തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിയെ ഞെട്ടിച്ച് വൻ തിരിച്ചുവരവുമായി കോൺഗ്രസ്
മുംബൈ; മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ച് വരവുമായി കോൺഗ്രസ്. ഇക്കഴിഞ്ഞ നഗരപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലാണ് കോൺഗ്രസ് ബിജെപിയെ വിറപ്പിച്ച് കൊണ്ടുള്ള പ്രകടനം കാഴ്ച വെച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുകൾ പ്രകാരം ബിജെപിക്ക് ലഭിച്ചത് 152 സീറ്റുകളാണ്. അതേസമയം കോൺഗ്രസ് 202 സീറ്റുകളിൽ വിജയിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) ശിവസേനയും യഥാക്രമം 89, 60 സീറ്റുകൾ നേടി. വിദർഭയിലെ 17 മുനിസിപ്പൽ പഞ്ചായത്തുകളിൽ 7 എണ്ണം ബി ജെ പി നേടിയപ്പോൾ 17 ഇടത്താണ് കോൺഗ്രസിന് ജയിക്കാൻ സാധിച്ചത്.
നഗര-ഗ്രാമീണ മേഖലകളിലെല്ലാം വലിയ തിരിച്ച് വരവാണ് കോൺഗ്രസ് കാഴ്ച വെച്ചത്. നേരത്തേ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇവിടങ്ങളിൽ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ക്ഷയിച്ച നിലയിലായിരുന്നു കോൺഗ്രസ്. 60-ലധികം നിയമസഭാ സീറ്റുകളുള്ള മേഖലയാണ് വിദർഭയ. 2014, 2019 വർഷങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മേഖല കൂടിയായിരുന്നു ഇത്.
ഒരിക്കൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളായിരുന്ന ചന്ദ്രപൂർ, യവത്മാൽ, ഗഡ്ചിരോളി, ബുൽധാന തുടങ്ങിയ ജില്ലകൾ തിരിച്ച് പിടിക്കുന്നതിനായി ശക്തമായ പ്രവർത്തനമായിരുന്നു ഇത്തവണ കോൺഗ്രസ് കാഴ്ച വെച്ചത്. കോൺഗ്രസിന് ഏക ലോക്സഭാംഗം ഉള്ള ചന്ദ്രാപൂരിൽ ആറ് മുനിസിപ്പൽ പഞ്ചായത്തുകളിലായി പാർട്ടി ഇക്കുറി 53 സീറ്റുകളാണ് നേടിയത്. ബി ജെ പിക്ക് ലഭിച്ചത് 24 സീറ്റുകളായിരുന്നു. ഗഡ്ചിരോളിയിൽ 39 സീറ്റുകൾ നേടിയപ്പോൾ ബി ജെ പിക്ക് ലഭിച്ചത് 36 സീറ്റുകളാണ്. ഒമ്പത് പഞ്ചായത്തുകളിലായി ഗഡ്ചിരോളിയിൽ എൻ സി പി 26 സീറ്റുകൾ നേടി.
Recommended Video
കോൺഗ്രസിന് എം പിമാരോ എം എൽ എമാരോ ഇല്ലാച്ച യവ്തമൽ ജില്ലയിൽ ബി ജെ പിയെ ഞെട്ടിച്ച് 39 സീറ്റുകൾ കോൺഗ്രസിന് നേടാൻ സാധിച്ചു. ബി ജെ പിക്ക് ലഭിച്ച് 13 സീറ്റുകളായിരുന്നു. നാഗ്പൂർ ജില്ലയിലെ രണ്ട് മുനിസിപ്പൽ പഞ്ചായത്തുകളിൽ ഒരിടത്തും കോൺഗ്രസിനാണ് ജയം.ഭണ്ഡാര, ഗോണ്ടിയ ജില്ലകളിൽ പാർട്ടി പിന്നോക്കം പോയപ്പോൾ സംസ്ഥാന അധ്യക്ഷനായ നാനാ പട്ടോളിന്റെ ജില്ലയിൽ ഞെട്ടിച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഹാരാഷ്ട്രയിലെ 106 നഗര പഞ്ചായത്തുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.