ശരിക്കും ബിജെപിയെ സഹായിക്കലാണോ ഒവൈസിയുടെ പണി? മഹാരാഷ്ട്രയിലെ കണക്കുകള്‍ നോക്കൂ
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തുന്നു എന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദ്-ഉല്‍-മുസ്ലിമീന്‍ (എഐഎംഐഎം). വരാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിക്കുന്നുണ്ട്. നിര്‍ണായകമായ പോരാട്ടം നടക്കുന്ന സംസ്ഥാനമായതിനാല്‍ തന്നെ ഒവൈസിയുടെ പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ മത്സരം എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
അതേസമയം മുന്‍കാലങ്ങളിലേത് പോലെ ബിജെപി ഇതര പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ തകര്‍ക്കാനുള്ള സ്വാധീനം നിലവില്‍ സംസ്ഥാനത്ത് എഐഎംഐഎമ്മിനില്ല എന്നാണ് കണക്കുകൂട്ടല്‍. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനവുമാണ് ഇതിന് ആധാരം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമായിരിക്കില്ല നിയമസഭയില്‍ എന്നതിനാല്‍ പാര്‍ട്ടിയുടെ പ്രകടനം കാത്തിരുന്ന് കാണേണ്ട ഒന്ന് തന്നെയാണ്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം 44 സീറ്റുകളില്‍ ആണ് മത്സരിച്ചത്. ഇതില്‍ രണ്ടിടത്ത് വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 1.34% നേടാനും പാര്‍ട്ടിക്ക് സാധിച്ചിരുന്നു. 2014 ല്‍ 22 സീറ്റുകളില്‍ മത്സരിച്ച് രണ്ട് സീറ്റില്‍ വിജയിക്കാനായിരുന്നെങ്കിലും 0.93 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഗണ്യമായ സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
മുസ്ലീം സമുദായത്തിലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന പാര്‍ട്ടി എന്ന ചീത്തപ്പേരുണ്ടെങ്കിലും പാര്‍ട്ടിയുടെ മൊത്തത്തിലുള്ള സ്വാധീനം താരതമ്യേന പരിമിതമായി തുടരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഡാറ്റകളില്‍ നിന്ന് വ്യക്തമാകുന്നത്. 2019 ല്‍ മലേഗാവ്, ധൂലെ എന്നിവിടങ്ങളില്‍ ആണ് പാര്‍ട്ടി വിജയിച്ചത്. ഔറംഗബാദ് സെന്‍ട്രല്‍, ഔറംഗബാദ് ഈസ്റ്റ്, ബൈക്കുള, സോലാപൂര്‍ സിറ്റി സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
കൂടാതെ വിജയിച്ച പാര്‍ട്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ച 13 മണ്ഡലങ്ങളും ഉണ്ടായിരുന്നു. ഇതില്‍ ഏഴ് സീറ്റിലും ബിജെപിയും സഖ്യകക്ഷിയും ആണ് ജയിച്ചതെങ്കില്‍ ആറിടത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് വിജയിച്ചത്. 2014 ല്‍ ഔറംഗബാദ് സെന്‍ട്രലില്‍ ഇംതിയാസ് ജലീല്‍ വിജയിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എഐഎംഐഎം രംഗപ്രവേശനം നടത്തുന്നത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഔറംഗബാദ് സെന്‍ട്രലിനെ പ്രതിനിധീകരിച്ച് ജലീല്‍ വിജയിച്ചതോടെ 39 വര്‍ഷത്തിനിടെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ മുസ്ലീമായി മാറാനും ജലീലിന് സാധിച്ചു. ഇത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നതായി. എന്നാല്‍ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന ഔറംഗബാദ് സെന്‍ട്രലും ബൈക്കുളയും പാര്‍ട്ടിക്ക് നഷ്ടമായി.
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായുള്ള സഖ്യവും വേര്‍പെട്ടു. എങ്കിലും മാലെഗാവും ധൂലെയും അപ്രതീക്ഷിതമായി പാര്‍ട്ടിയ്‌ക്കൊപ്പം നിന്നു. എന്നാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇംതിയാസ് ജലീല്‍ 1.30 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ നിലവിലുള്ള സ്വാധീനത്തെ ചോദ്യം ചെയ്യുന്നതായി.
ബിജെപിയെ ഫലപ്രദമായി എതിര്‍ക്കാന്‍ കഴിവുള്ള പാര്‍ട്ടികളിലേക്ക് മുസ്ലീം വോട്ടര്‍മാര്‍ പിന്തുണ മാറ്റി എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത് കൂടാതെ എഐഎംഐഎമ്മിനുള്ളില്‍ ആഭ്യന്തര കലഹം ഉയര്‍ന്നുവന്നതും മോശം പ്രകടനത്തിന് കാരണമായി. വര്‍ക്കിംഗ് പ്രസിഡന്റ് ഗഫാര്‍ ക്വാദ്രിയും മുന്‍ മുംബൈ പ്രസിഡന്റ് ഫയാസ് അഹമ്മദും നേതൃത്വത്തിനെതിരെ രംഗത്തെത്തി.
ക്വാദ്രി ഉള്‍പ്പെടെയുള്ള അസംതൃപ്തരായ പല നേതാക്കളും ജലീലിന് ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചു. ''ശിവസേനയില്‍ നിന്നും ബിജെപിയില്‍ നിന്നും എത്ര പണം കൈപ്പറ്റിയെന്നതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എന്റെ പക്കലുണ്ട്. ഇംതിയാസ് ജലീലിന് മുസ്ലിം സമുദായത്തെ അധികകാലം കബളിപ്പിക്കാന്‍ കഴിയില്ല,'' എന്നാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേരില്ല എന്ന് വ്യക്തമായ ശേഷം ക്വാദ്രി പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചുവടുറപ്പിക്കാന്‍ എഐഎംഐഎം സംഘടനാപരമായ മാറ്റങ്ങള്‍ക്കും ശ്രമിക്കുന്നുണ്ട്. കൂടാതെ കോണ്‍ഗ്രസുമായും എന്‍സിപിയുമായും 28 സീറ്റുകളില്‍ സഹകരണം വേണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്. ഔറംഗബാദ് മുന്‍ എംപി ഇംതിയാസ് ജലീലിന് ബിജെപിയുമായി ധാരണയുണ്ട് എന്ന ആരോപണം കോണ്‍ഗ്രസിനുമുണ്ട്.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, കോണ്‍ഗ്രസ് എംപി വസന്തറാവു ചവാന്റെ മരണത്തെത്തുടര്‍ന്ന് അനിവാര്യമായ നന്ദേഡ് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ജലീല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രമുഖര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടപെട്ടിട്ടും ബിജെപിക്ക് നഷ്ടമായ സീറ്റാണ് ഇത്. ഈ മണ്ഡലത്തില്‍ 14% മുസ്ലീം ജനസംഖ്യയുണ്ട്.












Click it and Unblock the Notifications