അർധരാത്രി 'മധോശ്രീ'യുടെ പിൻഗേറ്റ് വഴി താക്കറെ പുറത്തേക്ക്! കോൺഗ്രസ് പ്രമുഖനെ കാണാൻ ഹോട്ടലിൽ!
മുംബൈ: മുഖ്യമന്ത്രി പദവി വിട്ട് തരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബിജെപിയോട് ഉടക്കി സഖ്യം അവസാനിപ്പിച്ച ശിവസേന കടിച്ചതും പിടിച്ചതും ഇല്ല എന്ന അവസ്ഥയിലാണ്. ഗവര്‍ണര്‍ അനുവദിച്ച 24 മണിക്കൂര്‍ സമയത്തിനുളളില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനയ്ക്ക് സാധിച്ചില്ല.
സോണിയ ഗാന്ധി കടുത്ത സമ്മർദ്ദത്തിൽ, ശിവസേനയെ പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസിന്റെ അവസാനം!
അത്ര പെട്ടെന്ന് ശിവസേനയ്ക്ക് വഴങ്ങാന്‍ കോണ്‍ഗ്രസോ എന്‍സിപിയോ തയ്യാറല്ല. തങ്ങള്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ സേന അംഗീകരിച്ചാല്‍ മാത്രം മതി സര്‍ക്കാര്‍ രൂപീകരണം എന്നതാണ് ഇരുകൂട്ടരുടേയും നിലപാട്. പെട്ടുപോയ ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്രയില്‍ എന്താണ് പ്ലാന്‍ ബി ?
താക്കറെയുടെ പദ്ധതി പാളി
എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാമെന്നും കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കും എന്നുമുളള വിശ്വാസത്തിന്റെ പുറത്താണ് ബിജെപി ബന്ധം ശിവസേന ഉപേക്ഷിച്ചത്. എന്നാല്‍ എളുപ്പത്തില്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താം എന്നുളള അച്ഛന് ഉദ്ധവ് താക്കറെയുടെ പദ്ധതി അമ്പേ പാളി. ഗവര്‍ണര്‍ അനുവദിച്ച സമയത്തിനകം പിന്തുണ ഉറപ്പിക്കാന്‍ ശിവസേനയ്ക്ക് സാധിച്ചില്ല.
എൻസിപിക്ക് അമർഷം
പെട്ടെന്നൊരു ദിവസം സഖ്യം രൂപീകരിക്കാന്‍ സാധിക്കില്ലെന്നും പൊതുമിനിമം പരിപാടി വേണം എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് തീരുമാനം വൈകിപ്പിക്കുന്നതില്‍ എന്‍സിപിക്ക് അമര്‍ഷമുണ്ട്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായതോടെ സര്‍ക്കാരുണ്ടാക്കാന്‍ കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ് എന്നതില്‍ പാര്‍ട്ടികള്‍ക്ക് ആശ്വസവും ആശങ്കയുമുണ്ട്.
ശിവസേനയ്ക്ക് വൻ വെല്ലുവിളി
തങ്ങളുടെ എംഎല്‍എമാരെ ബിജെപി പണവും പദവികളും വാഗ്ദാനം ചെയ്ത് വശത്താക്കുമോ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭയം. അത്തരത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ അത് ശിവസേനയുടേയും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയാകും. സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന ശിവസേനയ്ക്കാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി.
അതുകൊണ്ട് തന്നെ എന്‍സിപിയേയും കോണ്‍ഗ്രസിനേയും കൂടെ നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും ഉദ്ധവ് താക്കറെ പയറ്റുന്നുണ്ട്. മുംബൈയില്‍ വെച്ച് ചൊവ്വാഴ്ച വൈകിട്ട് എന്‍സിപി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കെസി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ എന്നിവരെയാണ് ശരദ് പവാറിനെ കാണാനായി സോണിയാ ഗാന്ധി ദില്ലിയില്‍ നിന്നും അയച്ചത്.
അപ്രതീക്ഷിത നീക്കം
കൂടിക്കാഴ്ചയ്ക്കിടെ തന്നെ ശരദ് പവാര്‍ ഫോണില്‍ ഉദ്ധവ് താക്കറെയെ ബന്ധപ്പെടുകയും തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു. ആദ്യം കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തുകയും അതിന് ശേഷം മാത്രം ശിവസേനയുമായി ചര്‍ച്ച നടത്താം എന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്. എന്നാല്‍ കോണ്‍ഗ്രസ് -എന്‍സിപി നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം താക്കറെ അപ്രതീക്ഷിത നീക്കം നടത്തി.
അഹമ്മദ് പട്ടേലിനെ കാണാൻ
പാതിരാത്രിയോടെ മുംബൈയിലെ താക്കറെ കുടുംബത്തിന്റെ വസതിയായ മധോശ്രീയുടെ പുറകിലെ ഗേറ്റില്‍ നിന്നും ഒരു വാഹന വ്യൂഹം പുറത്തേക്ക് പുറപ്പെട്ടു. ഉദ്ധവ് താക്കറെയും വഹിച്ച് കൊണ്ടുളള വാഹനം മുംബൈയിലെ ട്രിഡന്റ് ഹോട്ടലിലേക്കാണ് പോയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാ ഗാന്ധിയുടെ വലം കൈയുമായ അഹമ്മദ് പട്ടേലിനെ കാണുന്നതിന് വേണ്ടിയായിരുന്നു താക്കറെയുടെ ആ യാത്ര.
ഹൈക്കമാന്‍ഡിനെ അറിയിക്കും
സര്‍ക്കാരുണ്ടാക്കാന്‍ സഹായം തേടിയാണ് ഉദ്ധവ് താക്കറെ രഹസ്യമായി അഹമ്മദ് പട്ടേലിനെ കാണാന്‍ എത്തിയത് എന്നാണ് വിവരം. ഇരുപാര്‍ട്ടികളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ പരിഹാരം കാണാമെന്ന് അഹമ്മദ് പട്ടേലിന് താക്കറെ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. താക്കറെയുമായുളള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കും.
മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കണം
നേരത്തെ ശിവസേനയ്ക്ക് പിന്തുണക്കത്ത് നല്‍കാനായി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സോണിയാ ഗാന്ധിയുമായി ഉദ്ധവ് താക്കറെ ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ ചര്‍ച്ച വേണം എന്ന് ശരദ് പവാര്‍ അറിയിച്ചതോടെ കോണ്‍ഗ്രസ് തീരുമാനം മാറ്റുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കണം എന്നതടക്കമാണ് എന്‍സിപിയുടെ ആവശ്യങ്ങള്‍.