അര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടൻ
മുംബൈ: കോണ്‍ഗ്രസ് സോണിയാ ഗാന്ധിയ്ക്കെതിരായ വിവാദ പരമാര്‍ശത്തില്‍ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി. വിവാദത്തില്‍ അര്‍ണബിനെതിരെ കോണ്‍ഗ്രസ് പരാതിയില്‍ 150 ഓളം കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട അര്‍ണബ് ഗോസ്വാമി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അപഹാസ്യ പരാമര്‍ശങ്ങള്‍ നടത്തിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്.
Recommended Video
സോണിയ ഗാന്ധി- അര്‍ണബ് ഗോസ്വാമി വിഷയം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അര്‍ണബ് ഗോസ്വാമി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അര്‍ണബിനെതിരെയുള്ള ആത്മഹത്യ പ്രേരണ കുറ്റാരോപണം പുനരന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. 2018ല്‍ 53കാരകനായ ഒരു ഇന്റീരിയര്‍ ഡിസൈനറും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ആരോപിച്ചിരുന്നു. ഈ കേസാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
2018ലായിരുന്നു ഇന്റീരിയര്‍ ഡിസൈനാറായിരുന്ന അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്യുന്നത്. ഈ സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും അലിബാഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ പുനരന്വേഷണം നടത്താനാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ കുമാര്‍ ദേശ്്മുഖ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേസില്‍ സിഐഡി അന്വേഷണം നടത്താന്‍ ഉത്തരവിടുകയാണെന്ന് അനില്‍ ദേശ്മുഖ് അറിയിച്ചു.
ആത്മഹത്യ കുറിപ്പ്
അന്‍വായ് നായിക്കും അമ്മയും ആത്മഹത്യ ചെയ്യുമ്പോള്‍ എഴുതിവച്ച ആത്മഹത്യ കുറിപ്പില്‍ അര്‍ണബ് ഗോസ്വാമിയുടെയും മറ്റ് രണ്ട് പേരുടെയും പേര് എഴുതിവച്ചിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് എന്ന സ്ഥാപനം നടത്തുന്ന അന്‍വായ് നായിക്കിന് അര്‍ണബ് ഗോസ്വാമി, നിതീഷ് സാര്‍ധ, ഫിറോസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്ന് 5.40 കോടി രൂപ നല്‍കാനുണ്ടെന്ന് അന്‍വായ് നായിക് കത്തില്‍ എഴുതിയിരുന്നു. ഇത് ലഭിക്കാത്തത് കൊണ്ടാണ് താന്‍ ആത്മഹത്യയ്ക്ക് മുതിരുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.
സ്റ്റുഡിയോ ഡിസൈന്‍
അര്‍ണബിന്റെ ന്യൂസ് ചാനലായ റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് 83 ലക്ഷം രൂപ അന്‍വായ് നായിക്കിന് നല്‍കാനുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാ പണവും കൊടുത്ത് തീര്‍ത്തെന്നാണ് പിന്നീട് റിപ്പബ്ലിക്ക് ടിവി പിന്നീട് പ്രതികരിച്ചത്. ആത്മഹത്യ കുറിപ്പില്‍ ആരോപിച്ച കാര്യങ്ങളെല്ലാം റിപ്പബ്ലിക് ടിവി പിന്നീട് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക് ടിവിക്കെതിരായി നടക്കുന്ന കുപ്രചാരണത്തിന്റെ ഭാഗമാണിതെന്നാണ് കമ്പനി വക്താക്കള്‍ അറിയിച്ചത്.
മകളുടെ പരാതി
ആത്മഹത്യ പ്രേരണ കുറ്റം പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് മകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യം മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം നടത്താതെ അലംഭാവം കാണിക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
അപേക്ഷ തള്ളി സുപ്രീംകോടതി
അതിനിടെ , റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നല്കിയ അപേക്ഷ നിരസിച്ചു സുപ്രീം കോടതി. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കെതിരെ നടത്തിയ പരമാര്‍ശത്തില്‍ അര്‍ണബിനെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് എം ആര് ഷായും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.