മുഖ്യമന്ത്രി പദവും 14 മന്ത്രിമാരും ശിവസേനയ്ക്ക്, എൻസിപിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രിയെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം ഉടൻ നീങ്ങിയേക്കുമെന്ന് സൂചന. ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യ സർക്കാരിന് ഏകദേശ രൂപമായി എന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നൽകിയേക്കും. കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും. ശിവസേനയ്ക്കും എൻസിപിക്കും 14 മന്ത്രിസ്ഥാനങ്ങൾ വീതവും കോൺഗ്രസിന് 12 മന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭ രൂപീകരിക്കാൻ ധാരണയായി എന്നാണ് സൂചന.
മഹാരാഷ്ട്ര; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന്, ഉപമുഖ്യമന്ത്രി പദം ശിവസേനയ്ക്ക്! മുഖ്യമന്ത്രി?
മുഖ്യമന്ത്രി പദം 5 വർഷവും ശിവസേനയ്ക്ക് തന്നെ ആയിരിക്കും. ശിവസേനയും ബിജെപിയും തമ്മിൽ തെറ്റിയത് മുഖ്യമന്ത്രി പദത്തെ ചൊല്ലിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കാൻ ഞങ്ങളില്ലെന്ന് എൻസിപി നേതാവ് നബാവ് മാലിക് വ്യക്തമാക്കി. 16 സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും എൻസിപിയും കോൺഗ്രസും അംഗീകരിച്ചില്ലെന്നാണ് സൂചന.
കർഷകരുടെയും യുവാക്കളുടെയും താൽപര്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും സർക്കാർ പ്രവർത്തിക്കുക. കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേർന്നാണ് പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം നൽകിയത്. ഉദ്ധവ് താക്കറെ, സോണിയാ ഗാന്ധി, ശരദ് പവാർ എന്നിവർക്ക് ഇത് കൈമാറും.
സവർക്കർക്ക് ഭാരത് രത്ന നൽകണമെന്ന ശിവസേനയുടെ ആവശ്യവും മുസ്ലീംങ്ങൾക്ക് 5 ശതമാനം സംവരണം നൽകണമെന്ന് കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ആവശ്യവും ഇനിയും പരിഗണിക്കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തീവ്രഹിന്ദുത്വ നിലപാടിൽ നിന്നും ശിവസേന മാറി നിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി ശരദ് പവാർ ശനിയാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അടുത്ത 5 വർഷത്തേയ്ക്ക് അല്ല അടുത്ത 25 വർഷത്തേയ്ക്ക് മഹാരാഷ്ട്ര ശിവസേന നയിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് അവകാശപ്പെട്ടു. ഇതിനിടെ എൻസിപിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ദില്ലി കേന്ദ്രീകരിച്ച് ബിജെപിയും നടത്തുന്നുണ്ട്.