മഹാരാഷ്ട്രയിൽ ഗവർണറുടെ അപ്രതീക്ഷിത നീക്കം! രാഷ്ട്രപതി ഭരണത്തിന് ശുപാർശ, അംഗീകരിച്ച് കേന്ദ്രം!
Recommended Video
മുംബൈ: സര്‍ക്കാര്‍ രൂപീകരണം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ വന്‍ വഴിത്തിരിവ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.
കർണാടകത്തിൽ ഡികെ ശിവകുമാർ പണി തുടങ്ങി, ബിജെപിയുടെ മുതിർന്ന നേതാവ് കോൺഗ്രസിലേക്ക്!
എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നതിന് മുന്‍പാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. കേന്ദ്രം ശുപാർശ രാഷ്ട്രപതിക്ക് കൈമാറുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വരും. അതേസമയം ഗവര്‍ണറുടെ നീക്കത്തെ എതിര്‍ത്ത് ശിവസേന സുപ്രീം കോടതിയിൽ ഹർജി നൽകി.
കേന്ദ്രത്തിന് റിപ്പോർട്ട്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള ചടുല നീക്കങ്ങളിലാണ് കോണ്‍ഗ്രസും എന്‍സിപിയും. ബിജെപിയും ശിവസേനയും അനുവദിച്ച സമയത്തിനുളളില്‍ സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഗവര്‍ണര്‍ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ഇന്ന് രാത്രി 8.20 വരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സമയം അനുവദിച്ചത്.
സമയം പൂർത്തിയായില്ല
എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. രാഷ്ട്രപതി ഭരണമല്ലാതെ മഹാരാഷ്ട്രയില്‍ മറ്റുവഴികള്‍ അവശേഷിക്കുന്നില്ല എന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
മന്ത്രിമാരുടെ യോഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേർന്ന കേന്ദ്ര ക്യാബിനറ്റിന്റെ അടിയന്തര യോഗം ഗവർണറുടെ ശുപാർശ അംഗീകരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ബ്രസീലിലേക്ക് പോകുന്നതിന് മുന്‍പാണ് കേന്ദ്ര മന്ത്രിസഭ അടിയന്തര യോഗം ചേർന്നത്.
ശിവസേന സുപ്രീം കോടതിയിൽ
അതേസമയം ഗവര്‍ണറുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് ശിവസേന നേതാക്കള്‍ രംഗത്ത് എത്തി. എന്‍സിപിക്ക് നല്‍കിയ സമയ പരിധി അവസാനിക്കുന്നതിന് മുന്‍പ് എങ്ങനെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധിക്കുക എന്ന് സേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. മാത്രമല്ല ഗവര്‍ണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീം കോടതിൽ ഹർജി നൽകി. ബിജെപിയോട് ഗവർണർ പക്ഷപാതം കാട്ടിയെന്ന് ശിവസേന ആരോപിക്കുന്നു.
നേതാക്കൾ ചർച്ച നടത്തി
അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹർജി ഇന്ന് തന്നെ പരിഗണിക്കണം എന്ന് ശിവസേന ആവശ്യപ്പെട്ടു. ബിജെപിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചപ്പോള്‍ ശിവസേനയ്ക്കും എന്‍സിപിക്കും 24 മണിക്കൂര്‍ മാത്രമാണ് ഗവര്‍ണര്‍ അനുവദിച്ചത്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പവാറിന്റെ നീക്കം ഭയന്ന്
ബിജെപി എംഎല്‍എമാരുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബന്ധപ്പെട്ടതായി സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ബിജെപിയുടെ പാവയായി ഗവര്‍ണര്‍ മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു.
പുതിയ സർക്കാരുണ്ടാക്കും
എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് സമയം നല്‍കിയ ശേഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള നീക്കമാണ് ഗവര്‍ണര്‍ നടത്തിയത്. ഈ നീക്കം ഗവര്‍ണറുടെ പദവിക്കേറ്റ കളങ്കമാണെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയും പ്രതികരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഗവര്‍ണര്‍ക്ക് എന്തും ചെയ്യാമെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാലും പുതിയ സര്‍ക്കാരുണ്ടാക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.
രാജ്ഭവൻ വാർത്താക്കുറിപ്പിറക്കി
അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തെന്ന് രാജ്ഭവന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരണം സാധിക്കില്ലെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്നത് ഭരണഘടനയുടെ അനുഛേദം 356 പ്രകാരമാണ് എന്നും ഗവർണർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.