മഹാരാഷ്ട്ര ഗവർണർ ഭരണത്തിലേക്ക്? കേന്ദ്രത്തെ സമീപിക്കാൻ കോഷിയാരി! ബിജെപിക്ക് സുവർണാവസരം!
മുംബൈ: മഹാരാഷ്ട്രയില്‍ കയ്യിലിരുന്ന അധികാരം നഷ്ടപ്പെട്ടതിന്റെ ക്ഷീണം ബിജെപിക്ക് ഇപ്പോഴുമുണ്ട്. ഭരണം തിരിച്ച് പിടിക്കാന്‍ കിട്ടുന്ന ഒരു അവസരവും ബിജെപി പാഴാക്കുമെന്ന് കരുതുക വയ്യ. മഹാരാഷ്ട്രയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ബിജെപിക്ക് കിട്ടിയിരിക്കുന്ന സുവര്‍ണാവസരമാണ്.
മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനുളള എല്ലാ വഴികളും ഉദ്ധവ് താക്കറെ തേടുന്നുണ്ട്. അതിനിടെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ മനസ്സിലെന്താണ് എന്നതാണ് മഹാവികാസ് ആഘാഡിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്.
രണ്ടാമത്തെ കത്ത്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലൊരു സംഘം കഴിഞ്ഞ ദിവസം ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രണ്ടാമതും കത്ത് നല്‍കാന്‍ ആയിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസിലേയും ശിവസേനയിലേയും മന്ത്രിമാര്‍ അജിത് പവാറിനൊപ്പം ഉണ്ടായിരുന്നു.
ഒറ്റയടിക്ക് തീരുമാനമില്ല
കൊവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തിന് ഒരു രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടി നേരിടാനാകില്ല എന്നാണ് നേതാക്കള്‍ ഗവര്‍ണറെ ധരിപ്പിച്ചത്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കും എന്ന് തന്നെയാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ ഉദ്ധവ് താക്കറെയുടെ കാര്യത്തില്‍ ഒറ്റയടിക്ക് തീരുമാനമെടുക്കാന്‍ മുന്‍ ബിജെപി നേതാവ് കൂടിയായ ഗവര്‍ണര്‍ തയ്യാറല്ല.
കേന്ദ്രവുമായി ചർച്ച
അറ്റോര്‍ണി ജനറലുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഉദ്ധവ് താക്കറെയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുളളൂ എന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് എട്ട് ദിവസത്തേക്ക് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുമെന്നും കോഷിയാരി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിക്ക് അവസരം
ഈ സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിന്റെ ഭാവി അപകടത്തിലാകുമോ എന്ന ആശങ്ക മഹാ വികാസ് അഖാഡിക്കുണ്ട്. സര്‍ക്കാര്‍ വീണാല്‍ ബിജെപിക്ക് വലിയൊരു അവസരം കൂടിയാണ് തുറന്ന് കിട്ടുക. കോണ്‍ഗ്രസില്‍ നിന്നോ എന്‍സിപിയില്‍ നിന്നോ ശിവസേനയില്‍ നിന്ന് തന്നെയോ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാനും ബിജെപിക്ക് സമയം ലഭിക്കും.
172 എംഎല്‍എമാരുടെ പിന്തുണ
എന്നാല്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുന്ന പ്രശ്‌നമേ ഇല്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അടക്കമുളളവര്‍ അവകാശപ്പെടുന്നത്. 172 എംഎല്‍എമാരുടെ പിന്തുണയാണ് ഉദ്ധവ് താക്കറെയ്ക്കുളളത്. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്ന 8 ദിവസത്തില്‍ അട്ടിമറിയൊന്നും നടന്നില്ലങ്കില്‍ ഉദ്ധവ് താക്കറെയ്ക്ക് അതിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം
ഇതോടെ ഉദ്ധവിന് ആറ് മാസത്തെ കാലാവധി കൂടി നീട്ടിക്കിട്ടും. അതിന് ശേഷം മാത്രം ഏതെങ്കിലും ഒരു സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മതിയാവും. താക്കറയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തില്ലെങ്കില്‍ നിയമത്തിന്റെ സഹായം തേടാം എന്നും ഗവര്‍ണര്‍ മന്ത്രിമാരുടെ സംഘത്തോട് വ്യക്തമാക്കി. അതല്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സാങ്കേതിക പ്രശ്‌നങ്ങള്‍
എന്നാല്‍ കൊവിഡ് പ്രതിസന്ധി അവസാനിക്കാതെ തിരഞ്ഞെടുപ്പ് നടത്തുക എന്നത് സാധ്യമല്ലെന്ന് മന്ത്രിമാര്‍ ഗവര്‍ണറെ അറിയിച്ചു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യണം എന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വൈകിപ്പിക്കുന്നത്.