കൈപിടിച്ചുയര്‍ത്താൻ ഉദ്ധവിന്റെ ഷോക്ക് ട്രീറ്റ്മെന്റ്, കരകയറുമോ മഹാരാഷ്ട്ര, പുതിയ തീരുമാനം..
മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം മുഴുവന്‍ നേരിടുന്നത്. ഓരോ സംസ്ഥാനങ്ങളും ഇതില്‍ നിന്നും കരകയറാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്. ഇതിനിടെ മഹാരാഷ്ട്ര നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ തലത്തിലെ നിയമനങ്ങള്‍ മുഴുവനായും മരവിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഇതുകൂടാതെ പുതിയ പ്രോജക്ടുകളോ മറ്റ് പദ്ധതികളോ സര്‍ക്കാര്‍ ആരംഭിക്കില്ല. നിലവില്‍ പൊതുജനാരോഗ്യം മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലൊഴികെയുള്ള മറ്റെല്ലാ നിയമനങ്ങളും സര്‍ക്കാര്‍ അടിയന്തരമായി മരവിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വ്യവസായ ശാലകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം തീവ്രബാധിത മേഖലകളല്ലാത്ത സ്ഥലങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നിരുന്നു. പുതിയ നിയമനം മരവിപ്പിച്ചതോടെ സര്‍ക്കാര്‍ വരുമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയെന്നാണ സൂചന.
സര്‍ക്കാര്‍ പുതിയ തീരുമാനം പുറത്തുവന്നതോടെ പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന് വഴി നിയമനം നടത്തുന്ന സ്റ്റേറ്റ് സെക്കന്റി, ഹയര്‍സെക്കന്ററി, മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് എന്നീ വകുപ്പുകളിലേക്കുള്ള നിയമനമാണ് തടസപ്പെടുക. ജോലി പ്രതീക്ഷിച്ചിരുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ഇനിയും കാത്തിരിക്കേണ്ടി വരിക.
അതേസമയം, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 14183 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ആകെ 15525 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവായത്. 984 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചവരാണ്. 12089 പേരാണ് നിലവില്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 2819 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 617 പേര്‍ക്ക് ജീവന് നഷ്്ടമായി.