സോണിയയെ കാണും മുൻപ് ശരദ് പവാറിന്റെ അപ്രതീക്ഷിത യു ടേൺ! ''ഏത് ചർച്ച? ആരുമായി ചർച്ച''?
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ നിന്ന് അപ്രതീക്ഷിതമായ വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയേക്കും എന്നാണ് ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നു.
ശിവസേനയും കോൺഗ്രസും എൻസിപിയും നടന്ന് കയറുന്നത് അമിത് ഷാ ഒരുക്കിയ ചക്രവ്യൂഹത്തിലേക്ക്! ഇത് തന്ത്രം
സോണിയ ഗാന്ധിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ദില്ലിയില്‍ എത്തിയ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ യു ടേണ്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നു. ശിവസേനയ്ക്കുളള അപായമണിയാണ് പവാറിന്റെ മലക്കം മറിച്ചിൽ. മഹാരാഷ്ട്രയിൽ ഇനിയെന്ത് സംഭവിക്കും എന്നത് പ്രവചനാതീതം. വിശദാംശങ്ങള്‍ ഇങ്ങനെ:
എങ്ങുമെത്താതെ ചർച്ചകൾ
രാഷ്ട്രപതി ഭരണത്തിന് കീഴിലായ മഹാരാഷ്ട്രയില്‍ ഡിസംബറോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും തമ്മില്‍ ഇതുവരെ പൂര്‍ണ ധാരണയില്‍ എത്തിയിട്ടില്ല. വൈകിട്ട് സോണിയാ ഗാന്ധിയും ശരദ് പവാറും തമ്മിലുളള ചര്‍ച്ചയ്ക്കൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അന്തിമ രൂപമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പവാർ ദില്ലിയിൽ
പൂനെയില്‍ എന്‍സിപിയുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സോണിയയെ കാണാനായി ശരദ് പവാര്‍ ദില്ലിക്ക് പുറപ്പെട്ടത്. കോണ്‍ഗ്രസ് എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം നില്ക്കും എന്നതാണ് എന്‍സിപി നിലപാട്. അതിനിടെ ദില്ലിയില്‍ വെച്ച് മാധ്യമങ്ങളോട് പവാര്‍ നടത്തിയ പ്രതികരണം ശിവസേനയുടെ നെഞ്ചില്‍ കനല് കോരിയിടുന്ന തരത്തിലാണ്.
അപ്രതീക്ഷിത യു ടേൺ
ശിവസേനയ്ക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ചര്‍ച്ചയിലേ ഇല്ല എന്ന മട്ടിലാണ് ശരദ് പവാര്‍ പ്രതികരിച്ചിരിക്കുന്നത്. ബിജെപി-ശിവസേന സഖ്യം വേറെയും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വേറെയുമാണ് എന്നാണ് ശരദ് പവാര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇരുകൂട്ടരുടേയും വഴികള്‍ വേറെയാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
എന്ത് ചര്‍ച്ചകള്‍? എന്തിനെ കുറിച്ചുളള ചര്‍ച്ചകള്‍?
എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും എന്‍ ശിവസേനയുടെ അവകാശവാദത്തെ കുറിച്ചായിരുന്നു ചോദ്യം. ശരദ് പവാറിന്റെ ഉത്തരമിങ്ങനെ: '' ശരിക്കും? എന്ത് ചര്‍ച്ചകള്‍? എന്തിനെ കുറിച്ചുളള ചര്‍ച്ചകള്‍? ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ബിജെപി-ശിവസേന വേറെയാണ്. കോണ്‍ഗ്രസ്-എന്‍സിപി വേറെയും. അവര്‍ക്കെങ്ങനെയാണ് അത് പറയാനാവുക? അവര്‍ അവരുടെ വഴിയേയും ഞങ്ങള്‍ ഞങ്ങളുടെ വഴിയേയും പോകും. ''
പ്രാഥമിക ധാരണയായെന്ന്
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ധാരണയാകാത്തതിനെ തുടര്‍ന്നാണ് സഖ്യകക്ഷിയായ ബിജെപിയോട് ഉടക്കി ശിവസേന എന്‍സിപിയുടെ അടുത്തെത്തുന്നത്. കോണ്‍ഗ്രസിനേയും കൂടെ കൂട്ടി സഖ്യസര്‍ക്കാരുണ്ടാക്കാനായി പ്രാഥമിക ധാരണയായി എന്നാണ് ഇതുവരെ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരുന്നത്. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സ്ഥാനങ്ങളുടെ വീതം വെപ്പ്
മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കാനും കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്കുവാനും ധാരണയായതായും സൂചനയുണ്ടായിരുന്നു. 12 മന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസും 14 മന്ത്രി സ്ഥാനങ്ങള്‍ വീതം ശിവസേനയ്ക്കും എന്‍സിപിക്കും ഇടയില്‍ വീതം വെയ്ക്കാനും തീരുമാനിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. മൂന്ന് പാർട്ടികളുടേയും നേതാക്കൾ ഒരുമിച്ച് ചർച്ചകളും നടത്തുകയുണ്ടായി.
കൺഫ്യൂഷൻ തീരാതെ കോൺഗ്രസ്
എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുളള മലക്കം മറിച്ചിലാണ് ദില്ലിയില്‍ എന്‍സിപി അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. തീവ്രഹിന്ദുത്വ പിന്‍പറ്റുന്ന ശിവസേനയ്ക്കൊപ്പം എങ്ങനെ സര്‍ക്കാരുണ്ടാക്കും എന്ന ചോദ്യമാണ് കോണ്‍ഗ്രസിനേയും എന്‍സിപിയേയും വേട്ടയാടുന്നത്.
സേനയ്ക്ക് കിട്ടുക മുട്ടൻ പണി
അതേസമയം കോൺഗ്രസ് എംഎൽമാർക്കും മഹാരാഷ്ട്രയിലെ നേതാക്കൾക്കും ശിവസേനയ്ക്കൊപ്പം സർക്കാരുണ്ടാക്കണം എന്നതാണ് അഭിപ്രായം. കേന്ദ്ര നേതൃത്വത്തിനാണ് ഇക്കാര്യത്തിൽ എതിരഭിപ്രായമുളളത്. എൻസിപിയും കോൺഗ്രസും സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറിയാൽ ശിവസേനയ്ക്ക് അത് വൻ തിരിച്ചടിയാവും. സർക്കാരുണ്ടാക്കാൻ ബിജെപിയുടെ മുന്നിൽ അപേക്ഷയുമായി പോകേണ്ട ഗതികേടിലാവും ഉദ്ധവ് താക്കറെ.