മഹാനാടകം ക്ലൈമാക്സിലേക്ക്! കോൺഗ്രസ്-എൻസിപി-സേന നേതാക്കൾ ഗവർണറെ കാണും, സർക്കാരുണ്ടാക്കുമെന്ന് ബിജെപി!
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകള്‍. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം അടക്കമുളള പങ്കിടേണ്ടതുമായി ബന്ധപ്പെട്ടും മൂവരും ധാരണയിലെത്തിക്കഴിഞ്ഞു.
എനിക്കെന്റെ മസ്ജിദ് തിരികെ വേണമെന്ന് അസദുദ്ദീൻ ഒവൈസി! 'ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയല്ല പൊരുതിയത്'
ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണുന്നുണ്ട്. അതേസമയം സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുകയാണ്. മഹാരാഷ്ട്രയില്‍ അവസാന നിമിഷം എന്തും സംഭവിക്കാം എന്നാണ് നിതിന്‍ ഗഡ്കരിയുടെ മുന്നറിയിപ്പ്.
ആദ്യമായി നേതാക്കൾ ഒരുമിച്ച്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ടതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി നേതാക്കള്‍ ഒരു മേശയ്ക്ക് ഇരുപുറവും എത്തിയത്. നാല്‍പ്പതിന പൊതുമിനിമം പരിപാടിയുടെ കരട് രേഖ തയ്യാറായിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തന്നെ വിട്ട് കൊടുക്കുന്നതിനാണ് മൂന്ന് പാര്‍ട്ടികള്‍ക്കുമിടയില്‍ ധാരണയായിരിക്കുന്നത്.
മന്ത്രിസ്ഥാനങ്ങളിലെ ധാരണ
കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും. സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് ആദ്യം ആലോചിച്ചിരുന്നത് എങ്കിലും പിന്നീട് സര്‍ക്കാരിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. ശിവസേനയ്ക്കും എന്‍സിപിക്കും 14 വീതം മന്ത്രിസ്ഥാനങ്ങളും നല്‍കാനും ധാരണയായി.
ഗവര്‍ണറെ കാണും
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ആയിരിക്കും സഖ്യസര്‍ക്കാര്‍ രൂപകരണത്തിന്റെ വിധി നിശ്ചയിക്കുക. അതിനിടെ മൂന്ന് പാര്‍ട്ടികളുടേയും നേതാക്കള്‍ ഒരുമിച്ച് ഇന്ന് വൈകിട്ട് ഗവര്‍ണറെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് ഗവര്‍ണറുമായുളള കൂടിക്കാഴ്ച. സഖ്യസര്‍ക്കാരുണ്ടാക്കാനുളള സാധ്യത അറിയിക്കാനാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.
കർഷക പ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻ
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറോട് നേതാക്കള്‍ സാവകാശം തേടിയേക്കും എന്നും സൂചനയുണ്ട്. എന്നാല്‍ മഹാരാഷ്ട്രയെ ഗുരുതരമായി ബാധിച്ച വെള്ളപ്പൊക്കത്തിന് ശേഷമുളള കാര്‍ഷിക പ്രശ്‌നങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫട്‌നാവിസും ഗവര്‍ണറെ കണ്ടിരുന്നു.
ഫട്നാവിസും ഗവർണറെ കണ്ടു
കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഫട്‌നാവിസ് ഗവര്‍ണറെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേയാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. തങ്ങളില്ലാതെ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാരുണ്ടാകില്ല എന്നാണ് ബിജെപിയുടെ വാദം. ഉടനെ തന്നെ ബിജെപി സര്‍ക്കാരുണ്ടാക്കും എന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി.
സർക്കാരുണ്ടാക്കുമെന്ന് ബിജെപി
സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് പാട്ടീലിന്റെ അവകാശവാദം. കേവല ഭൂരിപക്ഷത്തിന് 145 എംഎല്‍എമാരുടെ പിന്തുണ വേണം എന്നിരിക്കെ ബിജെപിക്കുളളത് 105 എംഎല്‍എമാര്‍ മാത്രമാണ്. എന്നാല്‍ സ്വതന്ത്രര്‍ അടക്കം 119 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കും എന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ വാദം.
ഗഡ്കരിയുടെ ഒളിയമ്പ്
അവസാന നിമിഷം വരെ മഹാരാഷ്ട്രയില്‍ എന്തും സംഭവിക്കാം എന്ന സൂചനയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നല്‍കുന്നത്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. കളി തോല്‍ക്കാന്‍ പോവുകയാണ് എന്ന് ചില ഘട്ടത്തില്‍ തോന്നിയേക്കാം, എന്നാല്‍ പൊടുന്നനെ അന്തിമ ഫലം നേരെ വിപരീതമായി സംഭവിക്കും എന്നാണ് മഹാരാഷ്ട്ര പ്രതിസന്ധിയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗഡ്കരി നല്‍കിയ മറുപടി.
5 വർഷം തികച്ച് ഭരിക്കും
സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ ആറ് മാസം പോലും തികയ്ക്കില്ല എന്നാണ് ദേവേന്ദ്ര ഫട്‌നാവിസ് നേരത്തെ പ്രതികരിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ 5 വര്‍ഷം തികച്ച് ഭരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് ഉറപ്പ് വരുത്തുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയില്‍ വരുന്ന 25 വര്‍ഷവും ശിവസേന തന്നെ ആയിരിക്കുമെന്നാണ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.