കോൺഗ്രസ് ശത്രുവല്ല; ആരും സർക്കാർ രൂപീകരിക്കുന്നില്ലെങ്കിൽ അടുത്ത തന്ത്രം വ്യക്തമാക്കുമെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചകൾ പിന്നിടുമ്പോഴും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരണത്തിനായി ഗവർണർ ക്ഷണിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കേവലഭൂരിപക്ഷം കടക്കാൻ 23 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കാവശ്യം.
സര്ക്കാര് രൂപീകരിക്കാന് കോണ്ഗ്രസ്-എന്സിപി സഖ്യത്തെ ക്ഷണിക്കണമെന്ന് മിലിന്ദ് ദിയോറ
മറുവശത്ത് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ആവർത്തിക്കുകയാണ് ശിവസേന. മുഖ്യമന്ത്രി പദവും തുല്യപദവികളും എന്ന ആവശ്യത്തിൽ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്താനുള്ള നീക്കവും സജീവമാണ്. സംസ്ഥാനത്ത് ആർക്കും സർക്കാർ രൂപീകരണത്തിലേക്ക് കടക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത തന്ത്രത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവസേന.
അടുത്ത തന്ത്രം
സംസ്ഥാനത്ത് ആർക്കും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലങ്കിൽ അടുത്ത തന്ത്രത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗവർണറുടെ ഇടപെടലോടെ സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നാണ് കരുതുന്നതെന്നും മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കെ സഞ്ജയ് റൗട്ട് വ്യക്തമാക്കി.
എന്തുകൊണ്ട് ബിജെപി?
സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റകക്ഷിയേയാണ് വിളിക്കേണ്ടത്. എന്നാൽ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ ബിജെപി എന്തുകൊണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ലെന്നും സഞ്ജയ് റൗട്ട് ചോദിച്ചു. 288 അംഗ നിയമസഭയിൽ105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. 17 സ്വതന്ത്രന്മാരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നുണ്ട്. 23 പേരുടെ പിന്തുണ കൂടി ഉറപ്പിക്കാനായാലെ കേവലഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളു.
നയം വ്യക്തമാക്കും
ഗവർണറുടെ ആദ്യ നടപടിയിൽ നയം വ്യക്തമാകട്ടെ. അതിന് ശേഷം ശിവസേനയുടെ ഭാവി തന്ത്രം പ്രഖ്യാപിക്കും. ഞായറാഴ്ച ശിവസേനാ തലവൻ ഉദ്ധവ് താക്കറെ പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ അദ്ദേത്തിന്റെ വസതിക്ക് മുമ്പിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയാണെന്നും ശിവസേനയിൽ നിന്നാകും മുഖ്യമന്ത്രിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും സഞ്ജയ് റൗട്ട് വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ മറ്റ് കക്ഷികളിൽ നിന്നും നേതാക്കളെ വിലയ്ക്ക് വാങ്ങുന്ന രീതി സംസ്ഥാനത്ത് നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ശത്രുവല്ല
ശിവസേനയിൽ നിന്നും ആരും കൂറ് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല, അങ്ങനെ സംഭവിച്ചാലും സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളത്. സോണിയാ ഗാന്ധി നയിക്കുന്ന കോൺഗ്രസ് മഹാരാഷ്ട്രയുടെ ശത്രുവല്ല, സ്ഥിരതയുള്ള സർക്കാർ അധികാരത്തിൽ വരാൻ സഹായിക്കുന്ന തീരുമാനം കോൺഗ്രസ് സ്വീകരിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ 44 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.
കോൺഗ്രസ് പിന്തുണയ്ക്കുമോ?
ശിവസേനയ്ക്ക് പിന്തുണയാകാമെന്ന നിലപാട് എൻസിപി അധ്യക്ഷൻ ശരദ് പവാർ എടുത്തെങ്കിലും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇതിനെ എതിർക്കുകയായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെ അനുകൂലിക്കുന്നുണ്ട്. പുതിയ സാധ്യതകൾ ചർച്ച ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നുമുളള മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാന്റെ വാക്കുകൾ നൽകുന്ന സൂചനയും ഇതാണ്. എൻസിപി അധ്യക്ഷൻ ശരദ് പവാർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും അന്തിമ തീരുമാനം.