കൊടുംശത്രുക്കളായ ബാൽ താക്കറെയും സോണിയാ ഗാന്ധിയും! സാംമ്നയിലെ 'ഇറ്റാലിയൻ മമ്മി'!
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണ് മഹാരാഷ്ട്ര. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയും ചെയ്തു.
'സ്‌കൗണ്ട്രൽ'! പവാറിനെ അന്ന് താക്കറെ വിളിച്ചത്... ശിവസേനയെ പിളർത്തിയ താക്കറെയെ ജയിലിലടച്ച പവാർ!
സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് ശേഷം ഗവര്‍ണര്‍ ക്ഷണിച്ച ശിവസേനയ്ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസോ എന്‍സിപിയോ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസിന്റെ തീരുമാനം കാത്തിരിക്കുകയാണ് എന്‍സിപി. എന്നാല്‍ കോണ്‍ഗ്രസിന് അത്ര പെട്ടെന്ന് ശിവസേനയെ കൂടെ കൂട്ടുക സാധ്യമല്ല. അതിന് അധികമാർക്കും അറിയാത്ത ചില കാരണങ്ങളുണ്ട്.
മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം
ബിജെപിയെ പോലെ തന്നെ ഹിന്ദുത്വ വാദം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയും. ബിജെപിക്കൊപ്പം ഏറ്റവും കൂടുതല്‍ കാലം സഖ്യകക്ഷിയായിരുന്ന പാര്‍ട്ടി. മൂന്ന് ദശാബ്ദത്തോളം ബിജെപിയും ശിവസേനയും ഒരുമിച്ചായിരുന്നു. രാമക്ഷേത്രവും കശ്മീരും അടക്കമുളള വിവിധ വിഷയങ്ങളില്‍ ബിജെപിയുടെ അതേ നിലപാടുകള്‍ തന്നെയാണ് ശിവസേനയ്ക്കും.
പ്രത്യയശാസ്ത്രപരമായ വ്യത്യാസം
അടുത്ത കാലത്തായി മോദി സര്‍ക്കാരിനെതിരെ ശിവസേന രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും പ്രത്യയ ശാസ്ത്രപരമായി ഇരുകൂട്ടരും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. അതാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മടിക്കാനുളള ഒരു കാരണം. ഇന്നല്ലെങ്കില്‍ നാളെ ബിജെപിയും ശിവസേനയും വീണ്ടും ഒന്നിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
പച്ചക്കൊടി കാട്ടാതെ കോൺഗ്രസ്
ശിവസേന തങ്ങള്‍ക്ക് അനുവദിച്ച സമയപരിധി തീരുന്നത് വരെ കോണ്‍ഗ്രസിന്റെ പിന്തുണക്കത്തിനായി കാത്തിരുന്നു. എന്‍സിപി പിന്തുണ നല്‍കാന്‍ തയ്യാറായിരുന്നുവെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് പച്ചക്കൊടി ലഭിച്ചിരുന്നില്ല. വെറും കൈയോടെയാണ് ആദിത്യ താക്കറെയും കൂട്ടരും ഗവര്‍ണറെ കാണാന്‍ പോയത്. സമയം നീട്ടി ചോദിച്ചെങ്കിലും അതനുവദിക്കപ്പെട്ടില്ല.
ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം
ശിവസേനയെ പിന്തുണയ്ക്കണം എന്നാണ് മഹാരാഷ്ട്രയില്‍ നിന്നും നേതാക്കളുടേയും എംഎല്‍എമാരുടേയും ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ആ ആവശ്യത്തോട് യോജിപ്പില്ല. കാരണം മഹാരാഷ്ട്രയ്ക്ക് പുറത്തുളള കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ ശിവസേനയുമായുളള കൂട്ടുകെട്ടിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയേണ്ടി വരും.
താക്കറെയുമായുളള ശത്രുത
കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ ശിവസേനയ്ക്ക് എതിരെയാണ് നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യയ ശാസ്ത്രപരമായ പ്രശ്‌നം മാത്രമല്ല ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഇടയിലുളളത്. ശിവസേനയുടെ സ്ഥാപക നേതാവ് ബാല്‍ താക്കറെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന ശത്രുത കൂടിയാണ് കോണ്‍ഗ്രസിനെ പിറകോട്ട് വലിക്കുന്നത്.
പ്രണബ് മുഖർജിയുടെ കൂടിക്കാഴ്ച
മുന്‍ രാഷ്ട്രപതി കൂടിയായ കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി തന്റെ പുസ്തകത്തില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. 2012ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ബാല്‍ താക്കറെയെ സന്ദര്‍ശിക്കുന്നത് സോണിയാ ഗാന്ധി എതിര്‍ത്തിരുന്നുവെന്ന് പ്രണബ് മുഖര്‍ജി പറയുന്നു. എന്നാല്‍ അത് കണക്കിലെടുക്കാതെ പ്രണബ് മുഖര്‍ജി ബാല്‍ താക്കറയെ സന്ദര്‍ശിച്ചു.
സോണിയയ്ക്ക് ഇഷ്ടപ്പെട്ടില്ല
തിരികെ ദില്ലിയില്‍ മടങ്ങിയെത്തിയപ്പോള്‍ ഗിരിജാ വ്യാസ് തന്നെ ഫോണില്‍ ബന്ധപ്പെടുകയും ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതില്‍ സോണിയാ ഗാന്ധിയും അഹമ്മദ് പട്ടേലും അസ്വസ്ഥരാണ് എന്ന് അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ച താക്കറയെ കണ്ടില്ലെങ്കില്‍ അത് അപമാനിക്കുന്നത് തുല്യമാവും എന്നാണ് തന്റെ ബോധ്യം എന്നും പ്രണബ് മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു.
ഇറ്റാലിയൻ മമ്മി
സോണിയ ഗാന്ധിയുടെ വിദേശ വേരുകള്‍ സംബന്ധിച്ച് നിരന്തരമായി വിമര്‍ശനം ഉന്നയിച്ചിരുന്നു ബാല്‍ താക്കറെ. ശിവസേനയുടെ മുഖപത്രമായ സാംമ്‌ന സോണിയയേയും മകന്‍ രാഹുല്‍ ഗാന്ധിയേയും നിരന്തരം കടന്നാക്രമിച്ചിരുന്നു. ഇറ്റാലിയന്‍ മമ്മി എന്നാണ് സാംമ്‌ന അന്ന് സോണിയയെ വിശേഷിപ്പിച്ചിരുന്നത്. ഈ ശത്രുതയെല്ലാം മറന്ന് വേണം സോണിയാ ഗാന്ധിക്ക് മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് പച്ചക്കൊടി കാട്ടാന്‍.