മഹാരാഷ്ട്രയും ഹരിയാനയും ബൂത്തിലേക്ക്
മുംബൈ: പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യത്തെ അഗ്നിപരീക്ഷ ആരംഭിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും അലയടിച്ച മോദി പ്രഭാവം ഇപ്പോഴുമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ആദ്യത്തെ അവസരമാണ് ബുധനാഴ്ച. മഹാരാഷ്ട്രയും ഹരിയാനയും ബൂത്തിലെത്തുമ്പോള്‍ അളക്കപ്പെടുന്നത് പാര്‍ട്ടികള്‍ക്ക് കിട്ടുന്ന വോട്ട് മാത്രമല്ല, നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം കൂടിയാണ്.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് ഒറ്റഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ അതിരാവിലെ മുതല്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആളുകള്‍ കൂട്ടം കൂട്ടമായി പോളിംഗ് സ്‌റ്റേഷനുകളിലേക്ക് എത്തുന്നു. പത്ത് മണിയോടെ തന്നെ പ്രധാനകേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം രണ്ടക്കത്തിലെത്തി.

ബി ജെ പിയിലെ ദേവേന്ദ്ര ഫദ്‌വാനിസ്, ക്യാപ്റ്റന്‍ അഭിമന്യു, കോണ്‍ഗ്രസ് നേതാവ് സുശില്‍ കുമാര്‍ ഷിന്‍ഡെ, കൃപാശങ്കര്‍ പ്രസാദ്, നടി രേഖ തുടങ്ങിയവര്‍ നേരത്തെ എത്തി വോട്ട് ചെയ്ത പ്രമുഖരില്‍ പെടുന്നു. മഹാരാഷ്ട്രയിലെ ഭറണമാറ്റം അച്ഛന്റെ സ്വപ്‌നമായിരുന്നു എന്നും അത് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മരണപ്പെട്ട ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഗോപിനാഥ് മുണ്ടെയുടെ വിയോഗം ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുണ്ടെ ജൂണ്‍ 3 ന് ദില്ലിയില്‍ നടന്ന കാറരകടത്തിലാണ് മരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന നരേന്ദ്ര മോദി മഹാരാഷ്ട്രയിലും ഹരിയാനയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത് ബി ജെ പി ക്ക് പ്രതീക്ഷ നല്‍കുന്നു.
ശിവസേന, ബി ജെ പി, എന്‍ സി പി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം രാജ് താക്കറെയുടെ എം എന്‍ എസും മഹാരാഷ്ട്രയില്‍ സജീവമായി മത്സരരംഗത്തുണ്ട്. ശിവസേനയുമായി സഖ്യം പിരിഞ്ഞത് ശരിയായോ എന്നറിയാനുള്ള പരീക്ഷ കൂടിയാണ് ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ നാലില്‍ നിന്നും ഭരണത്തിലെത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും.












Click it and Unblock the Notifications