മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!! നീക്കം ഇങ്ങനെ...
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാർ രൂപീകരണത്തിന് പച്ചക്കൊടി കാണിച്ച് സോണിയാ ഗാന്ധി. എൻസിപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എൻസിപിയും ശിവസേനയുമായി സഖ്യം രൂപീകരിച്ച് സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് സോണിയാ ഗാന്ധി അറിയിച്ചത്. ജൻപഥ് 6ൽ സുപ്രിയ സൂളെയുടെ വസതിയിൽ വൈകിട്ട് ആറ് മണിക്ക് കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേർന്നിരുന്നു. ക്യാബിനറ്റ് പദവി സംബന്ധിച്ചും പൊതുമിനിമം പരിപാടി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പങ്കുവെക്കുന്നതിനും വേണ്ടിയാണ് യോഗം ചേർന്നത്.
ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി; ലീഗ് സംഘം സോണിയയെ കണ്ടു
തിങ്കളാഴ്ച സോണിയാ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും തമ്മിൽ നടന്ന നിർണായക കൂടിക്കാഴ്ചയാണ് മൂന്ന് പാർട്ടികളുമുൾപ്പെട്ട സഖ്യം സർക്കാർ രൂപീകരിക്കുന്നതിന് നിർണായകമായിത്തീർന്നത്. എന്നാൽ ചർച്ചയിൽ സംസ്ഥാനത്തെ പൊതുമിനിമം പരിപാടി സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായിരുന്നില്ല. എന്നാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നാണ് ശരദ് പവാർ പ്രതികരിച്ചത്. സർക്കാർ രൂപീകരണത്തിനായി സഖ്യകക്ഷികളൂമായി കൂടുതൽ കൂടിക്കാഴ്ചകൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ തിങ്കളാഴ്ച തന്നെ സർക്കാർ രൂപീകരണം കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നുവെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ്- എൻസിപി- നേതാക്കളുമായുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോയാൽ ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് കീഴിലുള്ള സർക്കാർ ഡിസംബർ ആദ്യവാരത്തോടെ നിലവിൽ വരും. ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മിൽ ഇടഞ്ഞതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 105 സീറ്റുകൾ നേടിയെങ്കിലും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കൈവരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. 288 അംഗ നിയമസഭയിൽ 56 സീറ്റ് ശിവേസനക്കും, 44 സീറ്റ് കോൺഗ്രസിനും 54 സീറ്റ് എൻസിപിയും നേടിയിരുന്നു.