മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!
ബെംഗളൂരു: ഏതുവിധേനയും അധികാരം പിടിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നു അജിത് പവാര്‍ വെച്ചുനീട്ടിയ ഒറ്റ പേപ്പറിന്‍റെ ബലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശനിയാഴ്ച്ച ഫഡ്നാവിസ് മാഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒടുവില്‍ അജിത് പവാറടക്കം ശരദ് പവാറിന് പിന്നില്‍ അണിനിരന്നപ്പോള്‍ സമാനതകളില്ലാത്ത നാണക്കേടാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്.
മഹാരാഷ്ട്രയിലെ ഈ തിരച്ചടി ഡിസംബര്‍ 5 ന് കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്കയാണ് ബിജെപിക്ക് ഇപ്പോഴുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഡിസംബര്‍ 5 ന്
യെഡിയൂരപ്പ സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഡിസംബര്‍ 5 ന് കര്‍ണ്ണാടകയില്‍ നടക്കാന്‍ പോവുന്നത്. ഏറ്റവും കുറഞ്ഞത് 7 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന്‍റെ ഭാവി അനിശ്ചിതത്വത്തിലാവും.
മഹാരാഷ്ട്രയിലെ തിരിച്ചടി
ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തിവരുമ്പോഴാണ് മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഈ തിരിച്ചടി മഹാരാഷ്ട്രയുമായി വളരെ അടുത്ത് കിടക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ മനം മാറ്റത്തിന് ഇടയാക്കുമോയെന്നാണ് ബിജെപിയുടെ ആശങ്ക.
അനുഭാവികളെ നിരാശപ്പെടുത്തി
വാശിയേറിയ പോരാട്ടം നടക്കുന്ന ഗോഖക്ക്, കഗ്വാദ്, അതാനി എന്നീ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയോട് ചേര്‍ന്ന് കിടക്കുന്നത്. ബിജെപി മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അധികാരം നേടാന്‍ ഏത് പരിധിവരേയും പോകുമെന്ന് മഹാരാഷ്ട്രയിലെ നാടകങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി അനുഭാവികളെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരു ബിജെപി പ്രവര്‍ത്തകനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അയോഗ്യരാക്കപ്പെട്ടവര്‍
അയോഗ്യരാക്കപ്പെട്ട 13 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെയാണ് ബിജെപി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നു. ഇവരെ വിജയിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് ബിജെപി നേരിടുന്നത്. പാര്‍ട്ടിയിലെ വിശ്വസ്തരെ അവഗണിച്ച് വിമതര്‍ക്ക് ടിക്കറ്റ് നല്‍കിയതില്‍ ആഭ്യന്തര കലാപവും ബിജെപി നേരിടുന്നുണ്ട്.
കോണ്‍ഗ്രസിന്‍റെ അവകാശവാദം
അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുഗ്രഹമാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്ന രീതിയും ജനാധിപത്യപരമായി സ്ഥാപിതമായ സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നതും ജനങ്ങള്‍ മടുത്തു. ഇതെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ഉറപ്പാണെന്നുമാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ വിഎസ് ഉഗ്രപ്പ അഭിപ്രായപ്പെടുന്നത്.
ഗോഖക്കില്‍
കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് ഗോഖക്കും കഗ്വാദും അതാനിയും. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെ വീഴ്ത്തിയ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ക്കിഹോളിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെന്നതാണ് ഗോഖക്കിലെ മത്സരത്തിന്‍റെ പ്രത്യേകത.
ലഖാന്‍ ജാര്‍ക്കിഹോളി
എന്തു വിലകൊടുത്തും രമേശ് ജാര്‍ക്കിഹോളിയെ ഗോഖക്കില്‍ വീഴ്ത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. രമേശിന്‍റെ സഹോദരന്‍ ലഖാന്‍ ജാര്‍ക്കിഹോളിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജനതാദള്‍ ടിക്കറ്റില്‍ മത്സരിക്കുന്ന അശോക് പുജാരിയാണ് മണ്ഡലത്തിലെ മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി
അശോക് പൂജാരി
കഴിഞ്ഞ മൂന്ന് തവണയും രമേശ് ജാര്‍ക്കിഹോളിക്കെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച നേതാവാണ് അശോക് പൂജാരി. ഇത്തവണയും അദ്ദേഹം മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രമേശ് ജാര്‍ക്കിഹോളി ബിജെപിയില്‍ എത്തിയതോടെ അശോക് പൂജാരിക്ക് അവസരം നല്‍കാന്‍ ബിജെപി തയ്യാറായില്ല. ഇതോടെ അദ്ദേഹം ജെഡിഎസിലേക്ക് ചേക്കേറുകയായിരുന്നു.
അതാനി
മുംബൈ കർണാടക മേഖലയിലെ ബെളഗാവി ജില്ലയിലെ മണ്ഡലമാണ് അതാനി. 2004ലെ നിയമസഭ തെരഞ്ഞെടുപ്പുവരെ രണ്ടുവട്ടമൊഴികെ കോണ്‍ഗ്രസിനൊപ്പമായിരുന്നു അതാനി നിലയുറപ്പിച്ചത്. എന്നാല്‍ 2004, 2008, 2013 തെരഞ്ഞെടുപ്പുകളിൽ ബിജെപി ഹാട്രിക് വിജയമാക്കി ഉയർത്തി. പിന്നീട് 2018ൽ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.
കടുത്ത എതിര്‍പ്പ്
ലക്ഷ്മണ്‍ സാവദിയായിരുന്നു അതാനിയിലെ ബിജിപിയുടെ മുന്നണി പോരാളി. മൂന്ന് തവണയും ബിജെപിയുടെ വിജയക്കൊടി പാറിച്ച നേതാവ്. 2018 ല്‍ കോണ്‍ഗ്രസിലെ മഹേഷ് കുമത്തള്ളിയോട് തോറ്റിട്ടും അദ്ദേഹം യെഡിയൂരപ്പ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കുമത്തള്ളിക്ക് സീറ്റ് നല്‍കിയതില്‍ സാവദിയുടെ അനുയായികള്‍ക്ക് കടുത്ത എതിര്‍പ്പാണ് ഉള്ളത്. പുതുമുഖം ഗജാനൻ മംഗസുളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
രാജു കാഗെ
ബിജെപിയില്‍ നിന്ന് കൂറുമാറിയെത്തിയ രാജു കാഗെയാണ് കഗ്വാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിമതനായിരുന്നു ശ്രീമന്ത് പാട്ടീല്‍ ബിജെപി ടിക്കറ്റിലും ജനവിധി തേടുന്നു. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു നാല് തവണ ബിജെപി എംഎല്‍എയായിരുന്ന രാജു കാഗെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കർണാടക ഉപതിരഞ്ഞെടുപ്പ്; തുറുപ്പ് ചീട്ട് ഇറക്കി കോൺഗ്രസ്, ലക്ഷ്യം വൊക്കലിഗ സമുദായ വോട്ടുകൾ!