മഹാരാഷ്ട്രയിലെ സസ്പെൻസിന് അവസാനം, ഉദ്ധവ് താക്കറെയുടെ കാര്യത്തിൽ തീരുമാനമെടുത്ത് ഗവർണർ!
മുംബൈ: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിലെ സസ്‌പെന്‍സിന് താല്‍ക്കാലിക വിരാമം. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അഭ്യര്‍ത്ഥിച്ചു. 9 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉദ്ധവ് താക്കറെ പരാതിപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഗവര്‍ണറുടെ നീക്കം.
രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ 9 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പല ഇളവുകളും അനുവദിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെ തിരഞ്ഞെടുപ്പ് നടത്താമെന്ന് പ്രസ്താവനയില്‍ പറയുന്നു.
നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ മത്സരിക്കുകയോ ജയിക്കുകയോ ഉണ്ടായിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം തിരഞ്ഞെടുപ്പ് ജയിക്കാത്ത ഒരാള്‍ക്ക് മന്ത്രിയായി അല്ലെങ്കില്‍ മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ അധികാരത്തിലേറി ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. മെയ് 28ന് മുഖ്യമന്ത്രിയായി ആറ് മാസം തികയ്ക്കുകയാണ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് മാര്‍ച്ച് 26ന് മത്സരിക്കാനിരിക്കുകയായിരുന്നു താക്കറെ.
എന്നാല്‍ കൊവിഡ് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് കൂടാതെ ഒരാളെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. ഉദ്ധവ് താക്കറെയെ നോമിനേറ്റ് ചെയ്യാൻ സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 9ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗവര്‍ണര്‍ ആദ്യ ശുപാര്‍ശ സമര്‍പ്പിച്ചു. എന്നാൽ ഗവർണർ നടപടിയെടുത്തില്ല. തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് പുതുക്കിയ ശുപാര്‍ശ കൈമാറിയിരുന്നു. എന്‍സിപിയില്‍ നിന്നും ജയന്ത് പട്ടീല്‍, ശിവസേനയില്‍ നിന്നും എകനാഥ് ഷിന്‍ഡേ, അനില്‍ പരഭ്, കോണ്‍ഗ്രസില്‍ നിന്നും ബാലാസാഹേബ് തോറട്ട്, അസ്ലം ഷെയ്ഖ് എന്നിവരാണ് ഗവര്‍ണറെ കണ്ടത്.
പ്രതിച്ഛായ തിരിച്ച് പിടിച്ച് നരേന്ദ്ര മോദി, കൊവിഡ് കാലത്ത് കുതിച്ചുയർന്ന് മോദിയുടെ ജനപ്രീതി, സർവ്വേ!
'പക്ഷേ അനാവശ്യം പറയരുത്, ലെവലു വിടരുത്'! വിടി ബൽറാമിന് കലക്കൻ മറുപടി, വൈറൽ!