കർണാടകപ്പേടിയിൽ കോൺഗ്രസ്! മഹാരാഷ്ട്രയിൽ സർക്കാരാകും മുൻപേ മന്ത്രിയാകാൻ ലോബിയിംഗ്!
മുംബൈ: തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന ശിവസേനയ്ക്ക് കൈ കൊടുക്കാന്‍ തീരുമാനിച്ചതിലൂടെ കോണ്‍ഗ്രസിന് കടക്കാന്‍ ഇനി കടമ്പകള്‍ ഏറെയുണ്ട്. രാജ്യത്ത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാക്കുന്നത് ന്യൂനപക്ഷ വോട്ട് ബാങ്ക് ചോര്‍ത്തുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
എംഎൽഎമാരെ ചാക്കിട്ടാൽ തല തല്ലിപ്പൊട്ടിക്കും, കാല് തല്ലിയൊടിക്കും, ഭീഷണിയുമായി സേനയുടെ മുസ്ലീം എംഎൽഎ
മാത്രമല്ല രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആയത് കൊണ്ട് തന്നെ സഖ്യ സര്‍ക്കാര്‍ ഏത് വരെ പോകും എന്ന സംശയവും നിലനില്‍ക്കുന്നു. സര്‍ക്കാരിന്റെ ഭാഗമാകുമ്പോള്‍ അവകാശപ്പെട്ട സ്ഥാനങ്ങളെല്ലാം നേടിയെടുക്കുകയും പാര്‍ട്ടിക്കുളളിലെ പ്രമുഖരെ എല്ലാം തൃപ്തിപ്പെടുത്തുകയും വേണം കോണ്‍ഗ്രസ് നേതൃത്വത്തിന്. അല്ലെങ്കില്‍ കര്‍ണാടക ആവര്‍ത്തിക്കാനുളള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ കാണുന്നു. മന്ത്രിസ്ഥാനങ്ങള്‍ക്കും ഉപമുഖ്യമന്ത്രി പദവിക്കും വേണ്ടി പാര്‍ട്ടിക്കുളളിലെ ലോബികള്‍ പണി തുടങ്ങിക്കഴിഞ്ഞു.
തലങ്ങും വിലങ്ങും ചര്‍ച്ചകള്‍
ബിജെപിക്ക് ബൈ കൊടുത്ത് എന്‍സിപിയോടും കോണ്‍ഗ്രസിനോടും ഹായ് പറയാന്‍ ശിവസേനയ്ക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും സംബന്ധിച്ച് ശിവസേനയ്ക്ക് കൈ കൊടുക്കുന്നത് സിംഹക്കൂട്ടിൽ തലയിടുന്നതിന് തുല്യമാണ്. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ആ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടത്തി.
അന്തിമ ചർച്ച വൈകിട്ട്
ഒടുവില്‍ ഇരുകൂട്ടരും ചേര്‍ന്ന് പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഇനി ശിവസേന കൂടി അംഗീകാരം നല്‍കണം. ഇന്ന് മുംബൈയില്‍ മൂന്ന് പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ അന്തിമ ചര്‍ച്ച നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ താക്കറെ അല്ല ഉദ്ധവ് താക്കറെ ആവണം മുഖ്യമന്ത്രി എന്നാണ് കോണ്‍ഗ്രസും എന്‍സിപിയും മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന്.
കോണ്‍ഗ്രസില്‍ വടംവലി
43 അംഗ മന്ത്രിസഭയില്‍ ഭൂരിപക്ഷം അനുസരിച്ച് ശിവസേനയ്ക്ക് 16, എന്‍സിപിക്ക് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെയാവും മന്ത്രിസ്ഥാനം വീതം വെയ്ക്കുക. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്‍സിപിക്കും കോണ്‍ഗ്രസിനുമായി കിട്ടും. സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പദവികള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ വടംവലി തുടങ്ങിക്കഴിഞ്ഞു.
പാർട്ടിക്ക് കർണാടകപ്പേടി
സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളേയും മുന്‍ മന്ത്രിമാരെയും ആയിരിക്കും കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുക. പ്രാദേശികവും സാമുദായികവുമായ പ്രാധാന്യവും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഉറപ്പ് വരുത്തുമെന്നും സൂചനയുണ്ട്. കര്‍ണാടകയിലെ അനുഭവമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ജാഗരൂഗരാക്കുന്നത്.
സർക്കാർ വീഴാനുളള കാരണം
കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഞെട്ടിച്ചാണ് ജെഡിഎസിനെ കൂടെ കൂട്ടി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ മന്ത്രിസ്ഥാനം വീതം വെച്ചപ്പോള്‍ പ്രമുഖര്‍ പലരും പുറത്ത് പോയത് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കി. ഇതോടെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനും സര്‍ക്കാരിനെ താഴെ ഇറക്കാനും ബിജെപിക്ക് എളുപ്പമായി.
ആരാകും ഉപമുഖ്യമന്ത്രി
ഈ സാഹചര്യം മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ചവാന്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ വിജയ് ബാലാസാഹേബ് തോറട്ട് എന്നിവരുടെ പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനനമായും പരിഗണിക്കുന്നത്. മന്ത്രിക്കസേര നോട്ടമിട്ട് ഒരു കൂട്ടം നേതാക്കള്‍ ക്യൂവിലുണ്ട്.
സ്പീക്കർ പദവി കോൺഗ്രസിന്
വിജയ് വഡേട്ടിവാര്‍, നസീം ഖാന്‍, മണിക് റാവു താക്കറെ, നിതിന്‍ റാവുട്ട്, വര്‍ഷ ഗൈക്ക്വാദ്, രഞ്ജിത്ത് കാംമ്പ്‌ലേ, സതേജ് പട്ടേല്‍ എന്നിവരാണ് ഇക്കുറി മന്ത്രിസ്ഥാനം സ്വപ്‌നം കാണുന്നവരിലെ മുന്‍ മന്ത്രിമാര്‍. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ആയിരിക്കും സ്പീക്കര്‍ പദവിയിലേക്ക് പ്രാമുഖ്യം. മുതിര്‍ന്ന നേതാക്കളായ യഷോമതി താക്കൂര്‍, സുനില്‍ കേദാര്‍, പ്രിണിതി ഷിന്‍ഡെ, വികാസ് തക്കറെ, സഗ്രം തോപ്‌ഡെ, അമിത് ദേശ്മുഖ്, വിശ്വജീത്ത് കഡം എന്നിവരും മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി കച്ചമുറുക്കുന്നുണ്ട്.
ഉത്തർ പ്രദേശ് ആവർത്തിക്കരുത്
മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കുന്ന സര്‍ക്കാരായത് കൊണ്ട് തന്നെ പരിമിതമായ മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ ലഭിക്കുകയുളളൂ. കര്‍ണാടകത്തില്‍ ചില മുന്‍മന്ത്രിമാരെ അവഗണിച്ചത് തിരിച്ചടിയായിരുന്നു. അതാവര്‍ത്തിക്കരുത് എന്ന് പാര്‍ട്ടിക്കുറപ്പുണ്ട് എന്നാണ് എഐസിസി വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം ശിവസേനയുമായി സര്‍ക്കാരുണ്ടാക്കരുത് എന്നാണ് മുന്‍ മുംബൈ അധ്യക്ഷനായ സഞ്ജയ് നിരുപം ആവര്‍ത്തിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് പോലുളള അബദ്ധം ആവര്‍ത്തിക്കരുതെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു.