ശിവസേന എൻഡിഎ വിടുന്നു, ഏക കേന്ദ്ര മന്ത്രി രാജി വെച്ചു! മഹാരാഷ്ട്ര ശിവ സൈനിക് തന്നെ ഭരിക്കും!
Recommended Video
മുംബൈ: ഇക്കുറി ശിവ സൈനിക് തന്നെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. എന്‍സിപിയുടെ പിന്തുണയോടെ ശിവസേന മഹാരാഷ്ട്ര ഭരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്‍സിപിയുടെ ആവശ്യത്തിന് വഴങ്ങി ശിവസേന എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാനുളള നീക്കത്തിലാണ്.
എന്തിന് മുസ്ലീംങ്ങള്‍ക്ക് പകരം ഭൂമി കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു? എന്തുകൊണ്ട് വീതിച്ചില്ല?
കേന്ദ്ര മന്ത്രിസഭയിലെ ശിവസേനയുടെ ഏക മന്ത്രിയായ അരവിന്ദ് സാവന്ദ് രാജി വെച്ചു. സര്‍ക്കാരുണ്ടാക്കാന്‍ സേനയെ പിന്തുണയ്ക്കണമെങ്കില്‍ ആദ്യം എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണം എന്ന എന്‍സിപിയുടെ ആവശ്യപ്രകാരമാണ് രാജി. ഇനി പന്ത് ശരദ് പവാറിന്റെയും സോണിയാ ഗാന്ധിയുടേയും കോര്‍ട്ടിലാണ്.
ബിജെപിക്ക് തിരിച്ചടി
മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനുളള അംഗബലം ഇല്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി നിലപാടെടുത്തു. ശിവസേനയുമായി ഇനിയൊരു ബന്ധവും ഇല്ലെന്നും ബിജെപി പ്രഖ്യാപിച്ചു.
സേന പിന്നിൽ നിന്ന് കുത്തി
ശിവസേന പിന്നില്‍ നിന്ന് കുത്തി എന്നാണ് ദേവേന്ദ്ര ഫട്‌നാവിസ് വാര്‍ത്താ സമ്മേളത്തില്‍ തുറന്നടിച്ചത്. പിന്നാലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. രാത്രി എട്ട് മണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത് സാധിക്കുകയുളളൂ.
|
കേന്ദ്ര മന്ത്രി രാജി വെച്ചു
അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നു എന്നല്ലാതെ ഇതുവരെ കോണ്‍ഗ്രസോ എന്‍സിപിയോ ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശിവസേനയെ പിന്തുണയ്ക്കണം എങ്കില്‍ എന്‍ഡിഎ വിടണമൈന്നും ഉദ്ധവ് താക്കറെ ആയിരിക്കണം മുഖ്യമന്ത്രി എന്നുമാണ് എന്‍സിപി ഉപാധി വെച്ചത്. ഇത് പ്രകാരം ശിവസേന കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് മന്ത്രിയാണ് സാവന്ത്.
സത്യം സേനയുടെ ഭാഗത്ത്
''ഭരണവും പദവികളും സംബന്ധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ധാരണയുണ്ടായിരുന്നു. അന്ന് ഇരുകൂട്ടര്‍ക്കും സമ്മതവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഫോര്‍മുലയെ തളളിക്കളയുന്നത് ശിവസേനയ്ക്കുളള വെല്ലുവിളിയാണ്''. ശിവസേനയുടെ ഭാഗത്താണ് സത്യമുള്ളതെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സാവന്ത് ട്വീറ്റ് ചെയ്തു. വാര്‍ത്താ സമ്മേളനം വിളിച്ച് സാവന്ത് രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും.
അജിത് പവാർ ഉപമുഖ്യമന്ത്രി?
എന്‍ഡിഎ ബന്ധം വിട്ടത് കൂടാതെ ഉദ്ധവ് താക്കറെ ആയിരിക്കണം മുഖ്യമന്ത്രി എന്ന എന്‍സിപി ആവശ്യവും ശിവസേന അംഗീകരിച്ചേക്കും എന്നാണ് സൂചന. താക്കറെയ്ക്ക് മുഖ്യമന്ത്രി പദവിയും എന്‍സിപിയുടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും എന്നതാവും ധാരണ. എന്‍സിപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ ജയന്ത് പാട്ടീലിന് ആഭ്യന്തര വകുപ്പ് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോൺഗ്രസ് ആലോചനയിൽ
എന്‍സിപി നേരിട്ട് സര്‍ക്കാരിന്റെ ഭാഗമാകുമ്പോള്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ പുറത്ത് നിന്നാവും പിന്തുണയ്ക്കുക. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ പദവി അടക്കമുളളവയാവും ലഭിക്കുക എന്നും സൂചനയുണ്ട്. ശിവസേനയെ പിന്തുണയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസിനെതിരെ അകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണം എന്ന നിലപാടുകാരാണ്.
സോണിയ തീരുമാനിക്കും
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധിയുടേത് ആയിരിക്കും. ആ തീരുമാനം തങ്ങള്‍ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വ്യക്തമാക്കി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സോണിയാ ഗാന്ധിയെ കാണാനായി ദില്ലിക്ക് പോകുന്നുണ്ട്. മാത്രമല്ല ശിവസേന നേതാവ് സഞ്ജയ് റാവുത്തും ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പവാറുമായി ചർച്ച
ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ ശരദ് പവാറുമായി ഉദ്ധവ് താക്കറെ ഫോണില്‍ സംസാരിച്ചു. ഞായറാഴ്ച വൈകിട്ട് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിക്കണമെങ്കില്‍ 145 എംഎല്‍എമാരുടെ പിന്തുണ താക്കറെയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇന്ന് രാത്രിയോടെ അത് സാധിച്ചില്ലെങ്കില്‍ ഗവര്‍ണറോട് സമയം നീട്ടി ചോദിക്കാനും ശിവസേന ആലോചിക്കുന്നുണ്ട്.
മൂക്കറ്റം കടത്തിൽ അനിൽ അംബാനി, പുതിയ കുരുക്കിട്ട് ചൈനീസ് ബാങ്കുകൾ, 4800 കോടി വായ്പ തിരിച്ചടച്ചില്ല!