ദാവൂദ് ഇബ്രാഹിമിൻറെ മരുമകന്റെ വിവാഹത്തിന് ബിജെപി മന്ത്രിയും എംഎൽഎമാരും അതിഥി!! നാണക്കേടാണ് മോദിജീ!!!
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഫോൺകോൾ വന്നു എന്ന വിവാദത്തില്‍ പെട്ട ബി ജെ പി മന്ത്രിയുടെ കസേര തെറിച്ചിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഇപ്പോഴിതാ അടുത്ത ബി ജെ പി മന്ത്രിയും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് വിവാദത്തിൽ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്താണ് മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിയായ ഗിരീഷ് മഹാജൻ വിവാദത്തിലായിരിക്കുന്നത്.
ആരാണീ ഗിരീഷ് മഹാജൻ
മഹാരാഷ്ട്രയിലെ പ്രമുഖ ബി ജെ പി നേതാവും വിദ്യഭ്യാസ മന്ത്രിയുമാണ് ഗിരീഷ് മഹാജൻ. കഴിഞ്ഞില്ല, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിൻറെ വിശ്വസ്തനും കൂടിയാണ് ഇദ്ദേഹം. ജാംനർ മണ്ഡലത്തിൽ നിന്നും അഞ്ചാമത്തെ തവണയാണ് 57കാരനായ മഹാജൻ മഹാരാഷ്ട്ര അസംബ്ലിയിൽ എത്തുന്നത്. പാർട്ടിയിലും മന്ത്രിസഭയിലും മഹാജൻ ചില്ലറക്കാരനല്ല എന്ന് സാരം.
ദാവൂദിന്റെ മരുമകന്റെ വിവാഹത്തിന്
ഈ മാസം 19ന് നാസിക്കിൽ വെച്ചായിരുന്നു ഈ വിവാഹം നടന്നത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ സഹോദരന്റെ മകനായിരുന്നു വരൻ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പോലീസ് തങ്ങൾക്ക് കിട്ടിയ വിവരം വെച്ച് പറയുന്നത് ദാവൂദിന്റെ ഭാര്യയും വരൻറെ അമ്മയും സഹോദരികളാണ് എന്നാണ്. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മന്ത്രി മാത്രമല്ല, പ്രമുഖർ വേറെയും
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജൻ മാത്രമല്ല, വേറെയും പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ബി ജെ പിയുടെ തന്നെ എം എൽ എമാരായ ദേവയാനി ഫരാൻഡെ, ബാലാസാഹെബ് സനപ്, സീമ ഹിരായ്, നാസിക് മേയർ രഞ്ജന ബൻസായ്, ഡെപ്യൂട്ടി മേയർ പ്രഥമേഷ് ഗീതെ (ഇവരും ബി ജെ പി നേതാക്കളാണ്), ഏതാനും മുനിസിപ്പൽ കൗൺസിലർമാർ .. ഇങ്ങനെ പോകുന്നു വിവാഹത്തിനെത്തിയ വി ഐ പികളുടെ നിര.
അറിഞ്ഞില്ല, ആരും പറഞ്ഞില്ല..
ദാവൂദ് ഇബ്രാഹിമിന്റെ മരുമകനാണ് വരനെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ല എന്നാണ് മന്ത്രി ഗിരീഷ് മഹാജൻറെ വിശദീകരണം. വധുവിന്റെ ഭാഗത്തുനിന്നായിരുന്നു തങ്ങൾക്ക് ക്ഷണം. ഇത് പ്രകാരമാണ് താൻ വിവാഹത്തിന് എത്തിയത്. മുസ്ലിം മത പണ്ഡിതനും സമുദായ നേതാവുമായ ഷഹർ എ ഖതീബിന്റെ മരുമകളാണ് വധു. ഇദ്ദേഹത്തിന്റെ മരുമകളായത് കൊണ്ടാണ് മന്ത്രി വിവാഹത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിക്കും റിപ്പോർട്ട് വേണം
സംഭവം വിവാദമായതോടെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നാസിക് പോലീസ് കമ്മീഷണർ രവീന്ദ്ര സിംഗാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്ത എട്ട് പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് തിരയുന്നുണ്ട്. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണ് എന്ന തരത്തിലാണ് പോലീസ് റിപ്പോർട്ട് എന്നാണ് മനസിലാകുന്നത്.
ദാവൂദിന്റെ പേരിൽ രണ്ടാമത്തെ മന്ത്രി
ദാവൂദ് ഇബ്രാഹിമിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദത്തിലാകുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് ഗിരീഷ് മഹാജൻ. നേരത്തെ, മുതിര്‍ന്ന ബിജെപി. നേതാവും റവന്യൂ മന്ത്രിയുമായ ഏക്നാഥ് ഖാഡ്സെ ഫോണിലേക്ക് ദാവൂദ് ഇബ്രാഹിമിന്റെ കോള്‍ വന്നതായി ആരോപണം ഉയർന്നിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
മന്ത്രിയുടെ കസേരയും തെറിച്ചു
ഖാഡ്സെയുടെ ഫോണ്‍ നമ്പറിലേക്ക് ദാവൂദിന്റെ ഭാര്യ മെഹ്ജാബീന് ഷെയ്ഖിന്റെ നമ്പറില്‍ നിന്നും ഫോൺകോള്‍ വന്നു എന്നാണ് ആരോപണം ഉയർന്നത്. സംഭവം വിവാദമായതോടെ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. രാജ്യസ്നേഹം പറയുന്ന ബി ജെ പി നേതാക്കൾ തന്നെ ദാവൂദുമായി ബന്ധപ്പെട്ട് വിവാദത്തിലാകുന്നത് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് എന്തായാലും അത്ര നല്ല വാർത്തയല്ല.
ആരും വിളിച്ചില്ലെന്ന് പോലീസ്
ഏക്നാഥ് കഡ്സെയുടെ ഫോണിലേക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഫോണ്‍ കോളുകള്‍ വന്നിട്ടില്ല എന്നായിരുന്നു പോലീസ് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയത്. കഡ്സെയുടെ നമ്ബറിലേക്ക് വിദേശത്തു നിന്നും കോളുകള്‍ വന്നിട്ടില്ലെന്നാണ് മുംബൈ പൊലീസ് അറിയിച്ചത്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ജോയന്റ് പൊലീസ് കമ്മീഷണര്‍ അതുല്‍ ചന്ദ് കുര്‍ക്കര്‍ണിയാണ് കഡ്സെക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.