വാക്കു പാലിക്കാത്തത് ഹിന്ദുത്വമല്ല; സഖ്യ സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെയും സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിൽ ശിവസേന. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കശ്മീരിൽ ബിജെപി- പിഡിപി സഖ്യം അധികാരത്തിലെത്തിയത് മറക്കരുതെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ഭരണം നിലനില്‍ക്കില്ല... എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, സൂചനയുമായി കേന്ദ്രം!!
വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ ഒന്നിച്ച് പ്രവർത്തിക്കാനാകും. ശിവസേനാ ഏറെ നാളായി ബിജെപിക്കൊപ്പം ആയിരുന്നു. എന്നാൽ ഇനി ശിവസേന- കോൺഗ്രസ് സഖ്യത്തിനൊപ്പമായിരിക്കും. ഇരുകക്ഷികളുമായി സംസാരിച്ചെന്നും സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടിയെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
എൻസിപി- കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ പൊതു മിനിമം പരിപാടിയെക്കുറിച്ച് വ്യക്തത വേണം. ബിജെപിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉദ്ധവ് താക്കറെ ഉന്നയിച്ചത്. രാമക്ഷേത്രമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്, ശ്രീരാമൻ എക്കാലത്തും വാക്ക് പാലിച്ചിരുന്നു. ഹിന്ദുത്വമെന്നാൽ വാക്കുപാലിക്കലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാർട്ടികൾ ബിജെപിയുമായി എങ്ങനെ സഖ്യമുണ്ടാക്കിയത്. കശ്മീരിൽ പിഡിപിയുമായും, ബീഹാറിൽ നിതീഷ് കുമാറായും ആന്ധ്രയിൽ ടിഡിപിയുമായും എങ്ങനെ സഖ്യമുണ്ടാക്കി എന്നാണ് നോക്കുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി- ശിവസേനാ സഖ്യം തകർന്നിട്ടുണ്ടെങ്കിൽ അത് തകർത്തത് ബിജെപിയാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.