രോഗബാധിതരുടെ എണ്ണം 30000 കടന്നു: ലോക്ക്ഡൌൺ നീട്ടാൻ മഹാരാഷ്ട്ര, മെയ് 31 കർശന നിയന്ത്രണം!!
മുംബൈ: രാജ്യത്തെ മൂന്നാം ഘട്ട ലോക്ക്ഡൌൺ അവസാനിക്കാനിരിക്കെ ലോക്ക്ഡൌൺ നീട്ടി മഹാരാഷ്ട്ര. മെയ് 31 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടാകുക. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 30000 കടന്നതിന് പിന്നാലെയാണ് സംസ്ഥാനസർക്കാരിന്റെ നീക്കം. 30, 706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടിതായി പറയുന്നത്. നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള വൈറസ് ബാധയുടെ മൂന്നിൽ ഒരു ശതമാനത്തോളമാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്.
'നിങ്ങള്‍ ചാളമേരിയോട് ഉപമിച്ച മത്സ്യതൊഴിലാളിയാണ് ശരീരം ചവിട്ടുപടിയാക്കി സഹജീവികളെ രക്ഷിച്ചത്'
രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികളുടെ ഭാഗമായി 2005ലെ എപ്പിഡെമിക് ആക്ടിലെ 2ാം വകുപ്പ് മെയ് 17ന് അർദ്ധരാത്രിമുതൽ പ്രാബല്യത്തിൽ വരും. ഇതിന് പുറമേ മഹാരാഷ്ട്രയിൽ ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടിയെന്നുമാണ് മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. തിങ്കളാഴ്ച മുതൽ ഇന്ത്യ നാലാംഘട്ട ലോക്ക്ഡൌണിലേക്ക് പ്രവേശിക്കുകയാണ്. ഇതുവരെയുള്ള ലോക്ക്ഡൌണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ലോക്ക്ഡൌൺ എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചത്. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങളും സർക്കാർ തയ്യാറാക്കി വരികയാണ്. ലോക്ക്ഡൌണിന്റെ നാലാം ഘട്ടത്തിൽ ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് കുടുതൽ ഇളവുകൾ ലഭിക്കും.
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രോഗം സ്ഥിരീകരിച്ച 844 പേരും മുംബൈയിലാണ്. 18,555 പേർക്കാണ് മുംബൈയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് കൊറോണ ഏറ്റവുമധികം പേരെ രോഗം ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത്. 1,135 പേരാണ് സംസ്ഥാനത്ത് മാത്രം മരിച്ചിട്ടുള്ളത്. 625 പേർ മരിച്ച ഗുജറാത്താണ് മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്ത്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത 120 മരണങ്ങളിൽ 67 എണ്ണവും മഹാരാഷ്ട്രയിലാണ്. 10,000 ലധികം കേസുകൾ രജിസ്റ്റർ ചെയ്ത മൂന്ന് സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ.