അജിത് പവാറിനെ തിരിച്ചെത്തിക്കാൻ പുതിയ തന്ത്രം, വിട്ട് വീഴ്ചയ്ക്ക് തയ്യാറായി ഉദ്ധവ് താക്കറെ!
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇനിയും തിരശ്ശീല വീണിട്ടില്ല. ചൊവ്വാഴ്ച രാവിലെ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീം കോടതി വിധി പറയുന്നതോടെ മഹാനാടകത്തിന്റെ ഗതി എങ്ങോട്ടാണെന്ന് അറിയാം. എംഎല്‍എമാരെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും റിസോര്‍ട്ടുകളില്‍ സുരക്ഷിതരാക്കിയിരിക്കുകയാണ്.
മറുവശത്ത് അജിത് പവാറിനെ അനുനയിപ്പിച്ച് തിരികെ കൊണ്ട് വരാനുളള ശ്രമങ്ങളും നടക്കുന്നു. അതിനിടെ അജിത് പവാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ശിവസേന തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

അജിത് പവാറിന്റെ ആവശ്യം
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കവേയാണ് അജിത് പവാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയത്. ശിവസേനയുമായി സഖ്യമുണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം 5 വര്‍ഷത്തേക്കായി വിട്ട് കൊടുക്കേണ്ട എന്ന നിലപാടായിരുന്നു അജിത് പവാറിന്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്ക് വെയ്ക്കണം എന്നാണ് അജിത് പവാര്‍ നിലപാടെടുത്തത്.

യോജിക്കാതെ ശരദ് പവാർ
എന്നാല്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അതിനോട് യോജിച്ചില്ല. വെള്ളിയാഴ്ച രാത്രി മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് നടത്തിയ യോഗത്തില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയും ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായി തീരുമാനിച്ചിരുന്നത് അജിത് പവാറിനെ ആയിരുന്നു. എന്നാല്‍ ഇത് പവാറില്‍ അതൃപ്തിയുണ്ടാക്കി.

162 എംഎല്‍എമാരുടെ പിന്തുണ
നേരം വെളുത്തപ്പോള്‍ എന്‍സിപി കണ്ടത് അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ചയാണ്. വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കേ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തിന് 162 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് ശിവസേന അവകാശപ്പെടുന്നത്.

മുഖ്യമന്ത്രിക്കസേര പങ്കിടാന്‍
മാത്രമല്ല അജിത് പവാറിനെ തിരിച്ച് എത്തിക്കാന്‍ വലിയ വിട്ട് വീഴ്ചയ്ക്കും ശിവസേന തയ്യാറായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയാണ് ബിജെപിയോട് ഉടക്കി ശിവസേന എന്‍ഡിഎ വിട്ടത്. എന്നാല്‍ ഇപ്പോള്‍ അജിത് പവാര്‍ തിരിച്ച് വരാന്‍ തയ്യാറാണെങ്കില്‍ രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിക്കസേര പങ്കിടാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ശിവസേന നിലപാട് എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

എംഎൽഎമാർ തിരികെ
പത്തോളം എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ബിജെപി ക്യാമ്പിലേക്ക് പോയത്. എന്നാല്‍ അവരില്‍ അജിത് പവാര്‍ ഒഴികെ ഉളളവര്‍ എല്ലാവരും തന്നെ തിരിച്ചെത്തി എന്നാണ് എന്‍സിപി നേതൃത്വം അവകാശപ്പെടുന്നത്. ഇന്ന് രാവിലെ നാല് എംഎല്‍എമാര്‍ ശരദ് പവാറിന് അടുത്തേക്ക് തിരികെ എത്തി. രണ്ട് പേരെ ഹരിയാനയിലെ ഹോട്ടലില്‍ നിന്നാണ് എന്‍സിപിയുടെ യുവനേതാക്കള്‍ കണ്ടെത്തി തിരിച്ച് എത്തിച്ചത്.

സത്യവാങ്മൂലം പിൻവലിച്ചു
വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുന്നതിനിടെ 154 എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ത്രികക്ഷി സഖ്യം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിജെപി സമയം ആവശ്യപ്പെട്ടതോടെ ത്രികക്ഷി സഖ്യം തങ്ങളുടെ സത്യവാങ്മൂലം പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ 162 പേരുടെ പിന്തുണയാണ് സഖ്യം അവകാശപ്പെടുന്നത്.

നിരന്തര ചർച്ചകൾ
അജിത് പവാറിനെ തിരികെ എത്തിക്കുന്നതിന് വേണ്ടി രാവിലെ എന്‍സിപി മുതിര്‍ന്ന നേതാവ് ചഗന്‍ ഭുജ്ബല്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ നീക്കം ഫലം കണ്ടില്ല. തുടര്‍ന്ന് ദിലീപ് വല്‍സെ പാട്ടീല്‍, ജയന്ത് പാട്ടീല്‍ എന്നി എന്‍സിപി നേതാക്കള്‍ കൂടി ചഗന്‍ ഭുജ്ബലിനൊപ്പം ചര്‍ച്ചയ്ക്കായി എത്തി.

വഴങ്ങാതെ അജിത് പവാർ
രണ്ട് മണിക്കൂറില്‍ അധികമാണ് അജിത് പവാറുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ അജിത് പവാര്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എംഎല്‍എമാര്‍ ശരദ് പവാര്‍ പക്ഷത്തേക്ക് തിരിച്ച് എത്തിയതോടെ അജിത് പവാറും മടങ്ങിയെത്തും എന്നാണ് എന്‍സിപി കണക്ക് കൂട്ടുന്നത്. ഇന്ന് ഫട്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റില്ല എന്നതിലാണ് എന്‍സിപിയുടെ പ്രതീക്ഷ.












Click it and Unblock the Notifications