ്ട്ര പര്യടനത്തിലായിരുന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പരിപാടി റദ്ദാക്കി മുംബൈയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസും ശിവസേനയ്ക്ക് പിന്നാലെ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 44 എംഎല്‍എമാരില്‍ ഭൂരിപക്ഷവും രാജസ്ഥാനിലെ റിസോര്‍ട്ടിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എംഎൽഎമാർക്ക് പണം വാഗ്ദാനം
ബാക്കിയുളള കോണ്‍ഗ്രസ് എംഎല്‍എമാരും ഉടനെ തന്നെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്തിച്ചേര്‍ന്നേക്കും. ചിലര്‍ക്ക് കൂറ് മാറാന്‍ പണം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ശിവസേനയുമായി കൂട്ട് വേണ്ട
തീവ്രഹിന്ദു പാര്‍ട്ടിയായ ശിവസേനയുമായി കൂട്ട് വേണ്ട എന്നാണ് സോണിയാ ഗാന്ധിയുടെ നിലപാട്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനില്ലെന്ന് എന്‍സിപിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ചാക്കിടാൻ ബിജെപിക്കാവില്ല
മഹാരാഷ്ട്രയില്‍ എന്ത് തീരുമാനം എടുക്കുന്നതും എന്‍സിപിയോട് കൂടി ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് എംപി ഹുസൈന്‍ ധല്‍വായി വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിക്ക് തങ്ങളുടെ എംഎല്‍എമാരെ വശത്താക്കാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് വിട്ട് പോയ പലരും തന്നെ മടങ്ങി വരാന്‍ ഒരുങ്ങുകയാണ് എന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പറഞ്ഞു.
ബിജെപി വീണ്ടും അധികാരത്തിൽ വരരുത്
ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയണം എന്ന വികാരമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുളളത് എന്ന് പാര്‍ട്ടി നേതാവ് വിജയ് നാംദേവ് റാവു വഡേട്ടിവാര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ബിജെപി ഭരിച്ച കഴിഞ്ഞ 5 വര്‍ഷത്തിനിടെ 16,000 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് എന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംഘം ദില്ലിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്.
സോണിയയെ കാണാൻ എംഎൽഎമാർ
ശിവസേനയെ പിന്തുണച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം എന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനാണ് എംഎല്‍എമാരുടെ നീക്കം എന്നാണ് സൂചന. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ല. എന്നാല്‍ എങ്ങനേയും ബിജെപി അധികാരത്തില്‍ എത്തുന്നത് തടയണം എന്ന വികാരമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ പലര്‍ക്കുമുളളത്.