കാമാത്തിപുരയില്‍ മാത്രം 5,000 ലൈംഗികത്തൊഴിലാളികള്‍...31,000 പേർക്ക് മാസം 5,000 രൂപ സഹായം
മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ 'ചുവന്ന തെരുവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മുംബൈയിലെ കാമാത്തിപുരയാണ്. ഒരുപക്ഷേ, രാജ്യത്ത് ഏറ്റവും അധികം ലൈംഗിക തൊഴിലാളികളുള്ള സംസ്ഥാനവും മഹാരാഷ്ട്ര തന്നെ ആയിരിക്കും.
മനുഷ്യകുലത്തിന്റെ 'അതിപുരാതന തൊഴില്‍'... കോടികളുടെ ബിസിനസ്; പക്ഷേ അവര്‍ കൊടും ദുരിതത്തില്‍
കൊവിഡ് ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയത് ലൈംഗികത്തൊഴിലാളികളെ ആയിരുന്നു. ജീവിതമാര്‍ഗ്ഗം പൂര്‍ണമായും അടയുകയും, മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ലഭിക്കാതെ വരികയും ചെയ്തതോടെ പലരും കൊടുംപട്ടിണിയിലായിരുന്നു. പൊതുസമൂഹത്തിന്റെ അവഗണനയും കൂടി ആയപ്പോള്‍ കടുത്ത പ്രതിസന്ധിയിലായി ഈ വിഭാഗം.
സഹായവുമായി സര്‍ക്കാര്‍
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് വേണ്ടി പല സഹായങ്ങളും എത്തിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത അസംഖ്യം പേര് ഇതിലൊന്നും ഉള്‍പ്പെടാതെ കടുത്ത ദുരിതത്തില്‍ തന്നെ തുടരുകയാണ് ഇപ്പോഴും.
മാസം അയ്യായിരം രൂപ
ഏറ്റവും ഒടുവില്‍, പ്രതിമാസം അയ്യായിരം രൂപ വീതം ലൈംഗിക തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തേക്കാണ് ഈ ധനസഹായം നല്‍കുക എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
അമ്പത് കോടി മാറ്റിവച്ചു
ലൈംഗിക തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്നതിന് മാത്രമായി 51.18 അമ്പത് കോടി രൂപ മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് മാറ്റി വച്ചിട്ടുണ്ട് എന്നാണ് വനിത ശിശുവികസന മന്ത്രി യശോമതി താക്കൂര്‍ അറിയിച്ചിട്ടുള്ളത്. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് 2,500 രൂപ അധികമായി നല്‍കും.
എത്രപേര്‍ ഉണ്ട്?
സര്‍ക്കാരിന്റെ കണക്കില്‍ മുപ്പത്തിയൊന്നായിരത്തില്‍ പരം ലൈംഗിക തൊഴിലാളികള്‍ ആണ് മഹാരാഷ്ട്രയില്‍ ഉള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിലും എത്രയോ അധികം വരും എന്നാണ് കണക്ക്. മുംബൈയിലെ കാമാത്തിപുരയില്‍ മാത്രം അയ്യായിരത്തിലധികം ലൈംഗിക തൊഴിലാളികളുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് പോലും വേണ്ട
ഇന്ത്യയില്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇത്തരമൊരു സഹായം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നും യശോമതി താക്കൂര്‍ പറയുന്നുണ്ട്. സഹായധനം ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലും നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രയിലും
ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്കാന് ആന്ധ്ര പ്രദേശ് സര്‍ക്കാരും ഈ മാസം തുടക്കത്തില്‍ തീരുമാനമെടുത്തിരുന്നു. മഹാരാഷ്ട്രയില്‍ നിലവില്‍ അത്തരത്തില്‍ സൗജന്യ റേഷന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ കാമാത്തിപുര പോലെയുള്ള സ്ഥലങ്ങളില്‍ അല്ലാതെ, പലരും ഈ ആനുകൂല്യം നേടാന്‍ എത്തുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാമാത്തിപുര
കാമാത്തികള്‍ എന്നാല്‍ ജോലിക്കാര്‍ എന്നാണ് അര്‍ത്ഥം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി എത്തിയവര്‍ താമസിച്ചിരുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് കാമാത്തിപുര എന്ന പേര് ലഭിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിയാണ് കാമാത്തിപുരയെ ഇപ്പോഴും ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായി ഇപ്പോഴും അവശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇവിടെ മാത്രം അരലക്ഷത്തോളം ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്.
നാൽപതിനായിരം കോടിയുടെ ബിസിനസ്
ഇന്ത്യയിലെ ഇരുണ്ട ബിസിനസ് സാമ്രാജ്യങ്ങളിൽ ഒന്നാണ് ലൈംഗികത്തൊഴിൽ. പ്രതിവർഷം ഏതാണ്ട് നാൽപതിനായിരം കോടി രൂപയാണ് ഈ മേഖലയിൽ മാത്രം ചെലവഴിക്കപ്പെടുന്നത് എന്നാണ് അനൌദ്യോഗിക കണക്കുകൾ. ചതിയിൽ പെട്ടാണ് ബഹുഭൂരിപക്ഷം പേരും ഇന്ത്യയിൽ ലൈംഗികത്തൊഴിലിൽ എത്തപ്പെടുന്നതും.
കർഷക പ്രക്ഷോഭം രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നു; ഇന്നും സംഘർഷം..മെട്രോ സ്റ്റേഷനുകൾ അടച്ചു
ദില്ലി ചലോ, ആയിരക്കണക്കിന് കർഷകർ ദില്ലിയിലേക്ക്, പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും
Recommended Video