ഇനി സോണിയയുടെ തിരുമാനം അനുസരിച്ച്;'മഹാരാഷ്ട്ര' കര്‍ണാടകയിലും ആവര്‍ത്തിച്ചേക്കുമെന്ന് ദേവഗൗഡ
മുംബൈ: ഇരുട്ടിവെളുക്കും മുന്‍പ് വന്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ മഹാരാഷ്ട്രയില്‍ നിന്ന് നാണം കെട്ട് പടിയിറങ്ങേണ്ട അവസ്ഥയായിരുന്നു ബിജെപിക്ക് ഉണ്ടായത്. എന്‍സിപിയിലെ രണ്ടാമന്‍ അജിത് പവാറിനേയും പത്തോളം എംഎല്‍എമാരേയും രായ്ക്ക് രാമാനം മറുകണ്ടം ചാടിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചത്. എന്നാല്‍ പാതിരാ നാടകത്തിന്‍റെ ക്ലൈമാക്സ് ബിജെപിയെ സംബന്ധിച്ച് മഹാ ദുരന്തമായി.
മറുകണ്ടം ചാടിയ എംഎല്‍എമാരും അജിത് പവാര്‍ പഴയ പാളയത്തിലേക്ക് തിരികെ പോയി. ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി വിശ്വാസ വോട്ടെടുപ്പിന് പോലും കാത്ത് നില്‍ക്കാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചൊഴിഞ്ഞു. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലേറുന്നതിന് വഴിയൊരുങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലും ബിജെപിക്ക് നേരിടേണ്ടി വന്നത് ഇതേ വിധിയായിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷവും കര്‍ണാടകത്തില്‍ ' മറ്റൊരു മഹാരാഷ്ട്ര' ആവര്‍ത്തിക്കുമെന്ന സൂചനയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡ് ദേവഗൗഡയും നല്‍കുന്നത്. വിശദാംശങ്ങളിലേക്ക്
യെഡിയൂരപ്പയുടെ വിധി
വിശ്വാസം തെളിയിക്കാന്‍ പതിനാല് ദിവസം വേണമെന്ന ബിജെപിയുടെ ആവശ്യം ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയതോടെയാണ് മഹാരാഷ്ട്രയിലും കര്‍ണാടക ആവര്‍ത്തിക്കുകയാണെന്ന സൂചനകള്‍ ശക്തമായത്. ഒരു ദിവസത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
നാണം കെട്ട് പടിയിറക്കം
തൊട്ട് പിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഫഡ്നാവിസും രാജി സമര്‍പ്പിക്കുകയായിരുന്നു. 2018 മെയ് 19 ന് കര്‍ണാടകയിലും ബിജെപി സമാന വിധിയായിരുന്നു നേരിട്ടത്.
പ്രതീക്ഷയോടെ
കേവല ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നു ഉറപ്പായതോടെ അധികാരമേറ്റ് 56-ാം മണിക്കൂറിൽ രാജിവയ്ക്കുന്നതായി മുഖ്യമന്ത്രി യെഡിയൂരപ്പ നിയമസഭയെ അറിയിച്ചു. നാണം കെട്ട് അധികാരത്തിന്‍റെ പടിയിറങ്ങി.ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ അധികാരത്തിലേറും.
ഉപതിരഞ്ഞെടുപ്പിന് ശേഷം
അമിത് ഷായുടെ 'ചാണക്യ തന്ത്രങ്ങള്‍' ഒന്നൊന്നായി തകര്‍ന്നടിയുമ്പോള്‍ പ്രതീക്ഷയിലാണ് പ്രതിപക്ഷം. മഹാരാഷ്ട്രയുടെ അനുരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ വീണ്ടുമൊരു 'മഹാരാഷ്ട്ര' ഉണ്ടായേക്കുമെന്ന സൂചനയാണ് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡയും നല്‍കുന്നത്.
എട്ട് സീറ്റില്‍
കുറഞ്ഞത് 8 സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കുകയുള്ളു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചില്ലേങ്കില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന നിലപാടായിരുന്നു നേരത്തേ ജെഡിഎസ് സ്വീകരിച്ചിരുന്നത്.
ആവര്‍ത്തിച്ചേക്കും
എന്നാല്‍ മഹാരാഷ്ട്ര സംഭവത്തിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യത ഉണ്ടെന്ന സൂചനകളാണ് എച്ച്ഡി ദേവഗൗഡന നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പ് കര്‍ണാടകത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങളിലും മാറ്റം വരുത്തിയേക്കുമെന്ന് ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം എന്തും സംഭവിക്കാം. ഒരു പക്ഷേ മഹാരാഷ്ട്രയുടെ തനിയാവര്‍ത്തനം തന്നെ, ദേവഗൗഡ പറഞ്ഞു.
മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും
മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന് ഭരണ കാലാവധി തികയ്ക്കാന്‍ സാധിച്ചേല്‍ അത് ഇന്ത്യ രാഷ്ട്രീയത്തിന്‍റെ ഭാവി തന്നെ മാറ്റി മറിക്കും. മഹാരാഷ്ട്ര ആവര്‍ത്തനം അപ്പോള്‍ കര്‍ണാടകയില്‍ മാത്രമല്ല രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും അലയടിക്കും, ദേവഗൗഡ പറഞ്ഞു.
ഒറ്റ ലക്ഷ്യം
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ് കോണ്‍ഗ്രസിന് ഒപ്പമല്ല മത്സരിക്കുന്നത്. അതേസമയം ബിജെപിയുടെ പരാജയമാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും പരമപ്രധാനമായ ലക്ഷ്യമെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടകത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമായത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം?
എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടിന്‍റെ അടിസ്ഥാനത്തിലാകും ഇനി മുന്നോട്ടുള്ള കാര്യങ്ങളെന്നും ജെഡിഎസ് അധ്യക്ഷന്‍ പറഞ്ഞു. നേരത്തേ തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി കൈകോര്‍ക്കുന്നത് പരിഗണിക്കാമെന്ന നിലപാടായിരുന്നു മുന്‍ മന്ത്രി ഡികെ ശിവകുമാര്‍ പങ്കുവെച്ചത്.
നിലപാട് എന്താകും?
പുതിയ രാഷ്ട്രീയ സാഹചര്യത്തോടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് കര്‍ണാടകത്തില്‍ വീണ്ടും സാധ്യത തെളിയുന്നുണ്ടെന്ന നിരീക്ഷണം ഉയരുന്നുണ്ട്. ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചപ്പോഴും സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തേ ബിജെപിയും യെഡിയൂരപ്പയും സ്വീകരിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ജെഡിഎസിനെ മറുകണ്ടം ചാടിക്കാന്‍ ബിജെപി മുതിര്‍ന്നേക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പ്
ഈ ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിമതരെ കൂട്ട് പിടിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ താഴെയിറക്കിയായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ ഏറിയത്. 17 എംഎല്‍എമാരാണ് സഖ്യ സര്‍ക്കാരിന് പാലം വലിച്ച് ബിജെപിയിലേക്ക് പോയത്. വിമതരുടെ 15 മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.